Sunday, July 17, 2011

വിസി പട്ടിക മരവിപ്പിച്ചു, അധികാരദുര്‍വിനിയോഗമെന്നും ആക്ഷേപം

വിരമിച്ച സ്കൂള്‍ അധ്യാപകനെ കലിക്കറ്റ് സര്‍കലാശാലാ വൈസ് ചാന്‍സലറാക്കാനുള്ള നീക്കം വിവാദമായതോടെ നാണക്കേടില്‍നിന്ന് തലയൂരാന്‍ നിയമനപ്പട്ടിക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് മരവിപ്പിച്ചു. അതേസമയം, പട്ടികയില്‍ ഇടപെട്ടത് മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലീഗ് നോമിനിയായ വി പി അബ്ദുള്‍ ഹമീദിനെ വിസിയാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടിയും കെ പി എ മജീദുമാണ് കരുനീക്കിയത്. ലീഗ് നേതാക്കള്‍തന്നെ നിര്‍ദേശിച്ച പ്രമുഖ പേരുകള്‍ തള്ളിയാണ് ഹമീദിനെ ശുപാര്‍ശ ചെയ്തത്. വിസി പാനല്‍ തയ്യാറാക്കാനുള്ള മൂന്നംഗ സമിതിയില്‍ത്തന്നെ ഹമീദിന്റെ പേരില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പാനല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്നത് നീട്ടിവച്ചു. ലീഗിന്റെ നടപടിയിലും മുഖ്യമന്ത്രിക്ക് അതൃപ്തിയുള്ളതായി വാര്‍ത്ത വന്നു. ശനിയാഴ്ച ഉച്ചയോടെയാണ് അബ്ദുള്‍ ഹമീദിന്റെ പേര് ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം മുഖ്യമന്ത്രി തള്ളിയതായും പട്ടിക മരവിപ്പിച്ചതായും വാര്‍ത്ത വന്നത്. മനോരമ ചാനലില്‍ വന്ന ഈ വാര്‍ത്ത സര്‍ക്കാരിനെ നാണക്കേടില്‍നിന്ന് രക്ഷിക്കാന്‍ ലക്ഷ്യംവച്ചായിരുന്നു.

എന്നാല്‍ , പട്ടിക മരവിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടി യുഡിഎഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സര്‍വകലാശാലാ നിയമമനുസരിച്ച് രൂപീകരിക്കുന്ന മൂന്നംഗ സമിതിയുടെ അധികാരത്തിലാണ് മുഖ്യമന്ത്രി കൈകടത്തിയിരിക്കുന്നത്. യുജിസി, സര്‍വകലാശാലാ ചാന്‍സലര്‍ , സെനറ്റ് പ്രതിനിധികളടങ്ങുന്ന സമിതി നല്‍കുന്ന പാനലില്‍നിന്ന് ഒരാളെ ഗവര്‍ണര്‍ നിയമിക്കുകയാണ് വേണ്ടത്. ഇവിടെ വിസി നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. സമിതി അംഗങ്ങള്‍ക്ക് ഏകകണ്ഠമായി പാനല്‍ നല്‍കാം. ഇല്ലെങ്കില്‍ അംഗങ്ങള്‍ക്ക് മൂന്നു പേരു വരെ ഗവര്‍ണര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം. പട്ടികയില്‍നിന്ന് പേര് വെട്ടുന്നതും കൂട്ടിച്ചേര്‍ക്കുന്നതും മുഖ്യമന്ത്രിയുടെ അധികാരത്തില്‍ വരുന്ന വിഷയമല്ല. സര്‍വകലാശാലയുടെ അധികാരത്തിലുള്ള കൈകടത്തലാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിസി നിയമനത്തില്‍ യുഡിഎഫിന്റെ രാഷ്ട്രീയ ഇടപെടല്‍ തെളിയിക്കുന്ന നടപടിയാണ് മുഖമന്ത്രിയില്‍നിന്നുണ്ടായത്.

