Thursday, December 30, 2010

കോമണ്‍വെല്‍ത്ത് അഴിമതി: തെളിവ്‌നശിപ്പിച്ചതിനു കേസെടുക്കും

കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് തെളിവു നശിപ്പിച്ചതിന് സി ബി ഐ കേസെടുക്കും. ഗെയിംസ് പദ്ധതികള്‍ നടപ്പാക്കിയതിന്റെ പ്രധാനപ്പെട്ട ചില ഫയലുകള്‍ കാണാതായതായി സി ബി  ഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.ഇവ നശിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ തെളിവുനശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യം ആലോചനയിലാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തെളിവു നശിപ്പിക്കല്‍, തെറ്റായ രേഖകളുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 201-ാം വകുപ്പുപ്രകാരം കേസെടുക്കാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. ടെന്‍ഡറിംഗ്, ബജറ്റ് തുക അനുവദിക്കല്‍, കരാര്‍ വിശദാംശങ്ങള്‍ തുടങ്ങിയവ അടങ്ങിയ ഫയലുകളാണ് സംഘാടക സമിതി ഓഫീസില്‍നിന്ന് കാണായിട്ടുള്ളത്. തെളിവു നശിപ്പിക്കുന്നതിനും തെറ്റായ രേഖകള്‍ സൃഷ്ടിക്കുന്നതിനും ചില സംഘാടക സമിതി ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അഴിമതിയില്‍ മുഖ്യ ആരോപണ വിധേയരായ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി, സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് തുടങ്ങിയവര്‍ പദവികളില്‍ തുടരുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

അതിനിടെ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ആവശ്യപ്പെട് സുരേഷ് കല്‍മാഡിക്ക് ഇന്നലെ സി ബി ഐ സമന്‍സ് അയച്ചു. കല്‍മാഡി പാര്‍ലമെന്റ് അംഗമായതുകൊണ്ട് സമന്‍സ് അയയ്ക്കുന്നതിന് സി ബി ഐ ലോക്‌സഭാ സെക്രട്ടേറിയറ്റില്‍നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. അടുത്ത മൂന്നിനു ചോദ്യം ചെയ്യലിനു ഹാജരാവാമെന്ന് കല്‍മാഡി അറിയിച്ചതായി സി ബി ഐ  വൃത്തങ്ങള്‍ പറഞ്ഞു.

കരാറിലെ ക്രമക്കേടുകള്‍, ഭീമമായ നിരക്കില്‍ ഫണ്ട് അനുവദിച്ചത്, ലണ്ടനിലെ ക്യൂന്‍സ് ബാറ്റന്‍ റാലിയുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങിയ കാര്യങ്ങളായിരിക്കും സി ബി ഐ കല്‍മാഡിയോട് ആരായുക. കല്‍മാഡിയുടെ അടുത്ത സഹായികളായ മനോജ് ഭോരി, പി കെ ശ്രീവാസ്തവ, എ കെ സിന്‍ഹ തുടങ്ങിയവരെ സി ബി ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.

സംഘാടക സമിതി സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ടിനെ കഴിഞ്ഞ ദിവസം സി ബി ഐ ചോദ്യം ചെയ്തു. കല്‍മാഡി, ഭാനോട്ട്, ജോയിന്റ് ഡയറക്ടറായിരുന്ന ആര്‍ കെ സചേതി, സംഗീത വെലിംഗ്കര്‍ തുടങ്ങിയവരുടെ വീടുകളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

janayugom 301210

2 comments:

  1. കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് തെളിവു നശിപ്പിച്ചതിന് സി ബി ഐ കേസെടുക്കും. ഗെയിംസ് പദ്ധതികള്‍ നടപ്പാക്കിയതിന്റെ പ്രധാനപ്പെട്ട ചില ഫയലുകള്‍ കാണാതായതായി സി ബി ഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.ഇവ നശിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ തെളിവുനശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യം ആലോചനയിലാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    ReplyDelete
  2. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംപ്രേഷണ കരാറുമായി ബന്ധപ്പെട്ട അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം. സംപ്രേഷണ അഴിമതി അന്വേഷിച്ച ഷുങ്ലു കമ്മിറ്റി റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറും. പ്രസാര്‍ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ബി എസ് ലല്ലിയോട് വിശദീകരണം ആവശ്യപ്പെടാനും ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ അരുണ ശര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കാനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിര്‍ദേശിച്ചു. പ്രശ്നത്തില്‍ അനുയോജ്യമായ നടപടി രണ്ടാഴ്ചയ്ക്കകം ശുപാര്‍ശചെയ്യാന്‍ വാര്‍ത്താവിതരണ മന്ത്രാലയത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മധ്യപ്രദേശ് കേഡറിലെ ഐഎഎസ് ഉദ്യോസ്ഥയായ അരുണ ശര്‍മയെ അതേ കേഡറിലേക്ക് തിരികെ അയക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. കോമണ്‍വെല്‍ത്ത് ഗെയിംസ് സംപ്രേഷണം ഏറ്റെടുത്ത ലണ്ടനിലെ എസ്ഐഎസ് ലൈവിന് അധികം പണം നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. എസ്ഐഎസ് ലൈവിന് അമിതലാഭമുണ്ടാക്കാന്‍ ശര്‍മയും ലല്ലിയും കൂട്ടുനിന്നെന്നും ഇതുവഴി ഖജനാവിന് 132 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഷുങ്ലു കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    ReplyDelete