Friday, July 1, 2011

ഒത്തുകളി പൊളിച്ച കോടതി വിധി

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍കോളേജുകളിലെ പിജി പ്രവേശനം സംബന്ധിച്ച കേസിലെ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിലപാടുകള്‍ യുഡിഎഫ് സര്‍ക്കാരും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും തമ്മില്‍ നടന്ന ഒത്തുകളി പൊളിച്ചിരിക്കുകയാണ്. കോടതിവിധിയോടെ പിജി പ്രവേശനകാര്യത്തില്‍ സര്‍ക്കാരിന് ഒന്നരദിവസത്തെ സാവകാശം കിട്ടി. 50 ശതമാനം സീറ്റിലായി മാനേജ്മെന്റ് ഒതുങ്ങണമെന്നുവന്നിരിക്കുന്നു; ശേഷിച്ചതും സര്‍ക്കാരിന് അവകാശപ്പെട്ടതുമായ 50 ശതമാനത്തില്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനം നിലനില്‍ക്കില്ലെന്ന് വന്നിരിക്കുന്നു. ചുരുക്കത്തില്‍ , തെരുവില്‍ വീഴുന്ന വിദ്യാര്‍ഥികളുടെ ചോര പാഴാകില്ലെന്നു വന്നിരിക്കുന്നു. തങ്ങളുടെ ഹര്‍ജിയിന്മേലാണ് ഇത്തരമൊരു വിധി ഇപ്പോള്‍ വന്നതെന്ന് സാങ്കേതികമായി യുഡിഎഫ് സര്‍ക്കാരിന് വാദിക്കാം. എന്നാല്‍ , ഏറെ വൈകി അവസാന നിമിഷത്തിലാണെങ്കില്‍ക്കൂടി അത്തരമൊരു ഹര്‍ജിയുമായി കോടതി മുമ്പാകെ എത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത് അതിശക്തമായ വിദ്യാര്‍ഥിപ്രക്ഷോഭവും ജനകീയമുന്നേറ്റവുമാണ് എന്നത് പകല്‍പോലെ വ്യക്തമാണ്.

യുഡിഎഫ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതുപോലും മനസ്സില്ലാമനസ്സോടെയാണ്; പിജി പ്രവേശനത്തിനുള്ള സമയപരിധി തീരാന്‍ രണ്ടുദിവസം മാത്രമുള്ള ഘട്ടത്തില്‍ ചെന്നാല്‍ അതേ കാരണംകൊണ്ടുതന്നെ കോടതി തങ്ങളുടെ നിലപാടുകളെ നിരാകരിച്ചുകൊള്ളുമെന്ന പ്രത്യാശയിലായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ . പക്ഷേ, സംഭവിച്ചത് മറിച്ചായി. സര്‍ക്കാരിനു മുമ്പില്‍ എത്രയോ സമയമുണ്ടായിരുന്നു. ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ആ സമയം ഉപയോഗിച്ച് പ്രശ്നത്തില്‍ നേരത്തെതന്നെ വ്യക്തതവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമായിരുന്നു. അങ്ങനെയൊരു വ്യക്തത വേണ്ട എന്നതായിരുന്നു അവരുടെ നിലപാട്. അവ്യക്തത മുതലെടുത്ത് സ്വകാര്യമാനേജ്മെന്റുകള്‍ തന്നിഷ്ടപ്രകാരം സര്‍ക്കാര്‍ക്വോട്ട സീറ്റുകളില്‍ക്കൂടി പ്രവേശനം പൂര്‍ത്തിയാക്കട്ടെ, സമയക്കുറവ് എന്ന കാരണം പറഞ്ഞ് പിന്നീട് അതിന് നിയമസാധുത നല്‍കാം എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. പിന്നീട്, കര്‍ണാടക സര്‍ക്കാര്‍ കൊടുത്ത അപ്പീലില്‍ വിധി വരികയും സമാനസ്വഭാവമുള്ള ഹര്‍ജിയുമായി കേരള സര്‍ക്കാര്‍ വന്നാല്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി പറയുകയും അത്തരമൊരു ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തിലാകെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങുകയും ചെയ്തു. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനായി അപ്പോള്‍ ശ്രമം. അതും നടക്കുന്നില്ലെന്നു വന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ്, പ്രവേശന സമയപരിധി കഴിയുന്നതിന്റെ തലേന്ന് സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി യുഡിഎഫ് സര്‍ക്കാര്‍ ചെന്നത്.

