Sunday, July 8, 2012

പൊലീസ് വകുപ്പില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് കണ്ടെത്തി


സംസ്ഥാന പൊലീസ്വകുപ്പില്‍ വിജിലന്‍സ് വിഭാഗം വന്‍ വെട്ടിപ്പ് കണ്ടെത്തി. വകുപ്പിലെ മോട്ടോര്‍വാഹനവിഭാഗം ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നത്. പൊലീസിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിലും സ്പെയര്‍പാര്‍ട്സ് വാങ്ങുന്നിതിലുമാണ് തട്ടിപ്പ് നടന്നത്. ലോഗ് ബുക്കിലും മറ്റു രേഖകളിലും വന്‍ തിരിമറിയാണ്. ഡീസല്‍ വെട്ടിക്കാനാണ് രേഖകള്‍ തിരുത്തിയതെന്ന് വിജലന്‍സ് വിഭാഗം കണ്ടെത്തി. ഓപ്പറേഷന്‍ ലോഗ്ബുക്ക് എന്നപേരിലുള്ള പരിശോധനയില്‍ പൊലീസ് വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കടക്കം വ്യാപകമായി ദുരുപയോഗംചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കിയില്‍ പൊലീസ് ലോറി ഓടിയതിനേക്കാള്‍ 1388 കിലോമീറ്റര്‍ കൂടുതലായി ലോഗ്ബുക്കില്‍ രേഖപ്പെടുത്തി. ഇവിടെ ത്തന്നെ ബൈക്ക് 15,000 കിലോമീറ്ററും ബുള്ളറ്റ് 7976 കിലോമീറ്ററും കൂടുതലായി ഓടിയതായി ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അടൂര്‍, മണിയാര്‍ എ ആര്‍ ക്യാമ്പുകളിലെ ആറ് ബസിന്റെ ലോഗ് ബുക്ക് പരിശോധിച്ചപ്പോള്‍ 5700 കിലോമീറ്റര്‍ കൂടുതലായി ഓടിയതായി കണ്ടുപിടിച്ചു.

കണ്ണൂരിലെ മൂന്ന് ഡീസല്‍പമ്പില്‍ വിജലന്‍സ് സംഘം നില്‍ക്കുമ്പോള്‍ത്തന്നെ മൂന്ന് പൊലീസ് വാഹനത്തിന്റെ വെട്ടിപ്പ് കൈയോടെ പിടികൂടി. 42 ലിറ്റര്‍ ഡീസല്‍ അടിക്കാനുള്ള നിര്‍ദേശമാണ് വാഹനങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍, പകുതിയോളം മാത്രമടിച്ച് തട്ടിപ്പ് നടത്തി. കാസര്‍കോട്ട് സ്പെയര്‍പാര്‍ട്സിനായുള്ള ക്വട്ടേഷന്‍ ഫോമുകള്‍ പൊലീസുകാര്‍തന്നെ തയ്യാറാക്കി നല്‍കുന്നതായി കണ്ടെത്തി. ചില ഉന്നത ഉദ്യോഗസ്ഥരും ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നിലുണ്ടെന്നാണ് കരുതുന്നത്. പലയിടത്തും ലോഗ്ബുക്ക് മാസങ്ങളായി കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. സ്പെയര്‍പാര്‍ട്സുകള്‍ മാറ്റുമ്പോള്‍ പഴയ സ്പെയര്‍പാര്‍ട്സുകള്‍ തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, മിക്കയിടത്തും ഇങ്ങനെയില്ല. സ്പെയര്‍പാര്‍ട്സ് മാറ്റുന്നതായി രേഖയുണ്ടാക്കി തട്ടിപ്പു നടത്തിയതായും സംശയമുണ്ട്. എഡിജിപി ശങ്കര്‍റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അതിനിടെ, റെയ്ഡ് ആഭ്യന്തരവകുപ്പിന് നാണക്കേടായതിനെത്തുടര്‍ന്ന് വകുപ്പുമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തുടര്‍നടപടി തടയാനും നീക്കം തുടങ്ങിയിട്ടുണ്ട്.

deshabhimani 080712

1 comment:

  1. സംസ്ഥാന പൊലീസ്വകുപ്പില്‍ വിജിലന്‍സ് വിഭാഗം വന്‍ വെട്ടിപ്പ് കണ്ടെത്തി. വകുപ്പിലെ മോട്ടോര്‍വാഹനവിഭാഗം ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നത്. പൊലീസിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിലും സ്പെയര്‍പാര്‍ട്സ് വാങ്ങുന്നിതിലുമാണ് തട്ടിപ്പ് നടന്നത്.

    ReplyDelete