Sunday, November 28, 2010

മതനിരപേക്ഷതയ്ക്ക് ശാസ്ത്രബോധം വളരണം

മതനിരപേക്ഷതയ്ക്ക് ശാസ്ത്രബോധം വളരണം: യെച്ചൂരി

തൃശൂര്‍: ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുന്നതിന് ജനങ്ങളുടെ ശാസ്ത്രബോധം വളരണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ ജനകീയ ശാസ്ത്രകോഗ്രസിന് മുന്നോടിയായി സംഘടിപ്പിച്ച 'ശാസ്ത്രവും മതനിരപേക്ഷതയും' സെമിനാര്‍ തൃശൂര്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷതക്കെതിരായ വെല്ലുവിളികള്‍ അശാസ്ത്രീയ ചിന്തകളില്‍നിന്ന് ഉരുത്തിരിയുന്നതാണ്. ശാസ്ത്രബോധം സൃഷ്ടിക്കുന്ന സാമൂഹ്യവളര്‍ച്ചയാണ് സമൂഹത്തെ വര്‍ഗസമരത്തിലേക്ക് നയിക്കുന്നത്. ജനാധിപത്യ, മതനിരപേക്ഷ വിരുദ്ധശക്തികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി മാത്രമേ ശാസ്ത്രനേട്ടം സാധാരണക്കാരിലേക്ക് എത്തിക്കാനാവൂ. വര്‍ഗീയ ശക്തികളും മതനിരപേക്ഷ വിരുദ്ധ ശക്തികളും ജനങ്ങളുടെ മതവിശ്വാസത്തെ രാഷ്ട്രീയ, സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി ചൂഷണം ചെയ്യുകയാണ്.

ശാസ്ത്രനേട്ടം ഇന്നും ഭൂരിഭാഗത്തിനും വേണ്ട വിധം പ്രയോജനപ്പെടുന്നില്ല. ഉല്‍പ്പാദനം ഗണ്യമായി വര്‍ധിക്കാന്‍ ശാസ്ത്രം സഹായിക്കുന്നുണ്ട്. ആധുനിക മുതലാളിത്തലോകം ശാസ്ത്രത്തിന്റെ നേട്ടങ്ങളെ ലാഭം വര്‍ധിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ബൌദ്ധിക സ്വത്തവകാശ നിയമംവരെ കോര്‍പറേറ്റ് ശക്തികള്‍ സ്വന്തം നേട്ടത്തിന് പ്രയോജനപ്പെടുത്തുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരും മുകളിലുള്ളവരുമെന്ന രണ്ടു തരം ഇന്ത്യ സാമ്പത്തികരംഗത്തു മാത്രമല്ല, അറിവിന്റെ കാര്യത്തിലുമുണ്ട്. അറിയാന്‍ അവകാശമില്ലാത്ത വര്‍ഗത്തെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസവും ഇവിടെ നിലനില്‍ക്കുന്നു. ആത്മീയതയും ശാസ്ത്രവും തമ്മില്‍ വൈരുധ്യമുണ്ട്. മതം അയഥാര്‍ഥലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അയഥാര്‍ഥലോകത്ത് സംഭവിക്കുന്നു എന്ന് വിശ്വസിപ്പിക്കപ്പെടുന്ന കാര്യങ്ങളാണ് മതം കൈകാര്യം ചെയ്യുന്നത്. യുക്തിയും തെളിവുമാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനം.

മതത്തിന്റെ ഓരോ നിഗമനങ്ങളും പൂര്‍ണത നേടിയതെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ശാസ്ത്രം പരമമായ സത്യത്തെ അന്വേഷിച്ചുകൊണ്ടേയിരുന്നു. അതിനാലാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറഞ്ഞത്. ഇതിനര്‍ഥം മതത്തെ നിഷേധിക്കലല്ല. മര്‍ദിതന്റെ ആശ്വാസമായും ഹൃദയമില്ലാത്തലോകത്തിന്റെ ഹൃദയമായും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവായും മാര്‍ക്സ് മതത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. മതനിരപേക്ഷതയെ എതിര്‍ക്കുന്നവര്‍ ചരിത്രത്തെയും ഐതിഹ്യത്തെയും കൂട്ടിക്കലര്‍ത്തുന്നു. മതശാസ്ത്രത്തെയും ദര്‍ശനത്തെയും ഇതുപോലെ തെറ്റായി വ്യഖ്യാനിക്കുന്നു. അയോധ്യയില്‍ രാമന്‍ ജനിച്ചു എന്നത് ഐതിഹ്യമാണ്. എന്നാല്‍ അത് ചരിത്രമാണെന്ന് വര്‍ഗീയവാദികള്‍ പ്രചരിപ്പിക്കുന്നു. രാമനെ നിരന്തരമായി ജനങ്ങളെക്കൊണ്ട് ഓര്‍മിപ്പിക്കുന്നു. ഇത് ഐതിഹ്യത്തെ ചരിത്രവല്‍ക്കരിക്കലാണ്. ജനങ്ങളുടെ മതവിശ്വാസത്തെ ആര്‍എസ്എസ് പോലുള്ള വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നു. ഇന്ത്യന്‍ മതനിരപേക്ഷത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്- യെച്ചൂരി പറഞ്ഞു.

