Saturday, January 29, 2011

വലതു രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണമുഖം

വഴിവിട്ട് പലരെയും സഹായിച്ചു

മലപ്പുറം: അധികാരത്തിലിരിക്കുമ്പോള്‍ ബന്ധു റൌഫ് അടക്കം പലരെയും വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സമ്മതിച്ചു. ഇന്നലെവരെ അവിഹിതമായി പലതും നടന്നു. പലരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഏതു മനുഷ്യനും അതില്‍ വീണുപോകും. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യാസഹോദരീഭര്‍ത്താവായ കെ എ റൌഫ് വ്യാജ സിഡി നിര്‍മിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാനും ഗുണ്ടകളെ ഏര്‍പ്പാടാക്കി കൊല്ലാനും ശ്രമിക്കുന്നുണ്ട്. അപകീര്‍ത്തിപ്പെടുത്തല്‍ ലക്ഷ്യമിട്ട് സിഡി നിര്‍മിക്കുന്നതായും വിവരമുണ്ട്. തന്നെ കൊല്ലാന്‍ മംഗളൂരുവിലെ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചതിന് തെളിവുണ്ട്.

പണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി റൌഫ് കുറച്ചുകാലമായി ഭീഷണിപ്പെടുത്തുകയാണ്. അയാള്‍ ഇപ്പോള്‍ ബന്ധുവോ മിത്രമോ അല്ല ശത്രുവാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വീണ്ടും അടുത്തുകൂടുകയും പണമുണ്ടാക്കുകയുമാണ് ലക്ഷ്യം. അയാള്‍ക്കെതിരെയുള്ള കേസ് ഒഴിവാക്കാനുള്ള സമ്മര്‍ദവുമുണ്ട്. ഇപ്പോള്‍ വ്യാജ സിഡിയുമായി റൌഫ് രംഗത്തുവരുമെന്ന് വിവരം ലഭിച്ചു. ഈ സാഹചര്യത്തിലാണ് എല്ലാം തുറന്നുപറയുന്നത്. ഇക്കാര്യമെല്ലാം അന്വേഷിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍, ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഐസ്ക്രീം കേസ് റൌഫ് കെട്ടിച്ചമച്ചതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് ലീഗ് ഹൌസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റൌഫിന്റെ വെളിപ്പെടുത്തല്‍ വന്നതിനെതുടര്‍ന്നാണ് അദ്ദേഹം വീണ്ടും വാര്‍ത്താലേഖകരെ കണ്ടത്. ആദ്യഘട്ടത്തില്‍ ഐസ്ക്രീം കേസ് ഏറ്റെടുത്ത പൊതുപ്രവര്‍ത്തകരെ റൌഫ് സ്വാധീനിച്ചതായാണ് ഇപ്പോള്‍ തോന്നുന്നത്. റൌഫിന്റെ വധഭീഷണി വന്നതിനാലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യമെല്ലാം പത്തുവര്‍ഷം മുമ്പേ വെളിപ്പെടുത്തേണ്ടതായിരുന്നു. റൌഫ് കുറേക്കാലമായി തന്നെ വേട്ടയാടുകയാണ്. രക്ഷയില്ലെന്ന് ബോധ്യമായതിനാലാണ് ഇപ്പോള്‍ കാര്യം തുറന്നുപറയുന്നത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് റൌഫിനെതിരെ കേസുണ്ട്. എന്തും ചെയ്യാന്‍ മടിക്കാത്ത വ്യക്തിയാണ് അയാള്‍. വ്യാജരേഖകള്‍ നിര്‍മിക്കലും റബര്‍ ഫാക്ടറി തീവച്ചു നശിപ്പിക്കലും ഇയാളുടെ സ്ഥിരം ജോലിയാണ്. കോഴിക്കോട്ടെ അറിയപ്പെടുന്ന വട്ടിപ്പലിശക്കാരനാണ്്. വ്യവസായികളും ഡോക്ടര്‍മാരുമടക്കമുള്ള ഉന്നതര്‍ ഇയാളില്‍നിന്ന് പണം വാങ്ങിയതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു കുടുംബം ആത്മഹത്യ ചെയ്തു- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കള്ളനോട്ട് കൊടുത്തും കുടുക്കാന്‍ ശ്രമിച്ചെന്ന് റൌഫ്