സ്വാശ്രയ മെഡിക്കല്‍കോളേജ് പിജി പ്രവേശനത്തില്‍ സര്‍ക്കാരിന് അവകാശപ്പെട്ട 50 ശതമാനം സീറ്റ് അടിയറവയ്ക്കാനും നൂറുശതമാനം സീറ്റും സ്വകാര്യമാനേജ്മെന്റിന്റെ തന്നിഷ്ടപ്രകാരമുള്ള പ്രവേശനത്തിന് വിട്ടുകൊടുക്കാനുമുള്ള പരിപാടികളാണ് അധികാരത്തിലെത്തിയ നാള്‍മുതല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ നടത്തിയത്. ആ നിലയ്ക്ക് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി രഹസ്യധാരണയുണ്ടാക്കി. ആ ധാരണയുള്ളതുകൊണ്ടാണ് സര്‍ക്കാരിന് അവകാശപ്പെട്ട 50 ശതമാനം സീറ്റില്‍ക്കൂടി പ്രവേശനം ഏകപക്ഷീയമായി നടത്താനുള്ള ധാര്‍ഷ്ട്യം മാനേജ്മെന്റുകള്‍ക്ക് ഉണ്ടായത്. ഇതാണ് സത്യമെന്നു തെളിയിക്കുന്ന രേഖകള്‍കൂടി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മെയ് 28ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ സെക്രട്ടറി പറഞ്ഞത് പ്രവേശന സമയപരിധി ജൂണ്‍ 30 വരെ നീട്ടിത്തരണമെന്ന അപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്.

ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആ യോഗത്തില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ സെക്രട്ടറി, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ , പ്രൈവറ്റ് മെഡിക്കല്‍കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ , ക്രിസ്ത്യന്‍ മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവരൊക്കെ സംബന്ധിച്ചിരുന്നു. ആ യോഗമെടുത്ത മുഖ്യതീരുമാനവും പ്രവേശനസമയപരിധി നീട്ടണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെയും മെഡിക്കല്‍ കൗണ്‍സിലിനെയും ഡെന്റല്‍ കൗണ്‍സിലിനെയും സമീപിക്കണമെന്ന് അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെടാനാണ്. ആ തീരുമാനം ഒരു മാസത്തോളം എന്തുകൊണ്ട് നടപ്പാക്കാതിരുന്നു? എന്തുകൊണ്ട് അഡ്വക്കറ്റ് ജനറല്‍ സുപ്രീംകോടതിയെ സമീപിക്കാതിരുന്നു? ആരാണ് ആ തീരുമാനം അട്ടിമറിച്ചത്? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരം പറയണം. അഡ്വക്കറ്റ് ജനറലിലൂടെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം മരവിപ്പിച്ചുനിര്‍ത്തിക്കൊണ്ട്, മന്ത്രിസഭാ ഉപസമിതി ജൂണ്‍ 16ന് നാട്ടകത്ത് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ചര്‍ച്ച നടത്തി. മന്ത്രിമാരായ കെ എം മാണി, അടൂര്‍ പ്രകാശ്, അബ്ദുറബ്ബ്, പി ജെ ജോസഫ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. ആ ചര്‍ച്ചയിലാണ്, ചര്‍ച്ച് കൗണ്‍സിലിന് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമനീക്കം വേണ്ടെന്ന് രഹസ്യധാരണയായത്, ഇത്തവണ നൂറുശതമാനം സീറ്റും സ്വാശ്രയ മാനേജ്മെന്റ് എടുത്തുകൊള്ളട്ടെ എന്ന് നിശ്ചയിക്കപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഇത്തവണ ഇങ്ങനെ പോകട്ടെ എന്ന മട്ടില്‍ സംസാരിച്ചത്. ഈ രഹസ്യധാരണ 50:50 എന്ന അനുപാതം പൊളിച്ച് സ്വാശ്രയമാനേജ്മെന്റിന് സമ്പൂര്‍ണ സീറ്റുവില്‍പ്പനയ്ക്കുള്ള അധികാരം ഏല്‍പ്പിക്കാനായിരുന്നു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഭാരവാഹികള്‍ സന്തുഷ്ടരായി; അവര്‍ യുഡിഎഫ് മന്ത്രിസഭയെ വാഴ്ത്തി. കോടതിയെ സമീപിക്കല്‍ എന്ന പരിപാടി പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടു. പിന്നെയും ഒന്നരയാഴ്ചപോയി. കര്‍ണാടക സര്‍ക്കാര്‍ സമാനപ്രശ്നവുമായി സുപ്രീംകോടതിയില്‍ പോയതും തീയതി നീട്ടണമെന്ന ആവശ്യം അവര്‍ക്ക് അനുവദിച്ചുകൊടുത്തതും അപ്പോഴാണ്. പക്ഷേ, യുഡിഎഫ് സര്‍ക്കാര്‍ മൗനംതുടര്‍ന്നു. ആ മൗനം കണ്ടപ്പോഴാണ്, കര്‍ണാടക സര്‍ക്കാര്‍ ചെയ്ത രീതിയില്‍ കേരള സര്‍ക്കാര്‍ സര്‍ക്കാര്‍ക്വോട്ട സംരക്ഷിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ഞങ്ങള്‍ ഈ പംക്തിയിലൂടെ ആവശ്യപ്പെട്ടത്. അത്തരമൊരു ആവശ്യം കേരളത്തില്‍നിന്നുണ്ടായാല്‍ പരിശോധിക്കാമെന്ന് ഇതിനിടെ സുപ്രീംകോടതിയും പറഞ്ഞു.

