Friday, December 24, 2010

ചൂട് പകര്‍ന്ന് മൃഗവും ബാറും

നിയമനത്തട്ടിപ്പിനെച്ചൊല്ലിയുള്ള പ്രതിപക്ഷ രോഷത്തിന് ഒന്നുകില്‍ ഒരു ദിവസത്തെ ആയുസ്സ് മാത്രമെന്നു കരുതണം. അല്ലെങ്കില്‍ സഭ സ്തംഭിപ്പിക്കുന്നതിനെതിരായ മാണിയുടെ കെറുവ് കുറിക്ക്കൊണ്ടുവെന്നു സംശയിക്കണം. എന്തായാലും റവന്യൂമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒന്നിലും ഒതുങ്ങില്ലെന്ന് കഴിഞ്ഞ ദിവസം നടുത്തളത്തില്‍നിന്ന് വാശിപിടിച്ച പ്രതിപക്ഷം, രണ്ടാം ദിവസം അക്കാര്യം മിണ്ടിയതേയില്ല. പകരം സര്‍ക്കാരിനെതിരെ മസില്‍പെരുക്കി ഗോദയില്‍ ഇറങ്ങിയത് മാണിയും. സപ്ളൈകോ ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് അടിയന്തര പ്രമേയത്തിന് വകയായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന 134 കോടിയുടെ അഴിമതിയെക്കുറിച്ചുള്ള ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിലേക്കും സിബിഐ അന്വേഷണത്തിലേക്കുമാണ് മന്ത്രി സി ദിവാകരന്‍ വിരല്‍ ചൂണ്ടിയത്. നാലര കൊല്ലം ഒരു തരിമ്പും കിട്ടാത്തതുകൊണ്ടാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പക്ഷം. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. പക്ഷേ, ഇറങ്ങിപ്പോകാതെ തരമില്ലെന്നായി പ്രതിപക്ഷം.

വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലാ ബില്ലും അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്ലുമായിരുന്നു കാര്യപരിപാടിയിലെ മുഖ്യ ഇനം. വെറ്ററിനറി സര്‍വകലാശാലാ ബില്ലിന് ഭേദഗതി അവതരിപ്പിച്ച എം പ്രകാശന്‍ സ്പെക്ട്രം, കോമണ്‍വെല്‍ത്ത് അഴിമതിയിലേക്കാണ് ശ്രദ്ധക്ഷണിച്ചത്. അഴിമതിയുടെ നീര്‍ക്കയത്തില്‍ മുങ്ങിയ പാര്‍ടിയായി കോണ്‍ഗ്രസ് മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടപ്പോള്‍ സ്പെക്ട്രം അഴിമതിയിലെ തുകകൊണ്ട് എല്ലാ ഗ്രാമത്തിലും സ്കൂളും എല്ലാ വീട്ടിലും കക്കൂസും നല്‍കാന്‍ കഴിയില്ലേയെന്നായി അല്‍ഫോസ് കണ്ണന്താനം. അതുമാത്രമല്ല, രണ്ടു രൂപയ്ക്ക് എല്ലാവര്‍ക്കും അരിയും നല്‍കാന്‍ കഴിയുമെന്ന് എം പ്രകാശന്‍.

കന്നുകാലികള്‍ക്കുമാത്രമായി ഒരു സര്‍വകലാശാല വേണമോ എന്നായിരുന്നു എ പി അനില്‍കുമാറിന്റെ ചോദ്യം. വെറ്ററിനറി സര്‍വകലാശാലകൊണ്ട് മൃഗസംരക്ഷണരംഗത്ത് ഒരു ഗുണവും കിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സങ്കുചിത രാഷ്ട്രീയ ചിന്തയാണ് ഈ നിലപാടിന് പിന്നിലെന്നായിരുന്നു മന്ത്രി സി ദിവാകരന്റെ മറുപടി. തങ്ങളുടെ കാലത്ത് ആകാം അല്ലെങ്കില്‍ വേണ്ട എന്ന വികാരമാണ് മൃഗങ്ങളുടെ കാര്യത്തിലും പ്രതിപക്ഷ ചിന്തയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സര്‍വകലാശാല വന്നാല്‍ കന്നുകാലി വളര്‍ത്തല്‍ പരിപോഷിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് സി പി മുഹമ്മദിന്റെ പക്ഷം.

