Friday, November 26, 2010

2ജി സ്‌പെക്ട്രം : ജെ പി സി ഇല്ല; അവിശ്വാസത്തിന് വെല്ലുവിളി

2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് തുടര്‍ച്ചയായ പത്താം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചിട്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട് സര്‍ക്കാര്‍ ധാര്‍ഷ്ട്യ പ്രകടനം നടത്തി. ജെ പി സി അന്വേഷണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞ പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, പ്രധാനമന്ത്രിക്കും ചില മന്ത്രിമാര്‍ക്കുമെതിരെ ആരോപണമുന്നയിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വെട്ടിക്കുറയ്ക്കില്ലെന്നും പ്രശ്‌നപരിഹാരത്തിന് വഴിതേടുമെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. രാജ്യസഭ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നു. ജെ പി സി അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യത്തെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഈ യോഗത്തില്‍ പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് പരിശോധിക്കാമെന്നും ബന്‍സല്‍ പറഞ്ഞു.

എന്നാല്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് ഒരു മന്ത്രിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കാന്‍ കഴിയില്ലെന്ന് ബി ജെ പി നേതാവ് എസ് എസ് അലുവാലിയ യോഗത്തില്‍ വാദിച്ചു. പ്രതിപക്ഷത്തിന് സര്‍ക്കാരില്‍ വിശ്വാസമില്ലെങ്കില്‍ അവിശ്വാസപ്രമേയ നടപടികളിലേക്ക് നീങ്ങാമെന്നാണ് ബന്‍സല്‍ പ്രതികരിച്ചത്. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും നോട്ടീസ് അയയ്ക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെങ്കില്‍ അത് അനുവദിക്കാനാവില്ല. ആത്മവിശ്വാസവും ധൈര്യവുമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താമെന്നും ബന്‍സല്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.

ഭവന വായ്പ തട്ടിപ്പ്: വായ്പ നേടിയ സ്ഥാപനങ്ങള്‍ക്ക് സി ബി ഐ നോട്ടീസ്


മുംബൈ: പൊതു- സ്വകാര്യ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ വന്‍ അഴിമതി നടത്തി ഭവനവായ്പകള്‍ നേടിയ കമ്പനികളോട് വിശദീകരണം ആവശ്യപ്പെട്ട് സി ബി ഐ നോട്ടീസ് നല്‍കി.

ഭവന വായ്പ അഴിമതികേസില്‍ സി ബി ഐ ചൂണ്ടിക്കാണിച്ചിരിക്കുന്ന വിവിധ കമ്പനികള്‍ക്ക് അനുവദിച്ചിട്ടുള്ള വായ്പയുടെ കണക്ക് പരിശോധിക്കാന്‍ പൊതുമേഖലാ ബാങ്കുകളോടും ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളോടും കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും ഉത്തരവിട്ടിട്ടുണ്ട്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ കോടികളുടെ വായ്പ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഭവന വായ്പയായി ലഭിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന റാക്കറ്റാണ് പ്രവര്‍ത്തിച്ചത്. മണിമാറ്റേഴ്‌സ് എന്ന സ്വകാര്യ ധനാകാര്യ സ്ഥാപനം, ഡി ബി റിയാലിറ്റി, പഷ്മി ലിമിറ്റഡ്, മന്‍ത്രി റിയാലിറ്റി, സിഗുറണ്‍ ലിമിറ്റഡ്, ഒ ജി പി ഗ്രൂപ്പ്, അദാനി, ബി ജി ആര്‍ എനര്‍ജി, ജെ പി ഹൈഡ്രോ, എല്‍ എസ് ഡബ്ല്യു പവര്‍, ലാവാസ, എന്റര്‍ടൈന്‍മെന്റ് വേള്‍ഡ്, ഇന്‍ഡോര്‍ സിറ്റി ട്രഷറീസ് എന്നിവയാണ് വായ്പ തട്ടിയെടുത്തതായി സി ബി ഐ ആരോപിക്കുന്ന ചില പ്രധാനപ്പെട്ട സ്ഥാപനങ്ങങ്ങള്‍. ഇതില്‍ മണിമാറ്റേഴ്‌സ് മറ്റു കമ്പനികള്‍ക്ക് വായ്പ തരപ്പെടുത്തിക്കൊടുക്കുന്ന ഇടനിലക്കാരായാണ് പ്രവര്‍ത്തിച്ചിരുന്നത്. വായ്പ തട്ടിപ്പിലെ പ്രധാനികളെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് ഗുണഭോക്താക്കളായ വിവിധ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചതായി സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു.

ഡി ബി റിയാലിറ്റി, അദാനി തുടങ്ങി വിവിധ കമ്പനികള്‍ പ്രധാന രേഖകളുമായി അവരുടെ പ്രതിനിധികളെ അന്വേഷണ ഉദ്യോഗസ്ഥരുടെ അടുത്തേയ്ക്ക് അയച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഭവന വായ്പ അഴിമതിയിലൂടെ സ്ഥാപനത്തിന് ക്ഷീണമൊന്നും സംഭവിച്ചിട്ടില്ലെന്ന് എല്‍ ഐ സി ചെയര്‍മാന്‍ പറഞ്ഞു. അഴിമതി നടത്തിയതായി പറയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് 380 കോടി രൂപയുടെ വായ്പ മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി ബി ഐയ്ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതിയിലൂടെ വായ്പ സ്വന്തമാക്കിയ അഞ്ച് കമ്പനികള്‍ തുക ഓഹരി വിപണിയില്‍ നിക്ഷേപിച്ചെന്ന് സി ബി ഐ പറഞ്ഞു. ഈ സ്ഥാപനങ്ങള്‍ക്ക് 1000 കോടിയോളം രൂപയാണ് വായ്പയായി ലഭിച്ചത്.

ഭവന വായ്പ അനുവദിക്കുന്നതിന് വന്‍തുക കൈപ്പറ്റി അഴിമതിക്ക് കൂട്ടുനിന്നതിന് അറസ്റ്റിലായ മലയാളി എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാമചന്ദ്രന്‍ നായരെ കോടതി ആറ് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. രാമചന്ദ്രന്‍ നായരെ സസ്‌പെന്‍ഡ് ചെയ്യുമന്നും പുതിയ സി ഇ ഒയെ രണ്ട് ദിവസത്തിനകം നിയമിക്കുമെന്നും എല്‍ ഐ സി ചെയര്‍മാന്‍ ടി എസ് വിജയന്‍ പറഞ്ഞു. അഴിമതിയെക്കുറിച്ച് എല്‍ ഐ സി പ്രത്യേക അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയെക്കുറിച്ച് വകുപ്പ്തല അന്വേഷണം നടത്തുന്നതിന് ബാങ്ക് ഓഫ് ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്.

janayugom 261110

2 comments:

  1. ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് തുടര്‍ച്ചയായ പത്താം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചിട്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട് സര്‍ക്കാര്‍ ധാര്‍ഷ്ട്യ പ്രകടനം നടത്തി. ജെ പി സി അന്വേഷണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞ പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, പ്രധാനമന്ത്രിക്കും ചില മന്ത്രിമാര്‍ക്കുമെതിരെ ആരോപണമുന്നയിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

    ReplyDelete
  2. ബര്ക്ക ദത്തെ, നീയും! http://kalpakenchery.blogspot.com/2010/11/blog-post.html

    ReplyDelete