Friday, December 31, 2010

ഇറാന്‍ എണ്ണ: ഇന്ധനക്ഷാമവും വിലക്കയറ്റവും രൂക്ഷമാകും

 ഇറാനില്‍നിന്നുള്ള എണ്ണ, വാതക ഇറക്കുമതിക്ക് പണം നല്‍കുന്ന സംവിധാനത്തില്‍നിന്ന് റിസര്‍വ് ബാങ്ക് പിന്മാറിയത് കടുത്ത എണ്ണക്ഷാമത്തിനും വിലക്കയറ്റം രൂക്ഷമാക്കാനും കാരണമാകും. ഇന്ത്യ ഇറക്കുമതിചെയ്യുന്ന അസംസ്കൃത എണ്ണയുടെയും പാചകവാതകത്തിന്റെയും 17 ശതമാനത്തോളം ഇറാനില്‍നിന്നാണ്. അതിനാല്‍ ഇറക്കുമതി നിലച്ചാല്‍ ക്ഷാമമാകും ഫലം. പ്രതിദിനം 4,26,000 വീപ്പ അസംസ്കൃത എണ്ണയാണ് ഇറാനില്‍നിന്നുള്ള ഇറക്കുമതി. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി റിസര്‍വ് ബാങ്ക് കൈക്കൊണ്ട തീരുമാനം രാജ്യത്തെ ഇന്ധനക്ഷാമത്തിലേക്കും വീണ്ടും വന്‍ വിലവര്‍ധനയിലേക്കുമാണ് നയിക്കുക. ജനുവരിയില്‍ ഇറാനില്‍നിന്ന് ഒരുകോടി വീപ്പ എണ്ണ ഇറക്കുമതിചെയ്യാമെന്ന് നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയുമായി(എന്‍ഐഒസി) കരാറൊപ്പിട്ടിട്ടുണ്ട്. എന്നാല്‍, ഇറാന്‍ കമ്പനിക്ക് പണം നല്‍കില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത് ഈ എണ്ണയുടെ വരവ് അനിശ്ചിതത്വത്തിലാക്കും. മറ്റേതെങ്കിലും ബാങ്ക് എന്‍ഐഒസിക്ക് ഗ്യാരന്റി നിന്നാല്‍മാത്രമേ എണ്ണ ലഭിക്കൂ. നേരത്തേ ജര്‍മനിയിലെ ഇഐഎച്ച് ബാങ്ക് മറ്റ് രാജ്യങ്ങള്‍ക്ക് ഗ്യാരന്റി നില്‍ക്കാറുണ്ടെങ്കിലും ഇനി അതിനും സാധ്യതയില്ല. ഈ ബാങ്കും ഉപരോധത്തിന്റെ പരിധിയിലാണ്.

അസംസ്കൃത എണ്ണയുടെ വരവ് നിലയ്ക്കുന്നത് പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളെയും അപകടത്തിലാക്കും. ഇറാനില്‍നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് റിലയന്‍സ് നിര്‍ത്തിയതിനാല്‍ ഇറക്കുമതിക്കേറ്റ തടസ്സം മംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ് എന്നിവയെയാണ് ബാധിക്കുക. അങ്ങനെ പൊതുമേഖലാ എണ്ണക്കമ്പനികളെ നിശ്ചലമാക്കി റിലയന്‍സിനെ സഹായിക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. കഴിഞ്ഞ വര്‍ഷം 21.3 ദശലക്ഷം ട അസംസ്കൃത എണ്ണയാണ് ഇറാനില്‍നിന്ന് ഇറക്കുമതിചെയ്തത്. ഇതില്‍ 70 ലക്ഷം ടണ്ണും ഇറക്കുമതിചെയ്ത എംആര്‍പിഎല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി 2009 മെയ് മുതല്‍ ഇന്ത്യ ഇറാനിലേക്കുള്ള ശുദ്ധീകരിച്ച എണ്ണ കയറ്റുമതി നിര്‍ത്തിവച്ചിരുന്നു. അമേരിക്കയുമായുള്ള തന്ത്രപരബന്ധം ആരംഭിച്ചതോടെയാണ് ഇന്ത്യ ഇറാനെതിരെ നീക്കമാരംഭിച്ചത്.
(വി ബി പരമേശ്വരന്‍)