യൂത്ത് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടന്നതിലായിരുന്നു കെ ബാബുവിന് ആഹ്ളാദം. മൃഗശാസ്ത്രം പറയുമ്പോള്‍ ഇതൊക്കെ പറയുന്നത് എന്തിനാണെന്ന് മന്ത്രി ജി സുധാകരന്‍ ആരാഞ്ഞു. യൂത്ത് കോണ്‍ഗ്രസിലേതുപോലൊരു തെരഞ്ഞെടുപ്പ് ഡിവൈഎഫ്ഐക്ക് ചിന്തിക്കാന്‍ കഴിയുമോ എന്നായിരുന്നു ബാബുവിന്റെ ചോദ്യം. അഭിഭാഷക ക്ഷേമനിധി ബില്ലിന്റെ ചര്‍ച്ചയില്‍ 'ബാര്‍' ചൂട് പകര്‍ന്നു. ബാര്‍ അസോസിയേഷനുപകരം അഡ്വക്കറ്റ്സ് അസോസിയേഷന്‍ എന്നാക്കി കൂടേയെന്ന് രാജു എബ്രഹാമിന്റെ ചോദ്യം എം ഉമ്മറിനോട്. ബാര്‍ കൌണ്‍സില്‍ മീറ്റിങ്ങിന് പലപ്പോഴും വേദിയാകുന്നത് ബാര്‍ ആണെന്ന് അല്‍ഫോസ് കണ്ണന്താനത്തിന് അനുഭവമുണ്ടത്രേ. എം എം മോനായിയും എന്‍ അനിരുദ്ധനും അതിനോട് യോജിച്ചില്ല. ബാറിന്റെ കടന്നുകയറ്റം തന്റെ സ്പിരിറ്റ് കെടുത്തിയെന്ന് ഉമ്മര്‍ പരിഭവിച്ചു. അഭിഭാഷകരുടെ ക്ഷേമനിധി 10 ലക്ഷമാക്കണമെന്ന് അയിഷ പോറ്റി. 20 ലക്ഷമായാലും തരക്കേടില്ലെന്നാണ് സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ നിലപാട്. വക്കീല്‍ ഫീസ് ഇനത്തില്‍ വന്‍ തുക വാങ്ങുന്നവരില്‍നിന്ന് ക്ഷേമനിധിയിലേക്ക് വിഹിതം പിരിക്കണമെന്ന് മന്ത്രി ജി സുധാകരന്‍. വക്കീല്‍ ഫീസിനും പരിധി നിശ്ചയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അഭിഭാഷകരുടെ മേഖലയില്‍ ഭരണപക്ഷവും പ്രതിപക്ഷവുമില്ലെന്നതില്‍ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മന്ത്രി എം വിജയകുമാര്‍ ആശ്വാസംകൊണ്ടു.

കെ ശ്രീകണ്ഠന്‍ ദേശാഭിമാനി 231210

1 comment:

  1. നിയമനത്തട്ടിപ്പിനെച്ചൊല്ലിയുള്ള പ്രതിപക്ഷ രോഷത്തിന് ഒന്നുകില്‍ ഒരു ദിവസത്തെ ആയുസ്സ് മാത്രമെന്നു കരുതണം. അല്ലെങ്കില്‍ സഭ സ്തംഭിപ്പിക്കുന്നതിനെതിരായ മാണിയുടെ കെറുവ് കുറിക്ക്കൊണ്ടുവെന്നു സംശയിക്കണം. എന്തായാലും റവന്യൂമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒന്നിലും ഒതുങ്ങില്ലെന്ന് കഴിഞ്ഞ ദിവസം നടുത്തളത്തില്‍നിന്ന് വാശിപിടിച്ച പ്രതിപക്ഷം, രണ്ടാം ദിവസം അക്കാര്യം മിണ്ടിയതേയില്ല. പകരം സര്‍ക്കാരിനെതിരെ മസില്‍പെരുക്കി ഗോദയില്‍ ഇറങ്ങിയത് മാണിയും. സപ്ളൈകോ ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് അടിയന്തര പ്രമേയത്തിന് വകയായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന 134 കോടിയുടെ അഴിമതിയെക്കുറിച്ചുള്ള ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിലേക്കും സിബിഐ അന്വേഷണത്തിലേക്കുമാണ് മന്ത്രി സി ദിവാകരന്‍ വിരല്‍ ചൂണ്ടിയത്. നാലര കൊല്ലം ഒരു തരിമ്പും കിട്ടാത്തതുകൊണ്ടാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പക്ഷം. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. പക്ഷേ, ഇറങ്ങിപ്പോകാതെ തരമില്ലെന്നായി പ്രതിപക്ഷം.

    ReplyDelete