Monday, December 2, 2013

ഇടുക്കി പാക്കേജില്‍ 250 കോടി പാഴായി

അനുവദിച്ചതിന്റെ 64 ശതമാനം തുകയും ചെലവഴിക്കാതെ ഇടുക്കി പാക്കേജിന്റെ കാലാവധി അവസാനിച്ചു. മലയോര ജില്ലയുടെ സമഗ്ര വികസനത്തിനായി അനുവദിച്ച 390.79 കോടി രൂപയില്‍ 250 കോടിയും പാഴാക്കി. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് 140 കോടി രൂപ മാത്രമാണ് ചെലവിട്ടത്. കാലാവധിയായ നവംബര്‍ 30നുള്ളില്‍ തുകയെല്ലാം ചെലവഴിക്കുമെന്ന പി ടി തോമസ് എംപിയുടെ പ്രഖ്യാപനവും ഇതോടെ പാഴ്വാക്കായി.

അനുവദിച്ച തുകയുടെ 64 ശതമാനം പോലും ചെലവഴിക്കാത്ത സാഹചര്യത്തില്‍ കേന്ദ്രബജറ്റില്‍ പാക്കേജിനായി വകയിരുത്തിയ തുകയും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടില്ല. കടക്കെണിയും വിലത്തകര്‍ച്ചയും വിളനാശവുംമൂലം ഇടുക്കിയില്‍ കൂട്ടആത്മഹത്യ ചെയ്തിരുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കാര്‍ഷിക- തോട്ടം മേഖലയിലെ ജനവിഭാഗങ്ങളെ സഹായിക്കാന്‍ 2008 നവംബറില്‍ പാക്കേജ് രൂപപ്പെട്ടത്. ഡോ. എം എസ് സ്വാമിനാഥന്റെ നിര്‍ദേശ പ്രകാരമുള്ള പാക്കേജ് അടങ്കല്‍ 765 കോടിയായിരുന്നു. എന്നാല്‍ 585 കോടിയുടെ പദ്ധതിയേ സമര്‍പ്പിക്കാനായുള്ളു. അതില്‍തന്നെ അനുവദിച്ച 390.79 കോടിയില്‍ 140 കോടിയാണ് ഇതുവരെ ചെലവഴിച്ചത്.

അനുവദിച്ച തുകയുടെ ഏറിയപങ്കും ചെലവഴിച്ചത് എല്‍ഡിഎഫ് അധികാരത്തിലിരുന്നപ്പോഴാണ്. യുഡിഎഫ് അധികാരത്തില്‍ വന്ന് മൂന്നു വര്‍ഷമാകാറായിട്ടും തുകയൊന്നും ചെലവഴിക്കാത്തത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ആദ്യം സമര്‍പ്പിച്ച പദ്ധതികളല്ലാതെ മറ്റൊന്നും നല്‍കാനാവാത്തത് ഈ സര്‍ക്കാരിന്റെ വീഴ്ചയായി. പാക്കേജ് നടപ്പാക്കാന്‍ കലക്ടറേറ്റില്‍ പ്രത്യേക ഓഫീസും ഉദ്യോഗസ്ഥനെയും നിയമിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആരുമില്ല. മണ്ണ് സംരക്ഷണത്തിന് 80 കോടിയുടെ പദ്ധതിയാണ് നല്‍കിയത്. ഒരു തുകപോലും അനുവദിച്ചില്ല. കാര്‍ഷിക വിളകള്‍ക്കായുള്ള ഗ്രാമീണ വിപണനകേന്ദ്രത്തിന് 2.59 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചെങ്കിലും അനുവദിച്ചത് ആറ് ലക്ഷം മാത്രം.

പ്രഖ്യാപിക്കപ്പെട്ട പാക്കേജിന് നിബന്ധനകള്‍ പ്രകാരം പദ്ധതികള്‍ ഫലപ്രദമായി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാരിനോ കഴിഞ്ഞില്ല. ഇടുക്കി എംപിക്കും സര്‍ക്കാരിനും പുറമെ കൃഷി, മൈനര്‍ ഇറിഗേഷന്‍, മൃഗസംരക്ഷണം, സ്പൈസസ് ബോര്‍ഡ്, ടീ ബോര്‍ഡ്, മണ്ണു സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ ഗുരുതരമായ വീഴ്ചയാണ്് വരുത്തിയത്.
(കെ ടി രാജീവ്) ദേശാഭിമാനി

No comments:

Post a Comment