അമേരിക്കന്‍ പ്രീതിക്കായി ഇന്ത്യ ഇറാനെ പിണക്കുന്നു: പിണറായി

ശ്രീകണ്ഠപുരം: അമേരിക്കന്‍ പ്രീതിക്കായി സുഹൃദ്രാഷ്ട്രമായ ഇറാനെ പിണക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. കാവുമ്പായി രക്തസാക്ഷിത്വത്തിന്റെ 64ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തില്‍ അമേരിക്കക്ക് അനുകൂലമായ കറാറുകള്‍ മാത്രമാണ് ഉണ്ടാക്കിയത്. അടുത്ത ലക്ഷ്യമായ ഇറാനെതിരെ ഇന്ത്യയെ അണിനിരത്തുകയാണ് അമേരിക്കയുടെ തന്ത്രം. അമേരിക്കക്ക് ഇഷ്ടമില്ലാത്തതിനാല്‍ ഇറാനെ പിണക്കുകയാണ് ഇന്ത്യ. ഇറാനെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചാല്‍ ഇന്ത്യ കൂടെച്ചേരാന്‍ പോലും തയ്യാറായേക്കും. അങ്ങനെയുണ്ടായാല്‍ ഇവിടത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും സൈനികത്താവളങ്ങളായി മാറും.

തെറ്റിദ്ധാരണയുടെ പേരില്‍ ഇടതുപക്ഷത്തുനിന്ന് അകന്നുനില്‍ക്കുന്നവരെ കൂട്ടിയോജിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് പിണറായി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പില്‍ തെറ്റിദ്ധാരണമൂലം ഇടതുപക്ഷവുമായി പിണങ്ങിപ്പോയവര്‍ തെറ്റുതിരുത്തി തിരികെ വരുന്നുണ്ട്. ചില പ്രദേശങ്ങളില്‍ അകന്നുനില്‍ക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഇവരെയെല്ലാം തിരികെയെത്തിക്കാനും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുമുള്ള ശ്രമം സിപിഐ എമ്മും എല്‍ഡിഎഫും നടത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ഇടതുപക്ഷത്തിനായില്ല. എന്നാല്‍ എല്‍ഡിഎഫ് ആകെ തകര്‍ന്നുവെന്ന പ്രചാരണം ശരിയല്ല. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം ഏഴുലക്ഷം മാത്രം. ഇതില്‍ നാലുലക്ഷവും മലപ്പുറത്താണ്. എല്‍ഡിഎഫിനുണ്ടായ വീഴ്ചയും പോരായ്മയും തിരുത്തി മുന്നോട്ടുപോകും.

കാര്യങ്ങള്‍ വക്രീകരിച്ച് അവതരിപ്പിക്കുന്നതില്‍ അപാരമായ മിടുക്കുണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ക്ക്. സ്പെക്ട്രം അഴിമതി കത്തിനില്‍ക്കുമ്പോള്‍ നിയമനത്തട്ടിപ്പിനെക്കുറിച്ചു മാത്രം വാര്‍ത്തയെഴുകയായിരുന്നു അവര്‍. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കലക്ടറെയടക്കം സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ സ്പെക്ട്രം കേസില്‍ ഇതല്ല അവസ്ഥ. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തെ ഭയക്കുന്ന കോണ്‍ഗ്രസിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചങ്ങാത്തം വന്‍കിട മുതലാളിമാരുമായാണ് എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇത് തെറ്റാണെന്ന് തെളിയാന്‍ ലോക്സഭയിലെ ശതകോടീശ്വരന്മാരുടെ പട്ടിക പരിശോധിച്ചാല്‍ മതി. സഭയിലെ 300 ശതകോടീശ്വരരില്‍ 138 പേര്‍ കോണ്‍ഗ്രസുകാരും 58 പേര്‍ ബിജെപിക്കാരുമാണ്. ഇരു കമ്യൂണിസ്റ്റുപാര്‍ടികളില്‍നിന്നും ഒരാള്‍ പോലും ഈ പട്ടികയിലില്ല. ഇരുപത് രൂപയില്‍ താഴെ മാത്രം ദിവസവരുമാനമുള്ള 77 ശതമാനം ഇന്ത്യന്‍ ജനതയെ പ്രതിനിധീകരിക്കുന്നത് ഈ ശതകോടീശ്വരന്മാരാണ്- പിണറായി പറഞ്ഞു.

deshabhimani 311210

2 comments:

