Wednesday, December 29, 2010

ലോട്ടറി മാഫിയയെ സംരക്ഷിക്കുന്നത് കേന്ദ്രവും യുഡിഎഫും

ലോട്ടറി മാഫിയക്ക് കോടികള്‍ കൊയ്യാന്‍ വഴിയൊരുക്കിയ കേന്ദ്രസര്‍ക്കാരിനെ രക്ഷിക്കാന്‍ യുഡിഎഫ് പുകമറ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആ ശ്രമം വിലപ്പോകില്ല. ലോട്ടറി വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തെളിവുകള്‍ നിരത്തി കേന്ദ്രത്തെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. കേന്ദ്രത്തിന് കത്തയച്ചാലും മറുപടിയില്ല. പരിശോധിക്കാമെന്നുമാത്രമാണ് പറയുന്നത്. കേന്ദ്രം ഭൂട്ടാന്‍ ലോട്ടറിയുടെ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. അന്യസംസ്ഥാന ലോട്ടറി തട്ടിപ്പിനെ പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ അസ്വാഭാവികതയില്ല. ചിദംബരം മറുപടി നല്‍കാത്തതിനാലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതിനും മറുപടി കിട്ടിയില്ലെങ്കില്‍ പ്രധാനമന്ത്രിയും കുറ്റക്കാരനാണെന്ന് കരുതേണ്ടിവരും. കേന്ദ്രത്തിനുതന്നെ ബോധ്യമുള്ള കാര്യങ്ങളില്‍ നടപടി ഇല്ലാത്തതെന്തുകൊണ്ടെന്ന് ആരാഞ്ഞാണ് താന്‍ കത്തയച്ചത്.

യുഡിഎഫ് ഭരണകാലത്ത് നിയമവിരുദ്ധ ലോട്ടറിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അന്നും ചിദംബരവും കൂട്ടരും മാര്‍ട്ടിന് വേണ്ടി കോടതിയില്‍ ഹാജരായി വാദിച്ചു. ലോട്ടറി മാഫിയക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാമെന്നും റെയ്ഡുകള്‍ നടത്തില്ലെന്നും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കാര്യം ഉമ്മന്‍ചാണ്ടിയും കൂട്ടരും മറക്കരുത്. ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ കോടതിയില്‍ തലകുമ്പിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടായതും യുഡിഎഫ് കാലത്താണ്. മാര്‍ട്ടിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം ചിദംബരത്തോടും പ്രധാനമന്ത്രിയോടുമാണ് യുഡിഎഫ് ചോദിക്കേണ്ടത്. ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ശക്തമായ നടപടികള്‍ സ്വീകരിച്ചത്. ഇവരുടെ പ്രവര്‍ത്തനം പഴയതുപോലെ ഇപ്പോഴില്ല- മുഖ്യമന്ത്രി പറഞ്ഞു.

ലോട്ടറി നിയമത്തിന്റെ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ ആറുവര്‍ഷം എടുത്ത കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തി ലോട്ടറിമാഫിയയെ സഹായിക്കുകയായിരുന്നെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

അന്വേഷണം വേണ്ടെന്ന് പറഞ്ഞത് ഉമ്മന്‍ചാണ്ടി: ഐസക്


ലോട്ടറി മാഫിയക്കെതിരെയുള്ള 544 കേസ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തുടരന്വേഷണം വേണ്ടെന്ന് വച്ചതെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ലോട്ടറി തട്ടിപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച മുഴുവന്‍ ആക്ഷേപങ്ങളെ കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. രണ്ട് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ലോട്ടറി പ്രശ്നത്തില്‍ ധനമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ കേസ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടിയാണ് പ്രതിക്കൂട്ടിലെന്ന് മന്ത്രി തിരിച്ചടിച്ചു. ലോട്ടറി മാഫിയയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത് സംബന്ധിച്ച ചട്ടം കൊണ്ടുവരുന്നത് കേന്ദ്രം താമസിപ്പിച്ചത്. എന്നാല്‍, ചട്ടം വന്ന് രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ലോട്ടറി തട്ടിപ്പിനെതിരെ സിഎജിയുടെ അഞ്ച് റിപ്പോര്‍ട്ടുകള്‍ കേന്ദ്രം അവഗണിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന സുബ്ബയുടെയും ചിദംബരത്തിന്റെയും ഡിഎംകെയുടെയും ഇടപെടലിനെ തുടര്‍ന്നാണിതെന്ന് മന്ത്രി പറഞ്ഞു.