കേന്ദ്രമന്ത്രി ഇ അഹമ്മദിന് താല്‍പ്പര്യമുണ്ടായിരുന്ന കെ കെ മുഹമ്മദിനെ വിസിയാക്കണമെന്ന അഭിപ്രായത്തിലായിരുന്നു വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്. എന്നാല്‍ , മുഹമ്മദിനെതിരെ ലീഗ് സംസ്ഥാന പ്രസിഡന്റിന് പരാതിയെത്തി. ബാബറിമസ്ജിദ് നിന്നിരുന്ന സ്ഥലത്ത് നേരത്തെ ക്ഷേത്രമുണ്ടായിരുന്നതായി മുഹമ്മദ് ലേഖനമെഴുതി എന്ന് ആരോപിച്ചാണ് പാണക്കാട്ട് പരാതിയെത്തിയത്. ജാമിയ മില്ലിയ സര്‍വകലാശാലയിലെ ബയോടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ആരിഫ് അലി, കേരള കാര്‍ഷിക സര്‍വകലാശാലാ വിസി കെ ആര്‍ വിശ്വംഭരന്‍ , കെ കെ മുഹമ്മദ്, എഎസിടി ഡയറക്ടര്‍ ഡോ. കെ ശ്രീകൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പട്ടികയിലുള്ളതായി അറിയുന്നു.

സര്‍ക്കാര്‍ നോമിനി ഹമീദുതന്നെ: മന്ത്രി

മലപ്പുറം: കലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്ചാന്‍സലറായി വി പി അബ്ദുള്‍ ഹമീദിനെയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് മാധ്യമങ്ങളോട് പറഞ്ഞു. ഹമീദിനെ നിയമിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടും. സെനറ്റ് പ്രതിനിധിയായ സി എച്ച് ആഷിഖ് ഇക്കാര്യത്തിലുള്ള ചട്ടലംഘനം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്. മന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ പ്രത്യേകിച്ച് താല്‍പ്പര്യങ്ങളില്ല. പാര്‍ടിയുടെ നിര്‍ദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്നും അബ്ദുറബ്ബ് പറഞ്ഞു.

അല്പം കൂടി വിശദാംശങ്ങള്‍

വിസി സ്ഥാനത്തേക്ക് റിട്ട.സ്കൂള്‍ മാഷ്; ലീഗ് നീക്കം വിവാദത്തില്‍

മലപ്പുറം: മുസ്ലിംലീഗ് പ്രാദേശിക നേതാവിനെ കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി നിയമിക്കാനുള്ള നീക്കം യുജിസി വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിയാണെന്ന് അക്കാദമിക് സമൂഹത്തില്‍ വിമര്‍ശം. മുന്‍ പിഎസ്സി അംഗവും റിട്ട. ഹൈസ്കൂള്‍ അധ്യാപകനുമായ വി പി അബ്ദുള്‍ ഹമീദിനെ വിസിയാക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് വ്യാഴാഴ്ച നടന്ന വിസിയെ തെരഞ്ഞെടുക്കാനുള്ള സമിതി യോഗത്തിലാണ് യുജിസിയുടെ പ്രതിനിധി മുന്‍ വിസി സയ്യിദ് ഇഖ്ബാല്‍ ഹസ്നെയിന്‍ , സര്‍ക്കാര്‍ പ്രതിനിധിയായ ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ എന്നിവര്‍ പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ ഹമീദിന്റെ പേര് നിര്‍ദേശിച്ചത്.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് വരുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക് രംഗത്ത് പ്രാഗത്ഭ്യവും വേണമെന്ന് യുജിസി നിഷ്കര്‍ഷിക്കുന്നു. പത്തുവര്‍ഷത്തെ കോളേജ് അധ്യാപന പരിചയം വേണം. അതല്ലെങ്കില്‍ തത്തുല്യ സ്ഥാപനങ്ങളില്‍ ഗവേഷണ മേഖലയിലോ ഭരണരംഗത്തോ പ്രവര്‍ത്തനപരിചയം നിര്‍ബന്ധമാണ്. യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകളില്‍ ഒന്നുപോലും അബ്ദുള്‍ ഹമീദിനില്ല. പാരലല്‍ കോളേജുകളിലാണ് ഡിഗ്രി വരെ പഠിച്ചത്. വിദൂര വിദ്യാഭ്യാസം, പാര്‍ട്ടൈം കോഴ്സുകളിലൂടെയാണ് പിജി, എല്‍എല്‍ബി, പിഎച്ച്ഡി ബിരുദങ്ങള്‍ . അണ്ണാമലൈ സര്‍വകലാശാലയില്‍നിന്നാണ് ചരിത്രം ഐച്ഛികമായി ബിരുദാനന്തര ബിരുദം. മംഗലാപുരം സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും തിരുവനന്തപുരത്ത് സായാഹ്ന കോഴ്സായി എല്‍എല്‍ബിയും സ്വന്തമാക്കി.

