Friday, December 31, 2010

ബിനായക് സെന്‍ വിധി ഞെട്ടിക്കുന്ന നീതിഭംഗം: സിപിഐ എം

ഡോക്ടറും പൊതുജനാരോഗ്യ പ്രവര്‍ത്തകനുമായ ബിനായക് സെന്നിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഛത്തീസ്ഗഢിലെ അഡീഷണല്‍ സെഷന്‍സ് കോടതിവിധി ഞെട്ടിക്കുന്ന നീതിഭംഗമാണെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ ദുര്‍ബലവും കെട്ടിച്ചമച്ചതുമായിട്ടും ഇത്തരമൊരു വിധി അത്ഭുതമുളവാക്കുന്നതാണ്. ഛത്തീസ്ഗഢ് പ്രത്യേക പൊതുസുരക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള നിയമ(യുഎപിഎ)ത്തിലെയും കിരാത വ്യവസ്ഥകളുടെ ദുരുപയോഗം വെളിവാക്കുന്നതുമാണ് ഈ വിധി. ദീര്‍ഘകാലത്തേക്ക് ജാമ്യം നിഷേധിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎപിഎ ഭേദഗതി വരുത്തുന്ന സമയത്ത് സിപിഐ എം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ മാവോയിസ്റുകളെ നേരിടുന്നതിന്റെ പേരില്‍ പൌരന്മാരുടെ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ്. സാല്‍വജുദൂമിനെ പ്രോത്സാഹിപ്പിക്കുക വഴി ഒരു ലക്ഷത്തോളം ആദിവാസികളെയാണ് വീടുകളില്‍നിന്ന് ആട്ടിപ്പായിച്ചത്. ഇതിന് വാര്‍ത്താപ്രാധാന്യം നല്‍കിയ മാധ്യമങ്ങളെ പോലും സര്‍ക്കാര്‍ വേട്ടയാടി. സംസ്ഥാനത്ത് വന്‍ തോതില്‍ കൊലപാതകങ്ങളും ആക്രമണവും നടത്തുകയാണ് മാവോയിസ്റുകള്‍. ഇത് എതിര്‍ക്കപ്പെടേണ്ടതും പോരാട്ടം നടത്തേണ്ടതുമാണ്. ദന്തേവാഡയിലും മറ്റും പൊലീസ് സേനയെ നിയോഗിക്കേണ്ടതും ആവശ്യമാണ്. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മാവോയിസ്റുകളെ നിയമത്തിന്റെ മുന്നില്‍ വിചാരണചെയ്യണം. ബിജെപി സര്‍ക്കാരിനും പൊലീസ് അധികാരികള്‍ക്കും പൌരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കാമെന്നല്ല ഇതിനര്‍ഥം. ബിനായക് സെന്നിനെതിരെയുള്ള കേസ് പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. ഈ വിചാരണയിലൂടെ നീതി പരിഹാസ്യമായത് തിരുത്തപ്പെടണം- സിപിഐ എം വക്താവ് ആവശ്യപ്പെട്ടു.

deshabhimani 311210

1 comment:

  1. ഡോക്ടറും പൊതുജനാരോഗ്യ പ്രവര്‍ത്തകനുമായ ബിനായക് സെന്നിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഛത്തീസ്ഗഢിലെ അഡീഷണല്‍ സെഷന്‍സ് കോടതിവിധി ഞെട്ടിക്കുന്ന നീതിഭംഗമാണെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ ദുര്‍ബലവും കെട്ടിച്ചമച്ചതുമായിട്ടും ഇത്തരമൊരു വിധി അത്ഭുതമുളവാക്കുന്നതാണ്. ഛത്തീസ്ഗഢ് പ്രത്യേക പൊതുസുരക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള നിയമ(യുഎപിഎ)ത്തിലെയും കിരാത വ്യവസ്ഥകളുടെ ദുരുപയോഗം വെളിവാക്കുന്നതുമാണ് ഈ വിധി. ദീര്‍ഘകാലത്തേക്ക് ജാമ്യം നിഷേധിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎപിഎ ഭേദഗതി വരുത്തുന്ന സമയത്ത് സിപിഐ എം മുന്നറിയിപ്പ് നല്‍കിയിരുന്നു.

    ReplyDelete