ദേശാഭിമാനി 291210

2 comments:

  1. ലോട്ടറി മാഫിയക്ക് കോടികള്‍ കൊയ്യാന്‍ വഴിയൊരുക്കിയ കേന്ദ്രസര്‍ക്കാരിനെ രക്ഷിക്കാന്‍ യുഡിഎഫ് പുകമറ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആ ശ്രമം വിലപ്പോകില്ല. ലോട്ടറി വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തെളിവുകള്‍ നിരത്തി കേന്ദ്രത്തെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. കേന്ദ്രത്തിന് കത്തയച്ചാലും മറുപടിയില്ല. പരിശോധിക്കാമെന്നുമാത്രമാണ് പറയുന്നത്. കേന്ദ്രം ഭൂട്ടാന്‍ ലോട്ടറിയുടെ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. അന്യസംസ്ഥാന ലോട്ടറി തട്ടിപ്പിനെ പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ അസ്വാഭാവികതയില്ല. ചിദംബരം മറുപടി നല്‍കാത്തതിനാലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതിനും മറുപടി കിട്ടിയില്ലെങ്കില്‍ പ്രധാനമന്ത്രിയും കുറ്റക്കാരനാണെന്ന് കരുതേണ്ടിവരും. കേന്ദ്രത്തിനുതന്നെ ബോധ്യമുള്ള കാര്യങ്ങളില്‍ നടപടി ഇല്ലാത്തതെന്തുകൊണ്ടെന്ന് ആരാഞ്ഞാണ് താന്‍ കത്തയച്ചത്.

    ReplyDelete
  2. അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിരോധിക്കാന്‍ മടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അന്വേഷണം ആവശ്യപ്പെടേണ്ടതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാന്റിയാഗോ മാര്‍ട്ടിനെയും മണികുമാര്‍ സുബ്ബയെക്കുറിച്ചുള്ള അന്വേഷണം കോഗ്രസിലേക്കാവും എത്തിച്ചേരുക. ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലാതെതന്നെ ലോട്ടറി മാഫിയക്കെതിരെ നടപടിയെടുക്കാന്‍ തെളിവുകളുണ്ട്. സിഎജി റിപ്പോര്‍ട്ടുകളും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും കാലത്ത് കേന്ദ്രത്തിന് അയച്ചകത്തുകളും വ്യക്തമായ തെളിവുകളാണ്. എന്നിട്ടും നടപടിക്ക് കേന്ദ്രം മടിക്കുകയാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രണ്ടുവട്ടവും പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുമായി ചേര്‍ന്ന് രണ്ടുവട്ടവും ലോട്ടറിമാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ലോട്ടറിമാഫിയ തട്ടിപ്പിന്റെ എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുത്തി പിന്നീട് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. കേന്ദ്രം നടപടിയെടുത്തില്ലെന്ന് മാത്രമല്ല കേരളത്തിന്റെ നിലപാടുകള്‍ ഭൂട്ടാന്‍, സിക്കിം സര്‍ക്കാരുകളെ അറിയിക്കാന്‍ പോലും തയ്യാറായില്ല. ഇതേക്കുറിച്ചാണ് അന്വേഷണം വേണ്ടത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെ ലോട്ടറിമാഫിയ തട്ടിപ്പ് നടത്തുന്നുണ്ട്. തടയേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. എന്തുകൊണ്ടാണ് നടപടിയില്ലാത്തത്. സുബ്ബ കോഗ്രസ് നേതാവായതുകൊണ്ടാണോ. അതോ സാന്റിയാഗോ മാര്‍ട്ടിന്‍ യുപിഎ ഘടകകക്ഷിയായ ഡിഎംകെയുടെ സന്തതസഹചാരിയായി മാറിയതുകൊണ്ടാണോ. സുബ്ബയെക്കുറിച്ചും മാര്‍ട്ടിനെക്കുറിച്ചുമുള്ള അന്വേഷണം കോഗ്രസിലും യുപിഎയിലും എത്തിചേരും. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം മാര്‍ട്ടിന്റെ കച്ചവടം അനുവദിച്ചിട്ടില്ല. വിജിലന്‍സ് അന്വേഷണത്തിലൂടെ തെളിവുകള്‍ ശേഖരിച്ച് ലോട്ടറി പറ്റില്ലെന്നും നികുതി വാങ്ങാനാവില്ലെന്നും നോട്ടീസ് നല്‍കി. നികുതി വാങ്ങണമെന്ന് കോടതിയാണ് നിര്‍ദേശിച്ചത്. ഒരു സംസ്ഥാനത്തില്‍ ആ സംസ്ഥാനത്തിന്റെ ലോട്ടറി മതിയെന്ന തരത്തില്‍ നിയമംതന്നെ കേന്ദ്രത്തിനു ഭേദഗതി ചെയ്യാം. ഇതൊക്കെ കേരളം പലവട്ടം ആവശ്യപ്പെട്ടതാണ്- തോമസ് ഐസക് പറഞ്ഞു.

    ReplyDelete