Thursday, February 3, 2011

ഇന്‍ഫോ പാര്‍ക്ക് മറ്റൊരു സ്മാര്‍ട്ട്സിറ്റി

കൊച്ചി: ഇന്‍ഫോ പാര്‍ക്ക് ഇന്ന് മറ്റൊരു സ്മാര്‍ട്ട്സിറ്റിയാണ്. സ്മാര്‍ട്ട്സിറ്റിക്കായി ഒരിക്കല്‍ യുഡിഎഫ് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ച സ്ഥാപനം ഇന്ന് ഐടി രംഗത്ത് കേരളത്തിന്റെ അഭിമാനമാണ്. ഇപ്പോള്‍ 20,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ സ്ഥപനം അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരുലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കുന്ന രണ്ടാംഘട്ട വികസനത്തിനും രൂപരേഖ തയ്യാറാക്കി. ഇന്‍ഫോ പാര്‍ക്കിനൊപ്പം സ്മാര്‍ട്ട്സിറ്റിയും തലയുയര്‍ത്തുന്നതോടെ വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ഐടി മേഖലയില്‍ രണ്ടുലക്ഷത്തിലേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കാനാകും.

ഇന്‍ഫോ പാര്‍ക്ക് സ്മാര്‍ട്ട്സിറ്റിക്ക് കൈമാറാനായിരുന്നു യുഡിഎഫിന്റെ കാലത്ത് ടീകോമുമായി ഉണ്ടാക്കിയ ആദ്യ ധാരണ. ഇന്‍ഫോ പാര്‍ക്ക് വെറും രണ്ടു കെട്ടിടം മാത്രമാണെന്നാണ് യുഡിഎഫ് നേതാക്കള്‍ അന്ന് ന്യായീകരണമായി പറഞ്ഞത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഇന്‍ഫോ പാര്‍ക്ക് നിലനിര്‍ത്തുന്നതടക്കമുള്ള സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് ടീകോമുമായുള്ള കരാര്‍ പൊളിച്ചെഴുതി. സ്മാര്‍ട്ട്സിറ്റിക്കുവേണ്ടിയുള്ള ചര്‍ച്ച നടക്കുന്നതിനൊപ്പം ഇന്‍ഫോ പാര്‍ക്കിന്റെ വികസനത്തിനായി വന്‍ പദ്ധതികളും എല്‍ഡിഎഫ് സര്‍ക്കാര്‍ ആസൂത്രണംചെയ്തു. ഒന്നാംഘട്ടത്തിലെ തപസ്യയ്ക്കും വിസ്മയക്കുംശേഷം അതുല്യയും പൂര്‍ത്തീകരിച്ചു. ഇതിലൂടെ പതിനയ്യായിരത്തിലധികം തൊഴിലവസരം സൃഷ്ടിച്ചു. ഇതിനുപുറമെ ഒരുലക്ഷംപേര്‍ക്ക് തൊഴിലവസരം ഉണ്ടാക്കുന്ന ഇന്‍ഫോ പാര്‍ക്ക് രണ്ടാംഘട്ട വികസനത്തിനും തീരുമാനമായി. അതിന്റെ ഒന്നാംപാദത്തിനുള്ള രൂപരേഖയും തയ്യാറായി. ഇതിന്റെ നിര്‍മാണം 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇതിനായി 160 ഏക്കറാണ് സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയത്. 2500 കോടി മുതല്‍മുടക്കില്‍ 80 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഉയരുക. ഇതില്‍ 35 ലക്ഷം ചതുരശ്രയടി പൂര്‍ണമായും ഐടിക്ക് നീക്കിവയ്ക്കും. പുറംജോലികരാര്‍ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കായി 15 ലക്ഷം ചതുരശ്രയടി സ്ഥലവും സാമൂഹികസ്ഥാപനങ്ങള്‍ക്കായി 20 ലക്ഷം ചതുരശ്രയടി സ്ഥലവും നല്‍കും. അടിസ്ഥാനസൌകര്യങ്ങള്‍ക്കായി ഒരുലക്ഷം ചതുരശ്രയടിയും നീക്കിവയ്ക്കും. ചുരുക്കത്തില്‍ കൊച്ചി നഗരത്തെപ്പോലും വെല്ലുന്ന ആധുനികനഗരം തന്നെയാകും രണ്ടാംഘട്ട വികസനത്തിലൂടെ കാക്കനാട്ട് ഉയരുക.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ ഇന്‍ഫോപാര്‍ക്കില്‍ ഒന്നാംഘട്ടത്തില്‍ 5.35 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം മാത്രമാണുണ്ടായിരുന്നത്. ഇന്ന് 25 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടമുണ്ട്. ഇതിനുപുറമെ 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. 2006ല്‍ 31 കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് 63 കമ്പനികളുണ്ട്. 2006ല്‍ രണ്ടായിരത്തോളം പേര്‍ക്കാണ് ഇവിടെ തൊഴിലവസരം ഉണ്ടായിരുന്നത്. ഇന്നത് പതിനയ്യായിരത്തിലേറെയായി. ഐടി കയറ്റുമതിയും മൂന്നിരട്ടി വര്‍ധിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടാംഘട്ടംകൂടി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഐടി സിറ്റിയായി ഇന്‍ഫോ പാര്‍ക്ക് മാറും.
(ഡി ദിലീപ്)

ദേശാഭിമാനി 030211

1 comment:

  1. ഇന്‍ഫോ പാര്‍ക്ക് ഇന്ന് മറ്റൊരു സ്മാര്‍ട്ട്സിറ്റിയാണ്. സ്മാര്‍ട്ട്സിറ്റിക്കായി ഒരിക്കല്‍ യുഡിഎഫ് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ച സ്ഥാപനം ഇന്ന് ഐടി രംഗത്ത് കേരളത്തിന്റെ അഭിമാനമാണ്. ഇപ്പോള്‍ 20,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ സ്ഥപനം അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരുലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കുന്ന രണ്ടാംഘട്ട വികസനത്തിനും രൂപരേഖ തയ്യാറാക്കി. ഇന്‍ഫോ പാര്‍ക്കിനൊപ്പം സ്മാര്‍ട്ട്സിറ്റിയും തലയുയര്‍ത്തുന്നതോടെ വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ഐടി മേഖലയില്‍ രണ്ടുലക്ഷത്തിലേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കാനാകും.

    ReplyDelete