Friday, June 10, 2011

സ്‌പെക്ട്രം: രാജ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് സി ബി ഐ

ടാറ്റാ ഗ്രൂപ്പിനെ മറികടന്ന് സ്വാന്‍ ടെലികോമിനും യൂണിടെക്കിനും സ്‌പെക്ട്രം ലൈസന്‍സ് ലഭ്യമാക്കുന്നതിനായി മുന്‍ ടെലികോം മന്ത്രി എ രാജ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അവരുടെമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തെന്ന് സി ബി ഐ 2ജി സ്‌പെക്ട്രം കമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് വിശദമായ വിവരണമാണ് സി ബി ഐ ഡയറക്ടര്‍ എ പി സിംഗ് ചൊവ്വാഴ്ച ജെ പി സി മുന്‍പാകെ നല്‍കിയത്.
ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡിന് മുന്‍പ് സ്വാന്‍ ടെലികോമിന് സ്‌പെക്ട്രം ലൈസന്‍സ് ലഭിക്കുന്നതിന് ടെലികോം സെക്രട്ടറിയായിരുന്ന സിദ്ധാര്‍ഥ ബഹുരയും രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ചന്ദോലിയയും കൂട്ടായി പ്രവര്‍ത്തിച്ചു.

വയര്‍ലസ് അഡൈ്വസറായിരുന്ന ആര്‍ പി അഗര്‍വാള്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഡല്‍ഹി മേഖലയില്‍ സ്വാന്‍ ടെലികോമിന് സ്‌പെക്ട്രം ലൈസന്‍സ് ലഭ്യമാക്കുന്നതിന് ഭീഷണിപ്പെടുത്തി ശുപാര്‍ശ ചെയ്യിക്കുയും ബഹുരയും രാജയും ചേര്‍ന്ന് അത് അംഗീകരിക്കുകയുമായിരുന്നു.

സഞ്ചാര്‍ ഭവനില്‍ നടന്ന ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പറഞ്ഞ സിംഗ്, 2008 ജനുവരി 10നാണ് 20 മേഖലകളില്‍ സ്‌പെക്ട്രം ഉപയോഗിക്കുന്നതിനുള്ള പ്രാഥമിക അനുമതി ടാറ്റയ്ക്ക് ലഭിച്ചത്. നിര്‍ദേശങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിച്ചാണ് സ്‌പെക്ട്രം ലൈസന്‍സിനായി കമ്പനി അപേക്ഷിച്ചത്. ടാറ്റ സമര്‍പ്പിച്ച അപേക്ഷ ടെലികോം വകുപ്പില്‍നിന്നും നഷ്ടമാകുകയും തുടര്‍ന്ന് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ 2008 മാര്‍ച്ചില്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇത് പുതിയ അപേക്ഷകരായ സ്വാന്‍ ടെലികോമിനും  യൂണിടെക്കിനും ലൈസന്‍സ് ലഭിച്ചതിന് ശേഷമായിരുന്നെന്നും സി ബി ഐ ഡയറക്ടര്‍ ജെ പി സിയെ അറിയിച്ചു.

റിലയന്‍സ് ടെലികോമും സ്വാന്‍ ടെലികോമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം അനില്‍ ധീരുഭായ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി പ്രത്യേക രീതിയിലാണ് രൂപീകരിച്ചിരിക്കുന്നതെന്നും ഇവതമ്മിലുള്ള ബന്ധം നിഗൂഢമാണെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് ഇന്‍ഫോകോം വക്താവ് വിസമ്മതിച്ചു.

ജനയുഗം 100611

1 comment:

  1. ടാറ്റാ ഗ്രൂപ്പിനെ മറികടന്ന് സ്വാന്‍ ടെലികോമിനും യൂണിടെക്കിനും സ്‌പെക്ട്രം ലൈസന്‍സ് ലഭ്യമാക്കുന്നതിനായി മുന്‍ ടെലികോം മന്ത്രി എ രാജ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അവരുടെമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തെന്ന് സി ബി ഐ 2ജി സ്‌പെക്ട്രം കമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് വിശദമായ വിവരണമാണ് സി ബി ഐ ഡയറക്ടര്‍ എ പി സിംഗ് ചൊവ്വാഴ്ച ജെ പി സി മുന്‍പാകെ നല്‍കിയത്.

    ReplyDelete