Tuesday, November 30, 2010

നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ട സാഹചര്യമില്ല: കമ്മിഷന്‍

നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ട സാഹചര്യം സംസ്ഥാനത്ത് ഇപ്പോഴില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍ അലോക് ശുക്ല പറഞ്ഞു. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ നളിനി നെറ്റോ, ഡി ജി പി ജേക്കബ് പുന്നൂസ് എന്നിവരുമായി നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി അലോക് ശുക്ല ചര്‍ച്ച നടത്തി. 

തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്നും മെയ് മാസമാണ് അനുയോജ്യമെന്നും സി പി ഐ നേതാക്കള്‍ കമ്മിഷനെ അറിയിച്ചു. സി പി ഐ അസിസ്റ്റന്റ് .സെക്രട്ടറി സി എന്‍ ചന്ദ്രന്‍, എന്‍ അനിരുദ്ധന്‍ എം എല്‍ എ എന്നിവരാണ് കമ്മിഷനെ സന്ദര്‍ശിച്ചത്. തിരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ട അസാധാരണമായ സാഹചര്യം നിലവിലില്ല. പോളിംഗ് ബൂത്തുകള്‍ ക്രമീകരിക്കുന്നതില്‍ ചിലയിടങ്ങളിലുണ്ടായ അപാകതകള്‍ പരിഹരിക്കണം. വോട്ടര്‍പട്ടിക കുറ്റമറ്റരീതിയില്‍ തയ്യാറാക്കുന്നതിന് കൂടുതല്‍ സാവകാശം വേണമെന്നും സി പി ഐ നേതാക്കള്‍ കമ്മിഷനോട് ആവശ്യപ്പെട്ടു. ചെറിയ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഏപ്രിലില്‍ നടത്തണമെന്ന് സി പി എം നേതാക്കള്‍ ആവശ്യപ്പെട്ടു. പരീക്ഷ-ഉത്സവ സീസണ്‍ ആയതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക അനുയോജ്യമാകില്ല. സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം എ വിജയരാഘവന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഏതു സമയത്തും നടത്താമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കമ്മിഷനെ അറിയിച്ചു. ഘട്ടംഘട്ടമായി നടത്തുന്നതിനോട് അഭിപ്രായമില്ലെന്നും കമ്മിഷനോട് കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാല്‍, എക്‌സിക്യൂട്ടീവ് അംഗം ഫിലിപ്പോസ് തോമസ് എന്നിവര്‍ സൂചിപ്പിച്ചു. 
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ടതില്ലെന്നും ഒന്നില്‍ കൂടുതല്‍ ഘട്ടമായി നടത്തണമെന്നും ബി ജെ പി നേതാക്കള്‍ കമ്മിഷനെ അറിയിച്ചു. എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ വര്‍ക്കല ബി രവികുമാറും കെ ധര്‍മരാജനും അലോക് ശുക്ലയെ സന്ദര്‍ശിച്ചു. മുസ്്‌ലിം ലീഗ്, ജനതാദള്‍(എസ്) തുടങ്ങി വിവിധ പാര്‍ട്ടി നേതാക്കളും കമ്മിഷനുമായി ചര്‍ച്ച നടത്തി.

ജനയുഗം 301110

1 comment:

  1. നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ട സാഹചര്യം സംസ്ഥാനത്ത് ഇപ്പോഴില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍ അലോക് ശുക്ല പറഞ്ഞു. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ നളിനി നെറ്റോ, ഡി ജി പി ജേക്കബ് പുന്നൂസ് എന്നിവരുമായി നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി അലോക് ശുക്ല ചര്‍ച്ച നടത്തി.

    ReplyDelete