Sunday, July 17, 2011

ഘടകകക്ഷികളിലും തമ്മിലടി; യുഡിഎഫ് പുകയുന്നു

യുഡിഎഫ് ഘടകകക്ഷികളില്‍ നീറിക്കിടക്കുന്ന തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. ഭരണത്തെ ഉലയ്ക്കുന്ന രീതിയിലാണ് ശനിയാഴ്ച ഘടകകക്ഷി നേതാക്കള്‍ പരസ്യമായി വിഴുപ്പലക്കിയത്. കേരളകോണ്‍ഗ്രസ് മാണി, മുസ്ലിംലീഗ്, കോണ്‍ഗ്രസ് കക്ഷികളിലെ ആഭ്യന്തരപ്രശ്നങ്ങളാണ് പൊടുന്നനെ പൊട്ടിത്തെറിയുണ്ടാക്കിയത്. അതേസമയം, ഈ പ്രതിസന്ധി അതത് കക്ഷികളില്‍ മാത്രം ഒതുങ്ങുന്നുമില്ല. മന്ത്രി പി ജെ ജോസഫിനെ പുതിയ പെണ്‍കേസില്‍ ഉള്‍പ്പെടുത്താന്‍ ക്രൈം നന്ദകുമാറുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയ ജോര്‍ജിനെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണയുമായി പഴയ ജോസഫ് ഗ്രൂപ്പ് നേതാക്കളായ മോന്‍സ് ജോസഫ് എംഎല്‍എ, ആന്റണി രാജു എന്നിവര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ , തനിക്കെതിരായ ആക്ഷേപം വിവരക്കേടാണെന്നാണ് ജോര്‍ജ് പ്രതികരിച്ചത്. എന്നാല്‍ , അന്വേഷണവും നടപടിയും വേണമെന്ന വാശിയിലാണ് പഴയ ജോസഫ് ഗ്രൂപ്പുകാര്‍ .

മാണിയെ മറികടന്ന്, മുസ്ലിംലീഗിലെ ചില നേതാക്കളുമായി രഹസ്യധാരണയുണ്ടാക്കിയാണ് പി സി ജോര്‍ജ് ചീഫ്വിപ്പ് സ്ഥാനം ഒപ്പിച്ചതെന്ന ആക്ഷേപം കേരളകോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. മാണിയും ഈ അഭിപ്രായക്കാരനാണ്. അതുകൊണ്ടു തന്നെ ഫ്രാന്‍സിസ് ജോര്‍ജിന്റെ ആവശ്യം മാണി തള്ളില്ലെന്നാണ് ജോസഫ് വിഭാഗക്കാര്‍ പറയുന്നത്. ഒരു ഇടവേളയ്ക്കു ശേഷം വാര്‍ത്താസമ്മേളനവുമായി പ്രത്യക്ഷപ്പെട്ട റൗഫ് വീണ്ടും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചു. ഐസ്ക്രീം കേസില്‍ ഇനിയും പുതിയ വെളിപ്പെടുത്തലുകള്‍ക്ക് തടയിട്ട്, തന്നെ നിശ്ശബ്ദനാക്കാന്‍ മഹാരാഷ്ട്ര പൊലീസിനെ ഉപയോഗിച്ച് തനിക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ കേരളമന്ത്രിമാര്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച റൗഫ് കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ ഉടന്‍ നടത്തുമെന്നും പറഞ്ഞിട്ടുണ്ട്. യുഡിഎഫ് ഭരണത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന നിലയിലേക്കായിരിക്കും പുതിയ വെളിപ്പെടുത്തലുകളെന്നാണ് സൂചന.