സര്‍ക്കാര്‍ കോടതിയില്‍ പോകണമെന്ന ആവശ്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥിസമൂഹം സമരരംഗത്തായി. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി രഹസ്യധാരണയുണ്ടാക്കിയവര്‍ വിദ്യാര്‍ഥികളെ മൃഗീയമായി തല്ലിയൊതുക്കാന്‍ ശ്രമിക്കുകയാണ് അപ്പോള്‍ ചെയ്തത്. ഗത്യന്തരമില്ലാതായപ്പോഴാണ് പതിനൊന്നാം മണിക്കൂറില്‍ കോടതിയിലെത്തിയത്. കോടതിയാകട്ടെ, ആ ധാരണ പൊളിച്ചു. സര്‍ക്കാരിന് അലോട്ട്മെന്റ് തുടരാമെന്ന് വിധിച്ചു. എല്ലാം കൈയടക്കാനുള്ള സ്വാശ്രയ മാനേജ്മെന്റ് വ്യഗ്രതയെ അതിനിശിതമായി വിമര്‍ശിച്ചു. കൗണ്‍സിലിന്റെ ഹര്‍ജി തള്ളി, സ്റ്റേ പിന്‍വലിച്ചു. പക്ഷേ, ഇതുകൊണ്ട് പ്രശ്നം ആത്യന്തികമായി പരിഹരിക്കപ്പെടുന്നില്ല. പ്രശ്നപരിഹാരം യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്നു. അവരുടെ രാഷ്ട്രീയ ഇച്ഛയാകട്ടെ, ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനൊപ്പമാണ്. കൗണ്‍സിലിന്റെ നാല് മെഡിക്കല്‍കോളേജിലും സര്‍ക്കാര്‍ക്വോട്ട കൂടി കവര്‍ന്ന് മിക്കവാറും നൂറുശതമാനം സീറ്റിലും പ്രവേശനം പൂര്‍ണമായിക്കഴിഞ്ഞു. സര്‍ക്കാര്‍ കൗണ്‍സലിങ്ങിന് ശേഷം അയക്കുന്ന കുട്ടികളെ അവര്‍ പ്രവേശിപ്പിക്കുമോ? അങ്ങനെ പ്രവേശിപ്പിക്കണമെങ്കില്‍ , നേരത്തെതന്നെ പ്രവേശിപ്പിച്ച 50 ശതമാനം പേരെ പറഞ്ഞയക്കണം. അതിന് മാനേജ്മെന്റ് തയ്യാറാകുമോ! ഇത്തരം ഒരുപാട് ചോദ്യവുമായി പ്രശ്നം കുഴഞ്ഞുമറിഞ്ഞുകിടക്കുന്നു. കൗണ്‍സില്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. യുഡിഎഫ് സര്‍ക്കാര്‍ എന്തുനിലപാടെടുക്കും? 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ കൂട്ടാക്കാത്ത മാനേജ്മെന്റുകളുടെ അനുമതി റദ്ദാക്കാന്‍ മെഡിക്കല്‍കൗണ്‍സിലില്‍ വ്യവസ്ഥയുണ്ട്. അനധികൃത പ്രവേശനത്തിനെതിരെ നടപടിയെടുക്കാനും അധികാരമുണ്ട്. ചര്‍ച്ച്കൗണ്‍സിലിനെതിരെ മെഡിക്കല്‍കൗണ്‍സിലിനെ സമീപിക്കാനുള്ള ആര്‍ജവം യുഡിഎഫ് സര്‍ക്കാരിന് ഉണ്ടാകുമോ? അതോ സ്വകാര്യ മാനേജ്മെന്റുകളുമായുള്ള ഒത്തുകളി തുടരുമോ?