വര്‍ഗീയത ശാസ്ത്രത്തിനും വെല്ലുവിളി


തൃശൂര്‍: ഭരണകൂടത്തില്‍ വര്‍ഗീയതയുടെ ഇടപെടല്‍ ശാസ്ത്രബോധത്തിനും മതനിരപേക്ഷതക്കും വെല്ലുവിളിയാണെന്ന് അഖിലേന്ത്യാ ജനകീയ ശാസ്ത്രകോണ്‍ഗ്രസ് സെമിനാര്‍. അധികാരം പങ്കിടാന്‍ വര്‍ഗീയവാദികള്‍ മതത്തിന്റെ പേരില്‍ ശാസ്ത്രത്തെ വരെ ദുരുപയോഗം ചെയ്യുകയാണെന്ന് 'ശാസ്ത്രവും മതനിരപേക്ഷതയും' എന്ന സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ശാസ്ത്രീയ ചിന്തകളേക്കാള്‍ കപട ശാസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കുമ്പോള്‍ സാമാന്യ ജനതയുടെ വികസനത്തിനും രാഷ്ട്രത്തിന്റെ മതേതര മൂല്യങ്ങള്‍ക്കുമാണ് തകര്‍ച്ചയുണ്ടാകുന്നത്. ശാസ്ത്രീയ ചിന്തകളെ നിഷേധിക്കുന്ന മതവാദികള്‍ ശാസ്ത്രത്തിന്റെ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താന്‍ മടിക്കുന്നില്ല. ശാസ്ത്രത്തിന്റെ യുക്തിചിന്തയെ ചോദ്യംചെയ്യുന്ന ഇവര്‍ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാങ്കേതിക വിദ്യകള്‍ക്കൊപ്പം ദൈവശാസ്ത്രവും പഠിപ്പിക്കുന്നത്് മതമേധാവിത്വത്തിന് മുറിവേല്‍ക്കാതിരിക്കാനാണ്- സെമിനാര്‍ അഭിപ്രായപ്പെട്ടു.

സെമിനാര്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി എംപി ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് പ്രസിഡന്റ് സി പി നാരായണന്‍ അധ്യക്ഷനായി. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ. സി പി രാജേന്ദ്രന്‍, ഡോ. കെ എന്‍ ഗണേഷ്, ഡോ. ബി ഇക്ബാല്‍, ഓള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് ജനറല്‍ സെക്രട്ടറി ഡോ. അമിത്സെന്‍ ഗുപ്ത എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. ഇന്ത്യയിലെശാസ്ത്രജ്ഞരുടെ നേട്ടങ്ങളെ അവലംബിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ മലയാള കലണ്ടര്‍ യെച്ചൂരി പ്രകാശനം ചെയ്തു. ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ സ്വാഗതവും പ്രൊഫ. സി ജെ ശിവശങ്കരന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി 281110

2 comments:

  1. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുന്നതിന് ജനങ്ങളുടെ ശാസ്ത്രബോധം വളരണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ ജനകീയ ശാസ്ത്രകോഗ്രസിന് മുന്നോടിയായി സംഘടിപ്പിച്ച 'ശാസ്ത്രവും മതനിരപേക്ഷതയും' സെമിനാര്‍ തൃശൂര്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    മതനിരപേക്ഷതക്കെതിരായ വെല്ലുവിളികള്‍ അശാസ്ത്രീയ ചിന്തകളില്‍നിന്ന് ഉരുത്തിരിയുന്നതാണ്. ശാസ്ത്രബോധം സൃഷ്ടിക്കുന്ന സാമൂഹ്യവളര്‍ച്ചയാണ് സമൂഹത്തെ വര്‍ഗസമരത്തിലേക്ക് നയിക്കുന്നത്. ജനാധിപത്യ, മതനിരപേക്ഷ വിരുദ്ധശക്തികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി മാത്രമേ ശാസ്ത്രനേട്ടം സാധാരണക്കാരിലേക്ക് എത്തിക്കാനാവൂ. വര്‍ഗീയ ശക്തികളും മതനിരപേക്ഷ വിരുദ്ധ ശക്തികളും ജനങ്ങളുടെ മതവിശ്വാസത്തെ രാഷ്ട്രീയ, സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി ചൂഷണം ചെയ്യുകയാണ്.

    ReplyDelete