Saturday, October 22, 2011

പിള്ളയുടെ കാള്‍ ലിസ്റ്റ് പരിശോധിക്കണം: കോടതി

കേന്ദ്ര ഏജന്‍സിയുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി

ജയിലുകളില്‍ നിന്ന് തടവുകാര്‍ വിദേശങ്ങളിലേക്ക് ഫോണ്‍ വിളിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. തടവുകാര്‍ വിദേശത്തേക്ക് വിളിച്ചതിനെക്കുറിച്ചുള്ള ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ടിനെപ്പറ്റി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജു എബ്രഹാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജയിലുകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പൊലീസ് സഹായത്തോടെ മിന്നല്‍ പരിശോധന നടത്തും. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി പരിശോധിച്ച് ജയിലുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. പിഎസ്സി നിയമനം നടക്കുന്നതുവരെ പൊലീസില്‍നിന്നും ജയിലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തണമെന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശം ഗൗരവമായി പരിഗണിക്കും. ജയിലുകളില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് ഹൈടെക് പൊലീസ് പരിശോധന നടത്തുകയാണ്. വിദേശരാജ്യങ്ങളിലേക്ക് ഈ ഫോണുകളില്‍നിന്ന് വിളിച്ചിട്ടുണ്ടെന്ന് ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതുസംബന്ധിച്ച് വിശദപരിശോധന വേണമെന്ന് ജയില്‍ മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

മൂവായിരത്തിലേറേ തവണ ജയിലില്‍നിന്ന് തടവുകാര്‍ പുറത്തേക്ക് ബന്ധപ്പെട്ടിട്ടുണ്ടെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി രാജു എബ്രഹാം പറഞ്ഞു. ഇതിലേറെയും ഐഎസ്ഡി കോള്‍ ആണെന്നത് തീവ്രത വര്‍ധിപ്പിക്കുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിത്. മുംബൈ തീവ്രവാദകേസിലെ പ്രതി കസബിനെപ്പോലെ സാറ്റലൈറ്റ് ഫോണ്‍ സംവിധാനവും തടവുകാര്‍ പ്രയോജനപ്പെടുത്തി. ചെലവേറെ വരുന്ന സാറ്റലൈറ്റ് ഫോണ്‍ സാധാരണക്കാരന് അപ്രാപ്യമാണ്. അതിനാല്‍ ഇതിനു പിന്നില്‍ വന്‍സംഘമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. മൂന്നു ജയിലില്‍നിന്നും ഇപ്രകാരം വിളിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. പാകിസ്ഥാനിലേക്ക് അടക്കം വിളിച്ചതായി സംശയിക്കുന്നു. നിയമസഭയടക്കമുള്ള സംസ്ഥാനത്തെ തന്ത്രപ്രധാനമേഖലകള്‍ അപകടത്തിലാണെന്നാണ് സൂചന. ജയിലില്‍ ഫോണ്‍ എത്തുന്ന സാഹചര്യം അന്വേഷിക്കണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു. ജയില്‍ കേന്ദ്രീകരിച്ച് തീവ്രവാദപ്രവര്‍ത്തനത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവുമൊടുവില്‍ വിളിച്ച 28 കോളുകളാണ് പരിശോധിച്ചത്. 90 എണ്ണം കൂടി പരിശോധിക്കേണ്ടതുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് വിവിധ സംവിധാനങ്ങളിലൂടെ ഫോണില്‍ ബന്ധപ്പെട്ടതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. സൈബര്‍ സെല്ലിന്റെ പരിശോധന പൂര്‍ത്തിയായ ശേഷം എന്‍ഐഎ, റോ എന്നിവയുടെ സേവനം ആവശ്യപ്പെടുന്നത് പരിഗണിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

പിള്ളയുടെ കാള്‍ ലിസ്റ്റ് പരിശോധിക്കണം: കോടതി

അഴിമതിക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ള ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ കാള്‍ലിസ്റ്റ് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സൈബര്‍ സെല്‍ ഡിവൈഎസ്പിക്കാണ് നിര്‍ദേശം നല്‍കിയത്. ബാലകൃഷ്ണപിള്ളയുടെ 9447155555 എന്ന ഫോണ്‍നമ്പറില്‍ ആറുമാസത്തിനകം വന്ന ഇന്‍കമിങ്, ഔട്ട് ഗോയിങ് കോളുകളും എസ്എംഎസും പരിശോധിക്കാനാണ് തിരുവനന്തപുരം അഡീഷ ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് വി പി ഇന്ദിരാദേവി ഉത്തരവിട്ടത്. ഒക്ടോബര്‍ 31നകം വിശദവിവരം കോടതിയെ അറിയിക്കണം. തടവില്‍ കഴിയവേ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിന് മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോയി കൈതാരമാണ് ഹര്‍ജി നല്‍കിയത്. വാദിയുടെ മൊഴി എടുത്തതിനുശേഷമാണ് മൊബൈല്‍ ഫോണിന്റെ വിവരം അന്വേഷിക്കാന്‍ ഉത്തരവായത്. ഹര്‍ജിക്കാരനു വേണ്ടി എം രാഹുല്‍ ഹാജരായി.

മൊബൈല്‍ ജാമര്‍ തകര്‍ത്തത് ഉപ്പിട്ട്; തന്ത്രം ബിടെക്കുകാരന്റേത്

മൊബൈല്‍ വിളികള്‍ തടയാന്‍ കണ്ണൂര്‍ ജയിലിനുള്ളില്‍ സ്ഥാപിച്ച ജാമറുകള്‍ തകര്‍ത്തത് ബിടെക് ബിരുദധാരിയായ കുറ്റവാളിയുടെ ബുദ്ധിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉപ്പാണ് ഇതിന് ഉപയോഗിച്ചതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് കുറ്റകൃത്യങ്ങള്‍ തടയാന്‍ 38 ലക്ഷംരൂപ ചെലവിട്ട് കണ്ണൂര്‍ ജയിലിനുള്ളില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചത്. എന്നാല്‍ , അവിടെ കുറ്റവാളിയായി ഉണ്ടായിരുന്ന ബിടെക് ബിരുദധാരി ജാമര്‍ നശിപ്പിക്കാന്‍ പദ്ധതിയിട്ടു. ഒരു തടവുകാരന് ദിവസം മൂന്നുഗ്രാം ഉപ്പുവച്ച് ഭക്ഷണത്തോടൊപ്പം ജയിലില്‍ നല്‍കുന്നുണ്ട്. ഇത് ഒരാഴ്ച കൊണ്ട് ശേഖരിച്ച് മുന്നൂറുഗ്രാം വരെയാക്കി. ഇത് ജാമറില്‍ നിക്ഷേപിച്ചാണ് കേടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 221011

1 comment:

  1. അഴിമതിക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ള ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ കാള്‍ലിസ്റ്റ് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു.

    ReplyDelete