Monday, June 20, 2011

ബംഗാളില്‍ ഭൂപരിഷ്കരണം അട്ടിമറിക്കുന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ മുഖച്ഛായ മാറ്റിയ ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ മമത സര്‍ക്കാര്‍ നീക്കംതുടങ്ങി. ഓപ്പറേഷന്‍ ബര്‍ഗ പദ്ധതി അനുസരിച്ച് ഭൂമി ലഭിച്ച 354 കര്‍ഷകരുടെ ഭൂമി ബലമായി പിടിച്ചെടുത്ത് പഴയ ഉടമകള്‍ക്ക് നല്‍കി. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സംസ്ഥാനത്താകെ തൃണമൂല്‍ -കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങളിലൂടെയാണ് ആസൂത്രിതമായി ഭൂമി പിടിച്ചെടുത്തത്.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്രയാണ് വിഷയം നിയമസഭയെ അറിയിച്ചത്. പാട്ടക്കൃഷി നടത്തിയിരുന്ന കര്‍ഷകര്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം നല്‍കുന്ന പദ്ധതിയായിരുന്നു ഓപ്പറേഷന്‍ ബര്‍ഗ. ഇപ്രകാരം ഭൂമി കിട്ടിയ പതിനഞ്ചുലക്ഷം കര്‍ഷകരാണ് പശ്ചിമബംഗാളിലുള്ളത്. ബര്‍ഗാധാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇടതുമുന്നണി അധികാരത്തിലേറി പതിനഞ്ച് വര്‍ഷംകൊണ്ടാണ് ഈ പങ്ക് കൃഷിക്കാരെ കണ്ടെത്തി രജിസ്റ്റര്‍ചെയ്ത് അവര്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം നല്‍കിയത്. ഇതിനുപുറമെയാണ് 30 ലക്ഷം കര്‍ഷകര്‍ക്ക് കൃഷിഭൂമി നല്‍കിയത്. ഈ നടപടികളാണ് ബംഗാളില്‍ കാര്‍ഷികമേഖല നേട്ടം കൈവരിച്ചതും ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞതും.
ബര്‍ഗാധാര്‍മാരില്‍നിന്ന് ഭൂമി തിരിച്ചെടുത്ത നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനിയും ഭൂമി പടിച്ചെടുക്കലുകള്‍ തുടര്‍ന്നേക്കും. തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും നടത്തിയ ആക്രമണങ്ങളില്‍ ഒരുമാസത്തിനകം 16 ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും കൊല്ലപ്പെട്ടെന്ന് സൂര്യകാന്ത മിശ്ര പറഞ്ഞു. 617 പേര്‍ക്ക് പരിക്കേറ്റു. 189 സ്ത്രീകളെ മാനഭംഗംചെയ്തു. 628 പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുകയും 193 പാര്‍ടി ഓഫീസുകള്‍ തൃണമൂലുകാര്‍ പിടിച്ചെടുത്തു. ഇടതുമുന്നണി നേതാക്കളെയും പ്രവര്‍ത്തകരെയും കൊന്ന കേസുകളിലെ പ്രതികളെ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റുചെയ്യണമെന്ന് സൂര്യകാന്ത് മിശ്ര ആവശ്യപ്പെട്ടു.
(വി ജയിന്‍)

കര്‍ണാടകത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നു
ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാതയ്ക്കായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വിവിധ കര്‍ഷകസംഘടനകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തിപ്പെടുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഞായറാഴ്ച മൈസൂരു റോഡ് കര്‍ഷകര്‍ ഉപരോധിച്ചു. സ്ത്രീകളടക്കം പതിനായിരക്കണക്കിന് കര്‍ഷകര്‍ ഉപരോധത്തില്‍ പങ്കെടുത്തു. ഉപരോധത്തെതുടര്‍ന്ന് മൈസൂരു റോഡില്‍ രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ബംഗളൂരു-മൈസൂരു അതിവേഗ പാതയ്ക്കായി നൈസ് കമ്പനിയുമായി (നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസ്) സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം നല്‍കേണ്ട ഭൂമിയിലേറെ ഏറ്റെടുക്കുന്നുവെന്നാരോപിച്ചാണ് കര്‍ഷകസംഘടനകള്‍ പ്രക്ഷോഭരംഗത്തെത്തിയത്. കൂടുതലായി ഏറ്റെടുത്ത 1330 ഏക്കര്‍ കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി കൂട്ടത്തോടെ തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്ന് സ്ഥലമെടുപ്പ് നടപടി തുടങ്ങാനിരിക്കെയാണ് കര്‍ഷകസംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.

ദേശാഭിമാനി 200611

1 comment:

  1. പശ്ചിമബംഗാളിന്റെ മുഖച്ഛായ മാറ്റിയ ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ മമത സര്‍ക്കാര്‍ നീക്കംതുടങ്ങി. ഓപ്പറേഷന്‍ ബര്‍ഗ പദ്ധതി അനുസരിച്ച് ഭൂമി ലഭിച്ച 354 കര്‍ഷകരുടെ ഭൂമി ബലമായി പിടിച്ചെടുത്ത് പഴയ ഉടമകള്‍ക്ക് നല്‍കി. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സംസ്ഥാനത്താകെ തൃണമൂല്‍ -കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങളിലൂടെയാണ് ആസൂത്രിതമായി ഭൂമി പിടിച്ചെടുത്തത്.

    ReplyDelete