കോഴിക്കോട്: കള്ളനോട്ട് കൊടുത്തും കുഞ്ഞാലിക്കുട്ടി തന്നെ കുടുക്കാന്‍ ശ്രമിച്ചതായി ബന്ധു റൌഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുന്നാളിന് സക്കാത്ത് കൊടുക്കാനുള്ള തുക ബാങ്കില്‍ നിന്നു പിന്‍വലിക്കാന്‍ കോഴിക്കോട്ടേക്ക് ജോലിക്കാരനെ വിട്ടപ്പോഴാണ് സംഭവം. ബാങ്കുകാര്‍ ജോലിക്കാരനില്‍ നിന്നു കള്ളനോട്ട് പിടിച്ചു. അന്വേഷണത്തില്‍ ഈ തുക മുഹമ്മദ് സത്താറാണ് നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ നിസാറാണ് സത്താറിന് ഈ തുക നല്‍കിയതെന്നും തെളിഞ്ഞു. സത്താര്‍ നിരവധിതവണ നിസാറുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് തന്നെയും ജീവനക്കാരെയും നിരവധിതവണ ചോദ്യംചെയ്തു. ഓഫീസില്‍ റെയ്ഡ് നടത്തി. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ ഇവര്‍ കൊണ്ടുപോയിട്ടുണ്ടെന്നും റൌഫ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ വധിക്കാന്‍ താന്‍ ക്വട്ടേഷന്‍ സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉടന്‍ പരാതിനല്‍കും. കുഞ്ഞാലിക്കുട്ടിയെ ഒരുവിധത്തിലും ഭീഷണിപ്പെടുത്തിയിട്ടില്ല. താന്‍ ആര്‍ക്കെതിരെയും വ്യാജ സിഡി ഉണ്ടാക്കിയിട്ടില്ല. ഇത് തെളിയിച്ചാല്‍ കുഞ്ഞാലിക്കുട്ടി പറയുംപോലെ ചെയ്യും. ക്വട്ടേഷന്‍ സംഘവുമായി തനിക്ക് ഒരു ബന്ധവുമില്ല. കോടതി വിലക്കുള്ളതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്തിന് പുറത്തുപോയിട്ടില്ല. മന്ത്രിയായിരിക്കെ ഏതു രീതിയിലാണ് തന്നെ വഴിവിട്ട് സഹായിച്ചതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണം. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒരുതവണ മാത്രമാണ് തിരുവനന്തപുരത്ത് പോയത്. ആരു മുഖാന്തരമാണ് ബ്ളാക്ക്മെയില്‍ ചെയ്തതെന്നും ഏതു രീതിയിലാണെന്നും വ്യക്തമാക്കണം. കഴിഞ്ഞ ഒന്നരവര്‍ഷമായി കുഞ്ഞാലിക്കുട്ടിയുമായി അടുപ്പത്തിലല്ല. ഇക്കാലയളവില്‍ അദ്ദേഹവുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെട്ടിട്ടില്ല. തന്നെ ഇല്ലാതാക്കാന്‍ കുഞ്ഞാലിക്കുട്ടി നിരവധിതവണ ശ്രമിച്ചു. പലതവണ നേരിട്ടും സുഹൃത്തുക്കള്‍ വഴിയും ഭീഷണി മുഴക്കി. വീട്ടുകാര്‍ക്കും ഭീഷണിയുണ്ടായി. തന്നെ കയറ്റിയാല്‍ സ്ഥാപനം അടിച്ചുതകര്‍ക്കുമെന്നുവരെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടി കോടികളുടെ സ്വത്ത് സ്വന്തമാക്കിയതായും റൌഫ് പറഞ്ഞു. ആദ്യം നിയമസഭാ അംഗമായപ്പോള്‍ പഴയവീടും ഉന്തിയാല്‍ നീങ്ങാത്ത അംബാസഡര്‍ കാറുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല്‍, ഇന്ന് കേരളത്തിനകത്തും പുറത്തുമായി കോടികളുടെ സ്വത്തുണ്ട്. വ്യവസായ സ്ഥാപനങ്ങളെല്ലാം വിദേശരാജ്യങ്ങളിലാണ്. മക്കളാണ് ഇവ നോക്കിനടത്തുന്നത്. അവരെല്ലാം നല്ല നിലയിലാണ്. നിരവധി ഭൂമി ഇടപാടും നടത്തിയിട്ടുണ്ട്. മന്ത്രിയായിരിക്കെ മലബാര്‍ സിമന്റ്സിലെ അഴിമതിക്ക് കൂട്ടു നിന്നു. അഴിമതിയില്‍ ആരോപണവിധേയനായ വി എം രാധാകൃഷ്ണന്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടപ്പെട്ട ആളാണ്. കുഞ്ഞാലിക്കുട്ടിയുടെ സുഹൃത്തും വിശ്വസ്തനുമായ ഡ്യൂപ്ളിക്കറ്റ് കുഞ്ഞാപ്പു എന്ന വിളിപ്പേരുള്ള ആളുടെ ഫോണില്‍ നിന്നാണ് രാധാകൃഷ്ണനുമായി ബന്ധപ്പെട്ടത്. ഇയാളുടെ നമ്പര്‍ പരിശോധിച്ചാല്‍ അഴിമതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐസ്ക്രീം കേസില്‍ കോടതികളെ സ്വാധീനിച്ചു: റൌഫ്

