Saturday, January 29, 2011

സംഘപരിവാറിനെ വെള്ളപൂശി സോമശേഖര്‍ കമീഷന്‍ റിപ്പോര്‍ട്ട്

2008ല്‍ കര്‍ണാടകത്തിലുണ്ടായ ക്രൈസ്തവ വേട്ടയില്‍ ബിജെപിയെയും സംഘപരിവാറിനെയും വെള്ളപൂശി ജസ്റിസ് ബി കെ സോമശേഖര്‍ കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി. ആര്‍എസ്എസിനെയും ബജ്രംഗ്ദളിനെയും ബിജെപി സര്‍ക്കാരിനെയും പൂര്‍ണമായും കുറ്റവിമുക്തരാക്കുന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കൈമാറി.

ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതും നിര്‍ബന്ധിത മതപരിവര്‍ത്തനവുമാണ് ആക്രമണങ്ങള്‍ക്ക് കാരണമായതെന്ന് കമീഷന്‍ കുറ്റപ്പെടുത്തി. ഹിന്ദുക്കളെ മതംമാറ്റാനുള്ള ശ്രമം പ്രശ്നത്തിനു കാരണമായെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആക്രമണത്തിനായി പൊലീസ് ഉദ്യോഗസ്ഥരും ഭരണാധികാരികളുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ശരിയല്ല. പ്രതിഷേധിച്ച വിശ്വാസികളെ പ്രാദേശിക ഭരണാധികാരികളും പൊലീസും നേരിട്ടത് സംയമനത്തോടെയല്ലെന്നും റിപ്പോര്‍ട്ട് പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ലാത്തിച്ചാര്‍ജ് ചെയ്തതിനെയും ദക്ഷിണകന്നഡ ജില്ലയിലെ ചില പള്ളിയില്‍ പൊലീസ് കടന്നതിനെയും കമീഷന്‍ വിമര്‍ശിച്ചു. അക്രമം തടയാനും കുറ്റവാളികളെ അറസ്റുചെയ്യാനും പൊലീസ് ജാഗ്രത കാണിച്ചെന്ന് കമീഷന്‍ നിരീക്ഷിച്ചു.

ക്രിസ്ത്യാനികളോട് സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുന്നുവെന്ന ആരോപണം ശരിയല്ല. ചില അക്രമം സത്യമാണെങ്കിലും ഏറിയകൂറും സ്വയം ഉണ്ടാക്കിയതാണ്. അധികാരത്തിലിരിക്കുന്ന പാര്‍ടി സംരക്ഷിക്കുമെന്ന തെറ്റിദ്ധാരണയില്‍ ക്രൈസ്തവര്‍ക്കെതിരെ ചില സംഘടനകളോ സംഘങ്ങളോ ആയിരിക്കാം ആക്രമണം നടത്തിയത്-റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 ഫെബ്രുവരി ആദ്യവാരം സോമശേഖര്‍ കമീഷന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. കര്‍ണാടകത്തിലെ ക്രൈസ്തവവേട്ടയ്ക്ക് ഭരണകൂടവും പൊലീസിലെ ഒരു വിഭാഗവും ഒത്താശ ചെയ്തതായി അന്വേഷണ കമീഷന്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2008 സെപ്തംബറിലാണ് മംഗളൂരു, ഉഡുപ്പി, ചിക്കമംഗളൂരു, കോലാര്‍, ചിക്കബെല്ലാപുര, ബെല്ലാരി, ദാവണഗരെ ജില്ലകളില്‍ ക്രിസ്ത്യന്‍പള്ളികള്‍ക്കും വിശ്വാസികള്‍ക്കും നേരെ വ്യാപകമായി ആക്രമണമുണ്ടായത്. 2008 സെപ്തംബറിലാണ് ജസ്റിസ് ബി കെ സോമശേഖറിനെ കമീഷനായി നിയമിച്ചത്.

പി വി മനോജ്കുമാര്‍ ദേശാഭിമാനി 290111

2 comments:

  1. 2008ല്‍ കര്‍ണാടകത്തിലുണ്ടായ ക്രൈസ്തവ വേട്ടയില്‍ ബിജെപിയെയും സംഘപരിവാറിനെയും വെള്ളപൂശി ജസ്റിസ് ബി കെ സോമശേഖര്‍ കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി. ആര്‍എസ്എസിനെയും ബജ്രംഗ്ദളിനെയും ബിജെപി സര്‍ക്കാരിനെയും പൂര്‍ണമായും കുറ്റവിമുക്തരാക്കുന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കൈമാറി.

    ReplyDelete
  2. കര്‍ണാടകത്തിലെ ക്രൈസ്തവവേട്ട അന്വേഷിച്ച ജസ്റിസ് സോമശേഖര്‍ കമീഷന്റെ റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധം. ക്രൈസ്തവസമൂഹത്തെ കുറ്റക്കാരായി ചിത്രീകരിക്കുകയും നൂറിലേറെ പള്ളികളും മറ്റും തകര്‍ത്ത സംഭവത്തിന് പിന്നില്‍ ആരെന്നത് മറച്ചുവയ്ക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറിയത്. ക്രിസ്തീയ ജനസമൂഹത്തിനാകെ വേദനയുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് കമീഷന്റെ റിപ്പോര്‍ട്ടിലുള്ളതെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സംസ്ഥാനകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. റിപ്പോര്‍ട്ട് പഠിച്ചശേഷം ഭാവി പരിപാടി ആസൂത്രണം ചെയ്യും-കമ്മിറ്റി അറിയിച്ചു.

    റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ക്രൈസ്തവസമൂഹത്തെ നിരാശയിലാക്കുന്നതാണെന്ന് ഗ്ളോബല്‍ കൌസില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് അഭിപ്രായപ്പെട്ടു. ജസ്റിസ് സോമശേഖര്‍ കമീഷനെ ബിജെപി ഹൈജാക്ക് ചെയ്തെന്നും കുറ്റവാളികള്‍ ആരാണെന്ന് വ്യക്തമാക്കാത്ത റിപ്പോര്‍ട്ടില്‍ ദുരൂഹതയുണ്ടെന്നും വീരപ്പമൊയ്ലി പ്രതികരിച്ചു. ഇടക്കാല റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും പരിഗണിച്ചായിരിക്കണം തുടര്‍നടപടിയെന്നും കുറ്റവാളികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവവേട്ട അന്വേഷിച്ച കമീഷന്റെ അന്തിമ റിപ്പോര്‍ട്ട് ഇടക്കാല റിപ്പോര്‍ട്ടിന് തീര്‍ത്തും കടകവിരുദ്ധമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ഭരണകൂടത്തെയും പൊലീസിലെ ഒരുവിഭാഗത്തെയും കടുത്ത ഭാഷയില്‍ കമീഷന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, എട്ട് മാസം കൂടി തെളിവെടുത്തശേഷം സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ പൊലീസിനെയും അക്രമികളെയും തലോടുംവിധമാണ് പരാമര്‍ശങ്ങള്‍.

    ReplyDelete