ലീഗ് പ്രതിനിധിയായി കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ എത്തിയ 2005നുശേഷമാണ് ഈ യോഗ്യതകളില്‍ അധികവും നേടിയത്. ഹൈസ്കൂള്‍ അധ്യാപകന്‍ എന്നതാണ് അക്കാദമിക് പരിചയം. അതാകട്ടെ, സ്വന്തം പിതാവ് വി പി കുഞ്ഞഹമ്മദ് മാസ്റ്ററുടെ സ്മരണക്ക് സ്ഥാപിച്ച, സ്വകാര്യ എയ്ഡഡ് മേഖലയിലെ പുത്തൂര്‍ പള്ളിക്കല്‍ വിപികെ ഹയര്‍സെക്കന്‍ഡറി സ്കൂളിലും. ഹൈസ്കൂള്‍ വിഭാഗം പ്രധാനാധ്യാപകനായിരിക്കെ സ്വയം വിരമിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്, സിന്‍ഡിക്കേറ്റംഗം, പിഎസ്സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതല്ലാതെ ഒരു സ്ഥാപനത്തിലും ഭരണപരിചയമില്ല. പിഎസ്സി അംഗമായിരുന്നതിനാല്‍ വിസി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ നിയമതടസ്സമുണ്ട്. പിഎസ്സി അംഗമായ ആളെ ശമ്പളംപറ്റുന്ന ഇത്തരം പദവികളില്‍ സര്‍ക്കാരിന് നിയമിക്കാനാവില്ല. വിസിയെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ മുന്‍ വൈസ് ചാന്‍സലര്‍ സയ്യിദ് ഇഖ്ബാല്‍ ഹസ്നെയിനെ യുജിസി പ്രതിനിധിയാക്കിയതിനുപിന്നിലും ലീഗ് നേതാക്കളാണ്.

deshabhimani 160711 & 170711

1 comment:

  1. വിരമിച്ച സ്കൂള്‍ അധ്യാപകനെ കലിക്കറ്റ് സര്‍കലാശാലാ വൈസ് ചാന്‍സലറാക്കാനുള്ള നീക്കം വിവാദമായതോടെ നാണക്കേടില്‍നിന്ന് തലയൂരാന്‍ നിയമനപ്പട്ടിക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് മരവിപ്പിച്ചു. അതേസമയം, പട്ടികയില്‍ ഇടപെട്ടത് മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലീഗ് നോമിനിയായ വി പി അബ്ദുള്‍ ഹമീദിനെ വിസിയാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടിയും കെ പി എ മജീദുമാണ് കരുനീക്കിയത്. ലീഗ് നേതാക്കള്‍തന്നെ നിര്‍ദേശിച്ച പ്രമുഖ പേരുകള്‍ തള്ളിയാണ് ഹമീദിനെ ശുപാര്‍ശ ചെയ്തത്. വിസി പാനല്‍ തയ്യാറാക്കാനുള്ള മൂന്നംഗ സമിതിയില്‍ത്തന്നെ ഹമീദിന്റെ പേരില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പാനല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്നത് നീട്ടിവച്ചു. ലീഗിന്റെ നടപടിയിലും മുഖ്യമന്ത്രിക്ക് അതൃപ്തിയുള്ളതായി വാര്‍ത്ത വന്നു. ശനിയാഴ്ച ഉച്ചയോടെയാണ് അബ്ദുള്‍ ഹമീദിന്റെ പേര് ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം മുഖ്യമന്ത്രി തള്ളിയതായും പട്ടിക മരവിപ്പിച്ചതായും വാര്‍ത്ത വന്നത്. മനോരമ ചാനലില്‍ വന്ന ഈ വാര്‍ത്ത സര്‍ക്കാരിനെ നാണക്കേടില്‍നിന്ന് രക്ഷിക്കാന്‍ ലക്ഷ്യംവച്ചായിരുന്നു.

    ReplyDelete