സാമൂഹ്യനീതിയും മെറിറ്റും ഉറപ്പുവരുത്തുന്ന സ്വാശ്രയനിയമം മുതല്‍ക്കിങ്ങോട്ടുള്ള എന്തിനെയും കോടതിവഴി ഇല്ലായ്മചെയ്യാന്‍ ശ്രമിച്ച ചരിത്രമാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനുള്ളത്. അതുമായി പരിയാരം മെഡിക്കല്‍കോളേജിനെക്കൂടി ചേര്‍ത്തുവയ്ക്കാനുള്ള ശ്രമം ഇതിനിടെ ചില മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. പരിയാരം മെഡിക്കല്‍കോളേജ്, ഇത്തവണ സര്‍ക്കാരിന് അനുവദിക്കേണ്ട സീറ്റുകള്‍കൂടി അടുത്തവര്‍ഷം അനുവദിക്കാനുള്ള അനുമതിതേടുകയാണ് ചെയ്തത്. മൃദുല്‍ദേ കേസിലെ ഒരു വിധി അങ്ങനെ ചെയ്യാമെന്നുപറയുന്നുണ്ടുതാനും. സര്‍ക്കാര്‍ക്വോട്ട അനുവദിക്കില്ലെന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാടും ഇപ്പോള്‍ കുറവുള്ള സീറ്റുകള്‍കൂടി അടുത്തവര്‍ഷം സര്‍ക്കാരിന് നല്‍കാമെന്നുപറയുന്ന പരിയാരത്തിന്റെ നിലപാടും ഒന്നല്ല. എന്നുമാത്രമല്ല, ഹൈക്കോടതിവിധിയെ സ്വാഗതംചെയ്തുകൊണ്ട്, സര്‍ക്കാര്‍ക്വോട്ട ഇത്തവണതന്നെ പൂര്‍ണമായും അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകകൂടി ചെയ്തിട്ടുണ്ട് പരിയാരം എന്നത് ശ്രദ്ധിക്കേണ്ടതുണ്ടുതാനും.

ദേശാഭിമാനി മുഖപ്രസംഗം 010711

1 comment:

  1. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍കോളേജുകളിലെ പിജി പ്രവേശനം സംബന്ധിച്ച കേസിലെ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിലപാടുകള്‍ യുഡിഎഫ് സര്‍ക്കാരും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും തമ്മില്‍ നടന്ന ഒത്തുകളി പൊളിച്ചിരിക്കുകയാണ്. കോടതിവിധിയോടെ പിജി പ്രവേശനകാര്യത്തില്‍ സര്‍ക്കാരിന് ഒന്നരദിവസത്തെ സാവകാശം കിട്ടി. 50 ശതമാനം സീറ്റിലായി മാനേജ്മെന്റ് ഒതുങ്ങണമെന്നുവന്നിരിക്കുന്നു; ശേഷിച്ചതും സര്‍ക്കാരിന് അവകാശപ്പെട്ടതുമായ 50 ശതമാനത്തില്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനം നിലനില്‍ക്കില്ലെന്ന് വന്നിരിക്കുന്നു. ചുരുക്കത്തില്‍ , തെരുവില്‍ വീഴുന്ന വിദ്യാര്‍ഥികളുടെ ചോര പാഴാകില്ലെന്നു വന്നിരിക്കുന്നു. തങ്ങളുടെ ഹര്‍ജിയിന്മേലാണ് ഇത്തരമൊരു വിധി ഇപ്പോള്‍ വന്നതെന്ന് സാങ്കേതികമായി യുഡിഎഫ് സര്‍ക്കാരിന് വാദിക്കാം. എന്നാല്‍ , ഏറെ വൈകി അവസാന നിമിഷത്തിലാണെങ്കില്‍ക്കൂടി അത്തരമൊരു ഹര്‍ജിയുമായി കോടതി മുമ്പാകെ എത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത് അതിശക്തമായ വിദ്യാര്‍ഥിപ്രക്ഷോഭവും ജനകീയമുന്നേറ്റവുമാണ് എന്നത് പകല്‍പോലെ വ്യക്തമാണ്.

    ReplyDelete