Friday, January 28, 2011

തോമസിനെതിരെ കേസുള്ളത് അറിഞ്ഞില്ലെന്ന് കേന്ദ്രം

കേന്ദ്ര വിജിലന്‍സ് കമീഷണറെ തെരഞ്ഞെടുക്കുന്ന ഉന്നതാധികാരസമിതിക്ക് പി ജെ തോമസിനെതിരെ അഴിമതിക്കേസുള്ള വിവരം അറിയില്ലായിരുന്നെന്ന് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി സുപ്രീംകോടതിയില്‍ പറഞ്ഞത് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി. തോമസിനെതിരെ കേസുള്ള വിവരം സമിതി അംഗമായ താന്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞതോടെയാണ് കേന്ദ്രം പരുങ്ങലിലായത്. ഇതേതുടര്‍ന്ന് ദാവോസിലുള്ള ആഭ്യന്തരമന്ത്രി പി ചിദംബരവുമായി സംസാരിച്ചശേഷം രാത്രി വാര്‍ത്താലേഖകരോട് പ്രതികരിച്ച അറ്റോണി ജനറല്‍, സമിതിക്കുമുമ്പാകെ കേസ് സംബന്ധിച്ച രേഖകള്‍ വന്നില്ലെന്ന് മാറ്റിപ്പറഞ്ഞു. ഇക്കാര്യം താന്‍ കോടതിയില്‍ പറഞ്ഞിരുന്നെന്നും അത് പ്രസക്തമല്ലെന്ന് കോടതി പ്രതികരിച്ചതായും വഹന്‍വതി അവകാശപ്പെട്ടു.

തോമസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേരളസര്‍ക്കാര്‍ അനുമതി നല്‍കിയത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അറിഞ്ഞിരുന്നില്ലെന്നാണ് ചീഫ് ജസ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനെ വ്യാഴാഴ്ച ജി ഇ വഹന്‍വതി അറിയിച്ചത്. കേസിലെ കുറ്റപത്രത്തിന്റെ കാര്യവും പ്രോസിക്യൂഷന്‍ അനുമതിയുടെ കാര്യവും സമിതിക്കുമുമ്പാകെ ചര്‍ച്ചയ്ക്ക് വന്നിരുന്നോയെന്ന കോടതിയുടെ ചോദ്യത്തിനാണ് അറ്റോര്‍ണി ജനറല്‍ ഇങ്ങനെ പറഞ്ഞത്. സിവിസി നിയമനസമിതിയില്‍ അംഗമായ താന്‍, തോമസിന്റെ പേര് സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ അദ്ദേഹം അഴിമതിക്കേസ് പ്രതിയാണെന്നും നിയമിക്കാനാകില്ലെന്നും അറിയിച്ചിരുന്നതായി സുഷമസ്വരാജ് പറഞ്ഞു. കേന്ദ്രം സുപ്രീംകോടതിയില്‍ നുണയാണ് പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും. സിവിസി കേസ് നടപടികളില്‍നിന്ന് താന്‍ ഇതുവരെ വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നുണ പറഞ്ഞ സാഹചര്യത്തില്‍ സത്യാവസ്ഥ കോടതിയെ ബോധിപ്പിക്കേണ്ടതുണ്ട്-അവര്‍ പറഞ്ഞു.

പാമോയില്‍ കേസിന്റെ മെറിറ്റിലേക്ക് തങ്ങള്‍ കടക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കേസിന്റെ കാര്യം സമിതി മുമ്പാകെ വന്നിരുന്നോ എന്ന് മാത്രമാണ് അറിയേണ്ടത്. നടപടിക്രമം പാലിച്ചുതന്നെയാണോ സിവിസിയെ നിയമിച്ചതെന്ന് ബോധ്യപ്പെടണം. സിവിസി നിയമനത്തിന് എത്രപേരെ പരിഗണിച്ചെന്നും ബോധ്യപ്പെടുത്തണം-കോടതി പറഞ്ഞു. ചീഫ് ജസ്റിസ് കപാഡിയക്ക് പുറമെ ജസ്റ്റിസുമാരായ സ്വതന്തര്‍കുമാര്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവരാണ് ബെഞ്ചിലുള്ളത്. നിയമനത്തിന്റെ കാര്യത്തില്‍ എജിയുടെ അഭിപ്രായം പറഞ്ഞുകഴിഞ്ഞെന്നും ഹര്‍ജിക്കാരന്റെ വാദമുഖങ്ങള്‍ അറിയിക്കാമെന്നുംതോമസിനെതിരെ കോടതിയെ സമീപിച്ച സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്റെ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണോട് കോടതി പറഞ്ഞു. പാമോയില്‍ കേസെന്ന വാള്‍ തലയ്ക്കുമേല്‍ തൂങ്ങിനില്‍ക്കെ എങ്ങനെയാണ് തോമസിന് സിവിസിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയെന്ന് ഭൂഷണ്‍ ചോദിച്ചു.

ദേശാഭിമാനി 280111

1 comment:

  1. കേന്ദ്ര വിജിലന്‍സ് കമീഷണറെ തെരഞ്ഞെടുക്കുന്ന ഉന്നതാധികാരസമിതിക്ക് പി ജെ തോമസിനെതിരെ അഴിമതിക്കേസുള്ള വിവരം അറിയില്ലായിരുന്നെന്ന് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി സുപ്രീംകോടതിയില്‍ പറഞ്ഞത് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി. തോമസിനെതിരെ കേസുള്ള വിവരം സമിതി അംഗമായ താന്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞതോടെയാണ് കേന്ദ്രം പരുങ്ങലിലായത്. ഇതേതുടര്‍ന്ന് ദാവോസിലുള്ള ആഭ്യന്തരമന്ത്രി പി ചിദംബരവുമായി സംസാരിച്ചശേഷം രാത്രി വാര്‍ത്താലേഖകരോട് പ്രതികരിച്ച അറ്റോണി ജനറല്‍, സമിതിക്കുമുമ്പാകെ കേസ് സംബന്ധിച്ച രേഖകള്‍ വന്നില്ലെന്ന് മാറ്റിപ്പറഞ്ഞു. ഇക്കാര്യം താന്‍ കോടതിയില്‍ പറഞ്ഞിരുന്നെന്നും അത് പ്രസക്തമല്ലെന്ന് കോടതി പ്രതികരിച്ചതായും വഹന്‍വതി അവകാശപ്പെട്ടു.

    ReplyDelete