  1. ഇറാനില്‍നിന്നുള്ള എണ്ണ, വാതക ഇറക്കുമതിക്ക് പണം നല്‍കുന്ന സംവിധാനത്തില്‍നിന്ന് റിസര്‍വ് ബാങ്ക് പിന്മാറിയത് കടുത്ത എണ്ണക്ഷാമത്തിനും വിലക്കയറ്റം രൂക്ഷമാക്കാനും കാരണമാകും. ഇന്ത്യ ഇറക്കുമതിചെയ്യുന്ന അസംസ്കൃത എണ്ണയുടെയും പാചകവാതകത്തിന്റെയും 17 ശതമാനത്തോളം ഇറാനില്‍നിന്നാണ്. അതിനാല്‍ ഇറക്കുമതി നിലച്ചാല്‍ ക്ഷാമമാകും ഫലം. പ്രതിദിനം 4,26,000 വീപ്പ അസംസ്കൃത എണ്ണയാണ് ഇറാനില്‍നിന്നുള്ള ഇറക്കുമതി. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി റിസര്‍വ് ബാങ്ക് കൈക്കൊണ്ട തീരുമാനം രാജ്യത്തെ ഇന്ധനക്ഷാമത്തിലേക്കും വീണ്ടും വന്‍ വിലവര്‍ധനയിലേക്കുമാണ് നയിക്കുക. ജനുവരിയില്‍ ഇറാനില്‍നിന്ന് ഒരുകോടി വീപ്പ എണ്ണ ഇറക്കുമതിചെയ്യാമെന്ന് നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയുമായി(എന്‍ഐഒസി) കരാറൊപ്പിട്ടിട്ടുണ്ട്. എന്നാല്‍, ഇറാന്‍ കമ്പനിക്ക് പണം നല്‍കില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത് ഈ എണ്ണയുടെ വരവ് അനിശ്ചിതത്വത്തിലാക്കും. മറ്റേതെങ്കിലും ബാങ്ക് എന്‍ഐഒസിക്ക് ഗ്യാരന്റി നിന്നാല്‍മാത്രമേ എണ്ണ ലഭിക്കൂ. നേരത്തേ ജര്‍മനിയിലെ ഇഐഎച്ച് ബാങ്ക് മറ്റ് രാജ്യങ്ങള്‍ക്ക് ഗ്യാരന്റി നില്‍ക്കാറുണ്ടെങ്കിലും ഇനി അതിനും സാധ്യതയില്ല. ഈ ബാങ്കും ഉപരോധത്തിന്റെ പരിധിയിലാണ്.

    ReplyDelete
  2. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വിലക്കിയ നടപടി അമേരിക്കയുടെ വിദേശനയ അജന്‍ഡയ്ക്ക് മുമ്പിലുള്ള ഇന്ത്യയുടെ ലജ്ജാകരമായ കീഴടങ്ങലാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. എണ്ണ ഇറക്കുമതിക്ക് പണം നല്‍കുന്ന സംവിധാനത്തില്‍നിന്ന് റിസര്‍വ് ബാങ്ക് പിന്മാറിയത്് രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണം. ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ മറ്റു രാഷ്ട്രീയപാര്‍ടികളോടും പിബി പ്രസ്താവനയില്‍ആഹ്വാനംചെയ്തു. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട ഇറക്കുമതിയെ ഉപരോധത്തില്‍നിന്ന് ഐക്യരാഷ്ട്ര സംഘടന ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നടപടിയെടുക്കാന്‍ ഇന്ത്യക്ക് ബാധ്യതയില്ല. അതുകൊണ്ടുതന്നെ കീഴടങ്ങല്‍ പ്രകടമാണ്. ഇന്ത്യയുടെ നടപടിയെ അമേരിക്കന്‍ വക്താവ് പ്രകീര്‍ത്തിച്ചത് ഇതുകൊണ്ടാണ്. രാജ്യതാല്‍പ്പര്യത്തിന് എതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി അപലപനീയമാണ്. റിസര്‍വ് ബാങ്കിന്റെ തീരുമാനം ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കും. ഇറാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ഇന്ത്യയുടെമേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഇറാനുമായി വ്യാപാരം നടത്തുന്ന എല്ലാ കമ്പനിക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുകയെന്നത് അമേരിക്കയുടെ അജന്‍ഡയാണ്- പിബി പറഞ്ഞു

    ReplyDelete