മാണിയുടെ ബജറ്റിന് എ പ്ലസില്ലെന്നും അടിത്തറയില്ലെന്നും കോഴിക്കോട്ട് പരസ്യമായി വിമര്‍ശമുയര്‍ത്തിയ കെ മുരളീധരന്‍ കോണ്‍ഗ്രസിന്റെ പൊതുവികാരമാണ് പ്രകടിപ്പിച്ചത്. മണ്ഡലത്തെ അവഗണിച്ചെന്ന പരാതിയും മുരളീധരനുണ്ട്. കശുവണ്ടി തോട്ടത്തിന്റെ മറവില്‍ ഭൂപരിഷ്കരണം മറികടക്കാനുള്ള മാണിയുടെ ബജറ്റ് നിര്‍ദേശത്തോട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിയോജിക്കുകയും അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും അറിയിക്കുകയും ചെയ്തിരുന്നു. റവന്യൂമന്ത്രിയായ തന്നോട് ഇക്കാര്യം ആലോചിച്ചില്ല. ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള നിര്‍ദേശം ബജറ്റില്‍ നിന്ന് നീക്കണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കത്തുനല്‍കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞപ്പോള്‍ നിയമസഭാ സമ്മേളനം ചേരുന്നതിനാല്‍ അതു വലിയ വാര്‍ത്തയായി മാറുമെന്ന് ഉമ്മന്‍ചാണ്ടി ഉപദേശിച്ചു. അതുകാരണം കത്തുനല്‍കിയില്ലെങ്കിലും തിരുവഞ്ചൂര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ബോര്‍ഡ്-കോര്‍പറേഷന്‍ അധികാര വിഭജനത്തിലും യുഡിഎഫ് ഘടകകക്ഷികള്‍ തമ്മില്‍ കടുത്ത തര്‍ക്കത്തിലാണ്.
(ആര്‍ എസ് ബാബു)

പി ജെ ജോസഫിനെതിരായ കേസ് : മാണി കേരളയില്‍ പൊട്ടിത്തെറി

കോട്ടയം/തിരു: മന്ത്രി പി ജെ ജോസഫിനെതിരെ ഉയര്‍ന്ന അശ്ലീല എസ്എംഎസ് കേസിന്റെ പേരില്‍ കേരള കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായി. മന്ത്രി പി ജെ ജോസഫും ചീഫ് വിപ്പ് പി സി ജോര്‍ജും ഉള്‍പ്പെട്ട വിവാദത്തില്‍ മറ്റ് നേതാക്കളും രംഗത്തെത്തിയതോടെയാണ് തര്‍ക്കം മുറുകിയത്. വിവാദം ചര്‍ച്ചചെയ്യാന്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി വ്യാഴാഴ്ച കോട്ടയത്ത് ചേരും.

തെരഞ്ഞെടുപ്പിന് മുമ്പ് പി ജെ ജോസഫ് യുവതിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല എസ്എംഎസ് അയച്ച് ശല്യപ്പെടുത്തിയെന്ന് കാണിച്ച് തൊടുപുഴ കോടതിയില്‍ വന്ന കേസാണ് സംഭവങ്ങള്‍ക്ക് തുടക്കം. ജോസഫിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് വേളയില്‍ യുവതി കോടതിയെ സമീപിച്ചു. പരാതിക്ക് പിന്നില്‍ പി സി ജോര്‍ജും ക്രൈം നന്ദകുമാറുമാണെന്നാണ് ജോസഫ് വിഭാഗം ആരോപിക്കുന്നത്. മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എംഎല്‍എ, ആന്റണി രാജു തുടങ്ങിയവരാണ് പ്രധാനമായും ജോര്‍ജിനെതിരെ രംഗത്തെത്തിയത്. ഗൂഢാലോചന സംബന്ധിച്ച് കേസെടുക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. ചീഫ് വിപ്പ് മന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയെന്നു പറഞ്ഞ ആന്റണി രാജുവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. പുതിയ വിവാദത്തില്‍ പി സി ജോര്‍ജിന്റെ പങ്കിനെക്കുറിച്ച് പാര്‍ടി തലത്തിലും അന്വേഷിക്കണമെന്ന് മോന്‍സ് ജോസഫും പറഞ്ഞു. എന്നാല്‍ തനിക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട ഫ്രാന്‍സിസ് ജോര്‍ജിന് വിവരക്കേടാണെന്ന് പി സി ജോര്‍ജ് തിരിച്ചടിച്ചു. ജോസഫിനെതിരെ താന്‍ തെളിവ് ശേഖരിച്ചിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

