Saturday, July 16, 2011

ഫോണ്‍ ഹാക്കിങ്: ന്യൂസ് ഇന്റര്‍നാഷണല്‍ സിഇഒ റെബേക്ക ബ്രുക്സ് രാജിവച്ചു

ലണ്ടന്‍ : ആഗോള മാധ്യമകുത്തക റൂപര്‍ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്റെ ബ്രിട്ടീഷ് പത്രവിഭാഗമായ ന്യൂസ് ഇന്റര്‍നാഷണലിന്റെ മേധാവി റെബേക്ക ബ്രൂക്സ് സ്ഥാനം രാജിവച്ചു. ന്യൂസ് ഇന്റര്‍നാഷണലിന് കീഴിലെ ടാബ്ലോയിഡ് "ന്യൂസ് ഓഫ് ദ വേള്‍ഡ്" ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയടക്കം മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്ത് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചത് പുറത്തായതിനെ തുടര്‍ന്നാണ് ഗത്യന്തരമില്ലാതെയുള്ള രാജി.

ഇതിനിടെ അമേരിക്കയില്‍ 2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഫോണുകളും ഹാക്ക് ചെയ്യാന്‍ ന്യൂസ് കോര്‍പറേഷന്‍ ശ്രമിച്ചതായുള്ള ആരോപണം സംബന്ധിച്ച് അന്വേഷണത്തിന് എഫ്ബിഐ തീരുമാനിച്ചത് മര്‍ഡോക്കിന് അടുത്ത പ്രഹരമായി. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. കഴിഞ്ഞയാഴ്ച വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് ന്യൂസ് ഓഫ് ദി വേള്‍ഡ് അടച്ചുപൂട്ടി പത്രപ്രവര്‍ത്തകരടക്കം ഇരുനൂറോളം ജീവനക്കാരെ തെരുവിലെറിഞ്ഞിരുന്നു. അന്ന് തൊഴില്‍രഹിതരായ ജീവനക്കാരുടെ യോഗത്തില്‍ താന്‍ രാജിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ച റെബേക്ക ബ്രൂക്സ് ബ്രിട്ടീഷ് ഭരണനേതൃത്വത്തില്‍നിന്നും പ്രധാന നിക്ഷേപകരില്‍നിന്നും രാജി ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് പടിയിറങ്ങിയത്. ന്യൂസ് കോര്‍പറേഷനിലെ രണ്ടാമത്തെ വലിയ നിക്ഷേപകനായ സൗദി ശതകോടീശ്വരന്‍ അല്‍ വാലീദ് ബിന്‍ തലാല്‍ റെബേക്ക രാജിവയ്ക്കണമെന്ന് വ്യാഴാഴ്ച ബിബിസി അഭിമുഖത്തില്‍ ആവശ്യപ്പെട്ടിരുന്നു. വിവാദ ഹാക്കിങ് കാലത്ത് ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ എഡിറ്റര്‍ റെബേക്കയായിരുന്നു എന്നതാണ് അവര്‍ക്കെതിരെ കടുത്ത രോഷമുയരാന്‍ കാരണമായത്.

ന്യൂസ് കോര്‍പറേഷന്റെ ഇറ്റാലിയന്‍ പേ ടിവി വിഭാഗമായ സ്കൈ ഇറ്റാലിയയുടെ മേധാവിയായ ന്യൂസിലന്‍ഡുകാരന്‍ ടോം മോക്റിജ് ന്യുസ് ഇന്റര്‍നാഷണലിന്റെ പുതിയ മേധാവിയാകും. റൂപര്‍ട് മര്‍ഡോക്കും മകന്‍ ജെയിംസ് മറഡോക്കും റെബേക്കയും ചൊവ്വാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പൊതുസഭയില്‍ ഹാജരായി വിശദീകരണം നല്‍കണം.

ദേശാഭിമാനി 160711

1 comment:

  1. ആഗോള മാധ്യമകുത്തക റൂപര്‍ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്റെ ബ്രിട്ടീഷ് പത്രവിഭാഗമായ ന്യൂസ് ഇന്റര്‍നാഷണലിന്റെ മേധാവി റെബേക്ക ബ്രൂക്സ് സ്ഥാനം രാജിവച്ചു. ന്യൂസ് ഇന്റര്‍നാഷണലിന് കീഴിലെ ടാബ്ലോയിഡ് "ന്യൂസ് ഓഫ് ദ വേള്‍ഡ്" ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയടക്കം മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്ത് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചത് പുറത്തായതിനെ തുടര്‍ന്നാണ് ഗത്യന്തരമില്ലാതെയുള്ള രാജി.

    ReplyDelete