Friday, January 28, 2011

കരാറുകാര്‍ക്ക് കള്ളയൊപ്പിട്ട് പ്രതിഫലം നല്‍കി

കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ഭാരവാഹികളുടെ കള്ളയൊപ്പിട്ട് കരാറുകാര്‍ക്ക് കോടികള്‍ പ്രതിഫലം നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വിവിധ കരാറുകാര്‍ക്ക് ചില സംഘാടകസമിതിയംഗങ്ങള്‍ കള്ളഒപ്പിട്ട് പ്രതിഫലം നല്‍കിയതായാണ് കണ്ടെത്തിയത്. നിര്‍മാണപ്രവര്‍ത്തനം നടത്തിയ ചിലര്‍ക്കും ഉപകരണങ്ങള്‍ വാടകയ്ക്കു നല്‍കിയവര്‍ക്കുമാണ് കള്ളഒപ്പിട്ട് ചെക്ക് നല്‍കിയത്. സിബിഐയും കേന്ദ്രവിജിലന്‍സും ഇതുസംബന്ധിച്ച രേഖകള്‍ കണ്ടെടുത്തു. എന്നാല്‍, ആര്‍ക്കൊക്കെയാണ് പണം ലഭിച്ചതെന്നോ ആരാണ് കള്ളഒപ്പിട്ടതെന്നോ വെളിപ്പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. വന്‍തുകയാണ് ഇങ്ങനെ ഓരോ കമ്പനിക്കും നല്‍കിയിരിക്കുന്നത്. കോടികളുടെ ക്രമക്കേടാണ് നടന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു.

സംഘാടകസമിതിയിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിയ കുറ്റകരമായ ഗൂഢാലോചനയാണ് വന്‍ തട്ടിപ്പിനുപിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഇതാരെന്നുമാത്രമേ ഇനി പുറത്തറിയാനുള്ളൂ. എത്ര തുകയുടെ ക്രമക്കേടുണ്ടായെന്ന് തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. ഗെയിംസ് ഗ്രാമത്തിന്റെയും സ്റ്റേഡിയത്തിന്റെയും നിര്‍മാണ- അറ്റകുറ്റപ്പണികള്‍ നടത്തിയ കരാറുകാര്‍ തങ്ങളുടെ പണം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. ചില ഓസ്ട്രേലിയന്‍ കമ്പനികളും പണം ലഭിച്ചില്ലെന്നുകാണിച്ച് വിദേശമന്ത്രാലയത്തെ സമീപിച്ചിരുന്നു. സംഘാടകസമിതി ചെയര്‍മാനായിരുന്ന സുരേഷ് കല്‍മാഡി, സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട്, വൈസ് ചെയര്‍മാന്‍ രാജാ രധീര്‍സിങ്, ട്രഷറര്‍ എ കെ മാട്ടു എന്നിവരെയാണ് സാമ്പത്തിക ഇടപാടുകള്‍ക്ക് ചുമതലപ്പെടുത്തിയിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സുരേഷ് കല്‍മാഡിയെയും ലളിത് ഭാനോട്ടിനെയും അതത് സ്ഥാനങ്ങളില്‍നിന്ന് നീക്കിയിരുന്നു. സംഘാടകസമിതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജര്‍ണയില്‍ സിങ്ങിനാണ് ഇപ്പോള്‍ ചെയര്‍മാന്റെ ചുമതല.

ദേശാഭിമാനി 280111

1 comment:

  1. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ഭാരവാഹികളുടെ കള്ളയൊപ്പിട്ട് കരാറുകാര്‍ക്ക് കോടികള്‍ പ്രതിഫലം നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വിവിധ കരാറുകാര്‍ക്ക് ചില സംഘാടകസമിതിയംഗങ്ങള്‍ കള്ളഒപ്പിട്ട് പ്രതിഫലം നല്‍കിയതായാണ് കണ്ടെത്തിയത്. നിര്‍മാണപ്രവര്‍ത്തനം നടത്തിയ ചിലര്‍ക്കും ഉപകരണങ്ങള്‍ വാടകയ്ക്കു നല്‍കിയവര്‍ക്കുമാണ് കള്ളഒപ്പിട്ട് ചെക്ക് നല്‍കിയത്. സിബിഐയും കേന്ദ്രവിജിലന്‍സും ഇതുസംബന്ധിച്ച രേഖകള്‍ കണ്ടെടുത്തു. എന്നാല്‍, ആര്‍ക്കൊക്കെയാണ് പണം ലഭിച്ചതെന്നോ ആരാണ് കള്ളഒപ്പിട്ടതെന്നോ വെളിപ്പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. വന്‍തുകയാണ് ഇങ്ങനെ ഓരോ കമ്പനിക്കും നല്‍കിയിരിക്കുന്നത്. കോടികളുടെ ക്രമക്കേടാണ് നടന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു.

    ReplyDelete