പി ജെ ജോസഫിനെതിരെ മൊഴിനല്‍കിയ യുവതി ഭര്‍ത്താവെന്ന് അവകാശപ്പെട്ട റാന്നി സ്വദേശിയായ ജയ്മോന്‍ ലാലുവിനെതിരെയും പിന്നീട് പരാതി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ കേസില്‍ അറസ്റ്റിലായ ജയ്മോന്‍ മജിസ്ട്രേട്ടിനുമുന്നില്‍ നല്‍കിയ രഹസ്യമൊഴിയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ അന്വേഷണ ആവശ്യത്തിന് ബലമേകുന്നത്. പി ജെ ജോസഫിനെതിരെ ലൈംഗിക അപവാദം നടത്താന്‍ പി സി ജോര്‍ജ് എംഎല്‍എയും ക്രൈം നന്ദകുമാറും പ്രേരിപ്പിച്ചതായാണ് ജയ്മോന്റെ മൊഴി. ഇക്കാര്യങ്ങള്‍ അറിയാവുന്ന താന്‍ അവ വെളിപ്പെടുത്തുമെന്ന സാഹചര്യം വന്നപ്പോഴാണ് തനിക്കെതിരെയും കേസ് വന്നതെന്നാണ് ജയ്മോന്റെ വാദം. അതേസമയം പി ജെ ജോസഫിനെതിരെ യുവതി നല്‍കിയ സ്വകാര്യഅന്യായം സംബന്ധിച്ച കേസ് തൊടുപുഴ കോടതി ആഗസ്ത് ഒന്നിലേക്ക് മാറ്റി.

deshabhimani 170711

1 comment:

  1. യുഡിഎഫ് ഘടകകക്ഷികളില്‍ നീറിക്കിടക്കുന്ന തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. ഭരണത്തെ ഉലയ്ക്കുന്ന രീതിയിലാണ് ശനിയാഴ്ച ഘടകകക്ഷി നേതാക്കള്‍ പരസ്യമായി വിഴുപ്പലക്കിയത്. കേരളകോണ്‍ഗ്രസ് മാണി, മുസ്ലിംലീഗ്, കോണ്‍ഗ്രസ് കക്ഷികളിലെ ആഭ്യന്തരപ്രശ്നങ്ങളാണ് പൊടുന്നനെ പൊട്ടിത്തെറിയുണ്ടാക്കിയത്. അതേസമയം, ഈ പ്രതിസന്ധി അതത് കക്ഷികളില്‍ മാത്രം ഒതുങ്ങുന്നുമില്ല. മന്ത്രി പി ജെ ജോസഫിനെ പുതിയ പെണ്‍കേസില്‍ ഉള്‍പ്പെടുത്താന്‍ ക്രൈം നന്ദകുമാറുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയ ജോര്‍ജിനെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണയുമായി പഴയ ജോസഫ് ഗ്രൂപ്പ് നേതാക്കളായ മോന്‍സ് ജോസഫ് എംഎല്‍എ, ആന്റണി രാജു എന്നിവര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ , തനിക്കെതിരായ ആക്ഷേപം വിവരക്കേടാണെന്നാണ് ജോര്‍ജ് പ്രതികരിച്ചത്. എന്നാല്‍ , അന്വേഷണവും നടപടിയും വേണമെന്ന വാശിയിലാണ് പഴയ ജോസഫ് ഗ്രൂപ്പുകാര്‍ .

    ReplyDelete