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ഇല്ലാതാക്കാന്‍ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കോടതികളെയും സ്വാധീനിച്ചതായി ഭാര്യാ സഹോദരീ ഭര്‍ത്താവ് കെ എ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. യുഡിഎഫ് ഭരണകാലത്ത് മന്ത്രിയെന്ന നിലയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെ ഇതിന് ഉപയോഗിച്ചു. പീഡിപ്പിക്കപ്പെട്ട റജീനയുടെ വയസ് സംബന്ധിച്ച് സര്‍ക്കാര്‍ നേരിട്ടാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇത് നിയമപരമല്ലാത്തതിനാല്‍ ആരും ഒപ്പിടാന്‍ തയ്യാറായില്ല. ലീഗുകാരനായ മട്ടാഞ്ചേരിയിലെ അഡ്വ. കലാം എന്ന പ്രോസിക്യൂട്ടറാണ് ഒപ്പിട്ടത്. താനാണ് ഇടനിലക്കാരനായി നിന്നതെന്നും കുഞ്ഞാലിക്കുട്ടിയുടെ വലംകയ്യായിരുന്ന റൌഫ് വെളിപ്പെടുത്തി.

വനിതാ കമീഷന്‍ ആസ്ഥാനത്തുനിന്ന് റജീനയുടെ മൊഴികാണാതായതിലും കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടുണ്ട്. കേസില്‍ വഴിവിട്ട് സഹായിച്ചതിന് കോഴിക്കോട് സിജെഎം കോടതിയില്‍ ശിരസ്തദാറായിരുന്ന ഒരാളെ കുഞ്ഞാലിക്കുട്ടി സ്റ്റാഫില്‍ ഉള്‍പ്പെടുത്തി. പലര്‍ക്കും ഇത്തരത്തില്‍ സഹായം നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ ടൂര്‍ ഡയറി പരിശോധിച്ചാല്‍ ഇതിനായി അദ്ദേഹം നടത്തിയ യാത്രകള്‍ ബോധ്യപ്പെടും. കേസൊതുക്കാന്‍ കോടികളാണ് കുഞ്ഞാലിക്കുട്ടി ചെലവിട്ടത്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ടാണ് താന്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയായി പ്രവര്‍ത്തിച്ചത്. കേസില്‍ കക്ഷികളായ സ്ത്രീകള്‍ക്ക് മൊഴിമാറ്റിപ്പറയാന്‍ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി. മൊഴിമാറ്റിപ്പറയാന്‍ കരാറില്‍ ഒപ്പിടുവിച്ചു. കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിച്ച റജീനയ്ക്കും റജുലയ്ക്കും താനാണ് നേരിട്ട് പണം നല്‍കിയത്. അവരില്‍നിന്നും എഴുതിവാങ്ങിയ സത്യവാങ്മൂലത്തിന്റെ ശരിപ്പകര്‍പ്പ് ഇപ്പോഴും തന്റെ പക്കലുണ്ട്. രണ്ടുപേരില്‍നിന്നും രണ്ട് സത്യവാങ്മൂലമാണ് വാങ്ങിയത്. ഇതില്‍ ഒന്ന് കുഞ്ഞാലിക്കുട്ടിയുടെ പേരിലാണ്. സുഭാഷ് ബെനഡിക്ട് എന്ന വക്കീല്‍ മുഖാന്തരമാണ് ഇത് വാങ്ങിയത്. അദ്ദേഹം പിന്നീട് ഗവ. പ്ളീഡറായി. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം ഐസ്ക്രീം കേസിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും ഇടപെട്ടിട്ടുണ്ട്.

കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റിയാണ് അട്ടിമറിയ്ക്ക് തുടക്കം കുറിച്ചത്. റജീന ആദ്യംകൊടുത്ത പരാതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരുണ്ടായിരുന്നു. പൊലീസിനെ സ്വാധീനിച്ച് കുഞ്ഞാലിക്കുട്ടിയുടെ പേര് ഒഴിവാക്കി പുതിയത് നല്‍കി. ഇതിന് റജീനയ്ക്ക് 2,65,000 രൂപ താനും തേഞ്ഞിപ്പലം സ്വദേശി ഷരീഫും ചേര്‍ന്നാണ് കൊടുത്തത്. ദരിദ്രയായ റജീന ലക്ഷങ്ങള്‍ സമ്പാദിച്ചത് കുഞ്ഞാലിക്കുട്ടിയുടെ പണം കൊണ്ടാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വീടും കാറും സ്ഥലവും സ്വന്തമാക്കി. ഭര്‍ത്താവെന്ന് വിളിക്കപ്പെടുന്ന പ്രമോദിന്റെ പേരിലാണ് ഇവയെല്ലാം രജിസ്റ്റര്‍ ചെയ്തത്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട രേഖകള്‍ ചില ചാനല്‍ മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ കൂടുതല്‍ തെളിവ് ഹാജരാക്കുമെന്നും റൌഫ് പറഞ്ഞു.

എം കെ മുനീറിനെ ഒതുക്കാനും തന്റെ സഹായം തേടി

കോഴിക്കോട്: ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറിനെ ഒതുക്കാനും തന്റെ സഹായം കുഞ്ഞാലിക്കുട്ടി തേടിയതായി റൌഫ് വെളിപ്പെടുത്തി. മുനീറിന് ചെന്നൈയില്‍ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അത് അന്വേഷിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഞാന്‍ വഴങ്ങിയില്ല. സ്വകാര്യ അന്വേഷണ ഏജന്‍സിയെ വയ്ക്കാം എന്ന് പറഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. മുനീറിനെതിരെ വിജിലന്‍സ് കേസുകള്‍ ഫയല്‍ ചെയ്യിച്ചതും അദ്ദേഹമാണ്. മസ്കറ്റ് ഹോട്ടലിലിരുന്നാണ് ഇതിനുളള നീക്കങ്ങള്‍ നടത്തിയത്. മറ്റൊരു ലീഗ് നേതാവിനെയതിരെയും അദ്ദേഹം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ല. ഐസ്ക്രീം കേസില്‍ പത്രങ്ങളില്‍ വന്നതിനേക്കാള്‍ വളരെ മോശമായ കാര്യങ്ങളാണ് നടന്നത്. റജീനയോട് ഇന്ത്യാവിഷന്‍ ചാനലിന്റെ ഓഫീസ് തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി. ബീച്ചിലെ ഒരു ബേക്കറിയോട് ചേര്‍ന്നുള്ള, പെവാണിഭ ഓഫീസ് എന്ന് വിളിക്കുന്ന മുറിയിലിലേക്ക് റജീനയെ വിളിച്ചുവരുത്തിയാണ് നിര്‍ദേശം നല്‍കിയത്. അതിനും ലക്ഷങ്ങള്‍ നല്‍കി. റജീന അക്രമം നടത്തിയിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല തനിക്കായിരുന്നു. അന്നത്തെ ചാനല്‍ ദൃശ്യത്തില്‍ തന്റെ കാറ് റജീനക്കടുത്തുകൂടി കടന്നുപോകുന്നത് കാണാനാകും- റൌഫ് പറഞ്ഞു.

ദേശാഭിമാനി 290111

1 comment:

  1. അധികാരത്തിലിരിക്കുമ്പോള്‍ ബന്ധു റൌഫ് അടക്കം പലരെയും വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സമ്മതിച്ചു. ഇന്നലെവരെ അവിഹിതമായി പലതും നടന്നു. പലരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഏതു മനുഷ്യനും അതില്‍ വീണുപോകും. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യാസഹോദരീഭര്‍ത്താവായ കെ എ റൌഫ് വ്യാജ സിഡി നിര്‍മിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാനും ഗുണ്ടകളെ ഏര്‍പ്പാടാക്കി കൊല്ലാനും ശ്രമിക്കുന്നുണ്ട്. അപകീര്‍ത്തിപ്പെടുത്തല്‍ ലക്ഷ്യമിട്ട് സിഡി നിര്‍മിക്കുന്നതായും വിവരമുണ്ട്. തന്നെ കൊല്ലാന്‍ മംഗളൂരുവിലെ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചതിന് തെളിവുണ്ട്.

    ReplyDelete