Monday, January 31, 2011

എയര്‍ ഇന്ത്യ വിമാന ഇടപാട് സിഎജി അന്വേഷിക്കുന്നു

അരലക്ഷം കോടി രൂപ ചെലവിട്ട് 111 വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യ തീരുമാനം സംബന്ധിച്ച് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പരിശോധിക്കുന്നു. 2006ലാണ് വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയത്. വന്‍തോതില്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടേണ്ട അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച മെയിന്റനന്‍സ്-റിപ്പയര്‍-ഓപ്പറേഷന്‍ (എംആര്‍ഒ) സൌകര്യങ്ങള്‍ ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അന്വേഷണത്തിന്റെ ഭാഗമായി സിഎജി ഉയര്‍ത്തുന്നു. എയര്‍ ഇന്ത്യയെ സംബന്ധിച്ച് സിഎജി തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഈ സംശയങ്ങള്‍ ഉയര്‍ത്തിയത്.

കരാര്‍ നല്‍കുന്ന കാലത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും വ്യത്യസ്ത കമ്പനികളായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് 43 എയര്‍ബസ് 320 വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ 68 ബോയിങ് വിമാനങ്ങള്‍ക്കുമാണ് കരാര്‍ നല്‍കിയത്. ഇതില്‍ 43 എയര്‍ബസ് വിമാനങ്ങള്‍ കിട്ടിയപ്പോള്‍ ബോയിങ് വിമാനങ്ങള്‍ 40 എണ്ണമേ ലഭിച്ചുള്ളൂ. എംആര്‍ഒ സൌകര്യങ്ങള്‍ ലഭിച്ചതുമില്ല. കരാറിന്റെ കാലാവധി 2012വരെയുള്ളതിനാല്‍ ബാക്കി വിമാനങ്ങള്‍ പിന്നീടേ ലഭിക്കൂ. യൂറോപ്യന്‍ എയര്‍ക്രാഫ്റ്റ് മാനുഫാക്ചറില്‍നിന്നാണ് 43 വിമാനങ്ങള്‍ വാങ്ങിയത്. കരാറിന്റെ ഭാഗമായി എംആര്‍ഒ സംവിധാനവും നല്‍കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. 35 വിമാനങ്ങള്‍ വാങ്ങാനാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. പിന്നീട് എങ്ങനെ എണ്ണം വര്‍ധിച്ചെന്ന ചോദ്യവും സിഎജി ഉയര്‍ത്തുന്നു. വിമാനങ്ങള്‍ വാങ്ങിയെങ്കിലും അത് വാണിജ്യപരമായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന കാര്യം ബോധ്യപ്പെടുത്താനും സിവില്‍ വ്യോമയാനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നേരത്തേ എയര്‍ഇന്ത്യക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും കൂടി മൊത്തം എയര്‍ സര്‍വീസിന്റെ 22-24 ശതമാനം ഉണ്ടായിരുന്നത് ഇപ്പോള്‍ കുത്തനെ കുറയുകയാണുണ്ടായത്-സിഎജി വിലയിരുത്തുന്നു.

ഇന്ത്യന്‍ എയര്‍ലൈന്‍സിനെ എയര്‍ ഇന്ത്യയുമായി 2007ലാണ് ലയിപ്പിച്ചത്. ഈ തീരുമാനത്തെ സീതാറാം യെച്ചൂരി നേതൃത്വം നല്‍കുന്ന ഗതാഗത-വിനോദസഞ്ചാര-സംസ്കാര മന്ത്രാലയ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി എതിര്‍ത്തിരുന്നു. സിഎജിയുടെ ചോദ്യങ്ങള്‍ക്ക് സിവില്‍ വ്യോമയാനമന്ത്രാലയം മറുപടി നല്‍കിയിട്ടുണ്ട്. ഇതുകൂടി പരിശോധിച്ചായിരിക്കും സിഎജി അന്തിമ റിപ്പോര്‍ട്ട് നല്‍കുക. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

ദേശാഭിമാനി 300111

1 comment:

  1. അരലക്ഷം കോടി രൂപ ചെലവിട്ട് 111 വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യ തീരുമാനം സംബന്ധിച്ച് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പരിശോധിക്കുന്നു. 2006ലാണ് വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയത്. വന്‍തോതില്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടേണ്ട അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച മെയിന്റനന്‍സ്-റിപ്പയര്‍-ഓപ്പറേഷന്‍ (എംആര്‍ഒ) സൌകര്യങ്ങള്‍ ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അന്വേഷണത്തിന്റെ ഭാഗമായി സിഎജി ഉയര്‍ത്തുന്നു. എയര്‍ ഇന്ത്യയെ സംബന്ധിച്ച് സിഎജി തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഈ സംശയങ്ങള്‍ ഉയര്‍ത്തിയത്.

    ReplyDelete