Saturday, November 27, 2010

ആര്‍എസ്എസ് അക്രമത്തിനെതിരെ കല്യാശേരിയില്‍ പ്രതിഷേധം ഇരമ്പി

കണ്ണൂര്‍: കല്യാശേരിയില്‍ ആര്‍എസ്എസ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഇരമ്പി. കീച്ചേരിയില്‍നിന്നും മാങ്ങാട്ട്നിന്നും സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. സമാധാനം നിലനില്‍ക്കുന്ന കല്യാശേരി പ്രദേശത്ത് തുടര്‍ച്ചയായി അക്രമം നടത്തി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു.

മഴയെകൂസാതെ കല്യാശേരി ബസാറില്‍ നടന്ന പൊതുയോഗത്തില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍, ജില്ലാ സെക്രട്ടറി പി ശശി എന്നിവര്‍ സംസാരിച്ചു. കമ്യൂണിസ്റ്റുകാര്‍ നാടിന്റെ സംരക്ഷകരാണ്്. അതുകൊണ്ട് അക്രമികളില്‍നിന്നും ക്രിമിനലുകളില്‍നിന്നും നാടിനെ സംരക്ഷിക്കേണ്ടത് കമ്യൂണിസ്റ്റുകാരന്റെ ചുമതലയാണ്. ആര്‍എസ്എസ് ശക്തി നേടിയ ഗ്രാമങ്ങളൊക്കെ നശിച്ച ചരിത്രമാണുള്ളത്. അവരുടെ ശാഖകളില്‍ ചര്‍ച്ച ചെയ്യുന്നത് നാടിന്റെ വികസനമല്ല. മനുഷ്യരെ എങ്ങനെ കൊല്ലാമെന്നാണ്- പി ശശി പറഞ്ഞു. ഏരിയാസെക്രട്ടറി പി രാമചന്ദ്രന്‍ അധ്യക്ഷനായി. ടി ടി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

കല്യാശേരിയുടെ സ്വാസ്ഥ്യം കെടുത്താന്‍ അനുവദിക്കില്ല: ഇ പി ജയരാജന്‍

കണ്ണൂര്‍: കല്യാശേരിയില്‍ ആര്‍എസ്എസ് കാട്ടുന്നത് ഭീരുത്വമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. സിപിഐ എം പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും പാര്‍ടി ഓഫീസിനും നേരെ ആര്‍എസ്എസ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചു കല്യാശേരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ഇരുട്ടിന്റെ മറവില്‍ആയുധങ്ങളുമായി എത്തി ഭീകര പ്രവര്‍ത്തനം നടത്താന്‍ ആര്‍ക്കും കഴിയും. പുലര്‍ച്ചെ ആറിന് പാല്‍ വില്‍പന നടത്തുകയായിരുന്ന രാഗേഷിനെ വെട്ടിവീഴ്ത്തി. സിപിഐ എം പ്രവര്‍ത്തകന്‍ കൃഷ്ണന്റെ വീടിന് കല്ലെറിഞ്ഞു, സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസായ കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരകമന്ദിരത്തിന് പാതിരാത്രി വാഹനങ്ങളില്‍ വന്നു ബോംബെറിഞ്ഞു. നാടിന്റെ സമാധാനം തകര്‍ക്കാന്‍ രണ്ടും കല്‍പിച്ച് ഇറങ്ങിയവരാണ് ഇത് ചെയ്തത്. അക്രമത്തിന് നേതൃത്വം നല്‍കിയവരും സഹായിച്ചവരും ആരൊക്കെയാണെന്ന് കൃത്യമായി അറിയാം. ഒരു കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശമനുസരിച്ചു സമീപപ്രദേശത്തുള്ളവരാണ് അതു ചെയ്തത്. അവര്‍ ഒരുതരത്തിലും മാപ്പ് അര്‍ഹിക്കുന്നില്ല. കല്യാശേരി ഹൈസ്കൂളില്‍ യുവജനോത്സവം അലങ്കോലാപ്പെടുത്താന്‍ ശ്രമിച്ചു നടക്കാത്തതിന്റെ പേരിലാണ് കല്യാശേരിയില്‍ സംഘര്‍ഷമുണ്ടാക്കുന്നത്.

ദേശാഭിമാനി 261110

1 comment:

  1. കല്യാശേരിയില്‍ ആര്‍എസ്എസ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഇരമ്പി. കീച്ചേരിയില്‍നിന്നും മാങ്ങാട്ട്നിന്നും സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. സമാധാനം നിലനില്‍ക്കുന്ന കല്യാശേരി പ്രദേശത്ത് തുടര്‍ച്ചയായി അക്രമം നടത്തി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു.

    ReplyDelete