Sunday, July 17, 2011

തദ്ദേശവകുപ്പ് വെട്ടിമുറിക്കല്‍ : വാര്‍ഷിക പദ്ധതികള്‍ അനിശ്ചിതത്വത്തില്‍

കൊല്ലം: തദ്ദേശഭരണ വകുപ്പ് വെട്ടിമുറിച്ചത് കോര്‍പറേഷനുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും പദ്ധതി പ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കി. നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ അംഗീകാരത്തിന് ഉപദേശം നല്‍കേണ്ട സംസ്ഥാന സാങ്കേതിക ഉപദേശകസമിതി (എസ്എല്‍ടിഎജി) പുനഃസംഘടിപ്പിക്കാത്തതാണ് കാരണം. ഇതിനുള്ള ഫയല്‍ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കി ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും ഒപ്പിടേണ്ടത് ഏതു മന്ത്രിയെന്ന തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തീരുമാനം നീളുന്നു. പതിനാലു ജില്ലാ പഞ്ചായത്തുകളുടെയും അഞ്ച് കോര്‍പറേഷനുകളുടെയും നിരവധി പദ്ധതികള്‍ അംഗീകാരം കാത്തു കഴിയുകയാണ്. ജില്ലാ ആസൂത്രണസമിതികളുടെ അനുമതി ലഭിക്കണമെങ്കില്‍ സംസ്ഥാന സാങ്കേതിക ഉപദേശകസമിതി ശുപാര്‍ശ ചെയ്യണം. പദ്ധതികളുടെ സാങ്കേതിക തികവ് പരിശോധിക്കുകയാണ് സമിതിയുടെ ചുമതല. സമിതി പുനഃസംഘടിപ്പിക്കാന്‍ എസ് എം വിജയാനന്ദ് തദ്ദേശവകുപ്പ് സെക്രട്ടറിയായിരിക്കെയാണ് ഫയല്‍ അയച്ചത്. നഗരകാര്യ വകുപ്പ് കുഞ്ഞാലിക്കുട്ടിക്കും പഞ്ചായത്ത് വകുപ്പ് മുനീറിനുമായി വീതം വച്ചിട്ടുള്ളതിനാല്‍ സാങ്കേതിക സമിതി ഏതു വകുപ്പിനു കീഴിലാണെന്ന തര്‍ക്കം മൂലം പുനഃസംഘടന നീളുന്നു.

കോര്‍പറേഷനുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഗ്രൂപ്പുകളാണ് സംസ്ഥാനത്തുള്ളത്. ഓരോ മേഖലാ സമിതികള്‍ക്കും വിവിധ വിഷയങ്ങളിലുള്ള 17 ഉപസമിതികളുണ്ട്. ഉദ്യോഗസ്ഥതലത്തിലുള്ളയാളായിരിക്കും ഉപസമിതി ചെയര്‍മാന്‍ . ഉദ്യോസ്ഥനല്ലാത്ത വിദഗ്ധന്‍ കണ്‍വീനറുമായി എത്തുന്നു. ഉപസമിതികളിലെ ഏഴ് അംഗങ്ങളില്‍ മൂന്നു പേരെങ്കിലും ഉണ്ടെങ്കിലേ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കഴിയൂ. പുതിയ സമിതി രൂപീകരിക്കാത്തതിനാല്‍ നിലവിലുള്ള സമിതിക്കു തന്നെയാണ് ചുമതലയെങ്കിലും അംഗങ്ങള്‍ പലരും വിരമിച്ചതിനാല്‍ പ്രവര്‍ത്തനം നടക്കുന്നില്ല. സര്‍ക്കാരിന്റെ മാര്‍ഗരേഖ, നിലവിലുള്ള ഉത്തരവുകള്‍ , സബ്സിഡി മാനദണ്ഡങ്ങള്‍ എന്നിവ നോക്കിയാണ് പദ്ധതികള്‍ സമിതി ശുപാര്‍ശ ചെയ്യുന്നത്. പദ്ധതി സമര്‍പ്പിച്ച് പത്തു ദിവസത്തിനകം ശുപാര്‍ശ നല്‍കണമെന്നാണ് ചട്ടം. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കേണ്ടത് ജില്ലാതല ഉപദേശക സമിതിയായതിനാല്‍ അവിടെ പ്രതിസന്ധി ബാധിച്ചിട്ടില്ല. ജില്ലാതല ഉപദേശക സമിതികളുടെ നിയമനാധികാരം ജില്ലയില്‍ തന്നെയാണെന്നതാണ് കാരണം.
(ആര്‍ സാംബന്‍)

deshabhimani 170711

1 comment:

  1. തദ്ദേശഭരണ വകുപ്പ് വെട്ടിമുറിച്ചത് കോര്‍പറേഷനുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും പദ്ധതി പ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കി. നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ അംഗീകാരത്തിന് ഉപദേശം നല്‍കേണ്ട സംസ്ഥാന സാങ്കേതിക ഉപദേശകസമിതി (എസ്എല്‍ടിഎജി) പുനഃസംഘടിപ്പിക്കാത്തതാണ് കാരണം. ഇതിനുള്ള ഫയല്‍ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കി ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും ഒപ്പിടേണ്ടത് ഏതു മന്ത്രിയെന്ന തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തീരുമാനം നീളുന്നു.

    ReplyDelete