Sunday, January 29, 2012

ചരിത്രപാഠം മറക്കാതെ നവാബിന്റെ മലേര്‍കോട്ല


ചരിത്ര പ്രതാപം കൈവിട്ടില്ലെന്നതിന്റെ സൂചനകളാണ് പഞ്ചാബിലെ ഏക മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മലേര്‍കോട്ലയില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുക. മലേര്‍കോട്ല നവാബ് 1706ല്‍ എടുത്ത ധീര നിലപാടിലൂടെ സംരക്ഷിക്കപ്പെട്ട മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ഇവിടത്തുകാര്‍ ജാഗ്രത പുലര്‍ത്തുന്നു. മറ്റു സംസ്ഥാനങ്ങളിലും പഞ്ചാബിലെ മറ്റു പ്രദേശങ്ങളിലും സംഭവിക്കുന്നതുപോലെ വര്‍ഗീയ കലാപങ്ങള്‍ ഇവിടെ ഉണ്ടായിട്ടില്ല. വിഭജനകാലത്ത് പഞ്ചാബിന്റെ മറ്റെല്ലാ ഭാഗത്തു നിന്നും മുസ്ലിങ്ങള്‍ പലായനം ചെയ്തപ്പോള്‍ മലേര്‍കോട്ലയില്‍ നിന്ന് ആരും പോയില്ല. ഹിന്ദുക്കളും സിഖുകാരും ചേര്‍ന്ന് മുസ്ലിങ്ങളെ കാക്കുകയായിരുന്നു.

മലേര്‍കോട്ല ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിന്റെ കാഠിന്യത്തിലാണ്. എഡിജിപിയുടെ ഭാര്യയും റിട്ട. ഡിജിപിയുടെ ഭാര്യയും തമ്മിലാണ് പ്രധാന മത്സരം. രണ്ടു പ്രാവശ്യം ഇവിടെനിന്നു വിജയിച്ച കോണ്‍ഗ്രസിലെ റസിയ സുല്‍ത്താനും അകാലിദള്‍ -ബിജെപി സഖ്യത്തിലെ ഫര്‍സാന ആലമും. പഞ്ചാബില്‍ തീവ്രവാദം നിര്‍മാര്‍ജനം ചെയ്യാനെന്ന പേരില്‍ ആയിരക്കണക്കിന് സിഖ് യുവാക്കളെ കൊന്നൊടുക്കിയ പൊലീസ് ഓഫീസര്‍ എന്ന കുപ്രസിദ്ധിയുള്ള മുഹമ്മദ് ഇഷാര്‍ ആലമിന്റെ ഭാര്യയാണ് ഫര്‍സാന. മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി മണ്ഡലത്തിലെ സമുദായ സ്വാധീനം ചൂഷണം ചെയ്യാനാണ് ഇരുമുന്നണിയുടെയും ശ്രമം. ഇതിന് മാറ്റം കുറിക്കാനുള്ള ശ്രമത്തിലാണ് സാംചാ മോര്‍ച്ചയുടെ പാനലില്‍ മത്സരിക്കുന്ന സിപിഐ എം സ്ഥാനാര്‍ഥി ദേവരാജ് വര്‍മ.

നഗരത്തിലെ ഇടുങ്ങിയ വഴിയോരത്തുള്ള ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫീസിലിരുന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കൂടിയായ ദേവരാജ്വര്‍മ വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് വീമ്പിളക്കിയില്ല. "യാഥാര്‍ഥ്യം എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടെ പ്രവര്‍ത്തനവും സ്വാധീനവും ഇവിടത്തെ ജനത മനസ്സിലാക്കുന്നു. മുസ്ലിമും ഹിന്ദുവും വാളെടുക്കാനൊരുങ്ങുമ്പോള്‍ ഇടയില്‍ കയറി തടയാന്‍ ഞങ്ങളുണ്ട്. മലേര്‍കോട്ലയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ക്കാകുന്നു. അത് ഇവിടത്തെ ജനങ്ങള്‍ക്കും അറിയാം. പക്ഷേ, പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ അവരെ നയിക്കുന്നത് മറ്റു ഘടകങ്ങളാണ്. മതം, പണം, മദ്യം. അതിനൊരു മാറ്റം വരുത്താനാകുമോ? ഞങ്ങള്‍ ശ്രമിക്കുകയാണ്." മലേര്‍കോട്ലയ്ക്ക് മറ്റൊരു ചരിത്രംകൂടി സൃഷ്ടിക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ കഴിയുമെന്ന് ദേവരാജനൊപ്പം സാധാരണക്കാരും വിശ്വസിക്കുന്നു.
(ദിനേശ്വര്‍മ)

deshabhimani 290112

1 comment:

  1. ചരിത്ര പ്രതാപം കൈവിട്ടില്ലെന്നതിന്റെ സൂചനകളാണ് പഞ്ചാബിലെ ഏക മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മലേര്‍കോട്ലയില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുക. മലേര്‍കോട്ല നവാബ് 1706ല്‍ എടുത്ത ധീര നിലപാടിലൂടെ സംരക്ഷിക്കപ്പെട്ട മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ഇവിടത്തുകാര്‍ ജാഗ്രത പുലര്‍ത്തുന്നു. മറ്റു സംസ്ഥാനങ്ങളിലും പഞ്ചാബിലെ മറ്റു പ്രദേശങ്ങളിലും സംഭവിക്കുന്നതുപോലെ വര്‍ഗീയ കലാപങ്ങള്‍ ഇവിടെ ഉണ്ടായിട്ടില്ല. വിഭജനകാലത്ത് പഞ്ചാബിന്റെ മറ്റെല്ലാ ഭാഗത്തു നിന്നും മുസ്ലിങ്ങള്‍ പലായനം ചെയ്തപ്പോള്‍ മലേര്‍കോട്ലയില്‍ നിന്ന് ആരും പോയില്ല. ഹിന്ദുക്കളും സിഖുകാരും ചേര്‍ന്ന് മുസ്ലിങ്ങളെ കാക്കുകയായിരുന്നു.

    ReplyDelete