Monday, January 16, 2012

കള്ളനോട്ട് ഒരുവര്‍ഷം കൊണ്ട് 400 ശതമാനം വര്‍ധിച്ചു

രാജ്യത്ത് കള്ളനോട്ടിന്റെ ഒഴുക്ക് ഒരുവര്‍ഷംകൊണ്ട് 400 ശതമാനം വര്‍ധിച്ചതായി ധനമന്ത്രാലയം. കള്ളനോട്ട് കൈമാറ്റം കൂടുതല്‍ നടക്കുന്നത് സ്വകാര്യ ബാങ്കുകള്‍ വഴിയാണെന്നും ധനമന്ത്രാലയത്തിന്റെ രഹസ്യാന്വേഷണവിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭീകരവാദത്തിനെന്ന് സംശയിക്കപ്പെടുന്ന പണമിടപാടുകളും വര്‍ധിച്ചു. രാജ്യത്തേക്ക് കള്ളനോട്ടിന്റെ ഒഴുക്ക് വര്‍ധിക്കുകയാണ്.

2010- 11 സാമ്പത്തികവര്‍ഷം കള്ളനോട്ടുമായി ബന്ധപ്പെട്ട് 4,23,539 സംഭവമാണ് കണ്ടെത്തിയത്. 35 കോടിയിലധികം രൂപയ്ക്ക് സമാനമായ കള്ളനോട്ടാണ് പിടിച്ചെടുത്തത്. 2009-10ല്‍ 1,27,781 സംഭവമായിരുന്ന സ്ഥാനത്താണ് ഇത്രയും വര്‍ധന. അടുത്തിടെ ഡല്‍ഹി പൊലീസ് 2.24 കോടിയുടെ കള്ളനോട്ടാണ് പിടികൂടിയത്. രണ്ടുപേരെ അറസ്റ്റുചെയ്തു. 2010-11ല്‍ ഭീകരവാദവുമായി ബന്ധമുള്ളതടക്കം സംശയകരമായ 37,907 പണമിടപാടുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രംഗത്ത് മൂന്നിരട്ടിയാണ് വര്‍ധന. 2009-10ല്‍ 10,067 സംഭവമാണ് ഉണ്ടായത്. കള്ളനോട്ടില്‍ ഏറ്റവും കൂടുതല്‍ 500 രൂപയുടേതാണ്. 60.74 ശതമാനവും 500 രൂപയുടേതാണ്. 2010-11ല്‍ 1000 രൂപയുടെ നോട്ടിലും വര്‍ധനയുണ്ട്.

കള്ളനോട്ട് വ്യാപകമാകുന്നതു സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ധനമന്ത്രാലയ രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഭീകരതയുമായി ബന്ധപ്പെട്ട പണം കൈമാറ്റം, നികുതി വെട്ടിപ്പ്, ഇറക്കുമതി- കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട് സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, പ്രത്യേക പൊലീസ് സംഘം എന്നിവയ്ക്കാണ് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രാലയം പറഞ്ഞു. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശ്, നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് വന്‍തോതില്‍ കള്ളനോട്ട് എത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സി ഈയിടെ വ്യക്തമാക്കി. പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് എന്‍ഐഎ രാജ്യവ്യാപക റെയ്ഡ് നടത്തി കള്ളനോട്ടുകളുമായി നിരവധിപേരെ അറസ്റ്റുചെയ്തിരുന്നു.

deshabhimani 160112

some relevant posts on the subject 

കള്ളനോട്ട് - റിസർവ് ബാങ്ക് കറന്‍സി പരിശോധന സമഗ്രമാക്കണം 

കള്ളനോട്ട് വ്യാപനം അവഗണിക്കാവുന്നതോ; അപകടകരമോ? 

1 comment:

  1. രാജ്യത്ത് കള്ളനോട്ടിന്റെ ഒഴുക്ക് ഒരുവര്‍ഷംകൊണ്ട് 400 ശതമാനം വര്‍ധിച്ചതായി ധനമന്ത്രാലയം. കള്ളനോട്ട് കൈമാറ്റം കൂടുതല്‍ നടക്കുന്നത് സ്വകാര്യ ബാങ്കുകള്‍ വഴിയാണെന്നും ധനമന്ത്രാലയത്തിന്റെ രഹസ്യാന്വേഷണവിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭീകരവാദത്തിനെന്ന് സംശയിക്കപ്പെടുന്ന പണമിടപാടുകളും വര്‍ധിച്ചു. രാജ്യത്തേക്ക് കള്ളനോട്ടിന്റെ ഒഴുക്ക് വര്‍ധിക്കുകയാണ്.

    ReplyDelete