Sunday, January 29, 2012

44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി

എഐസിസി അംഗവും രാഹുല്‍ഗാന്ധിയുടെ പ്രത്യേകസംഘാംഗവുമായ ഷാനിമോള്‍ ഉസ്മാന്റെ ഭര്‍ത്താവിനടക്കം ഉദ്യോഗക്കയറ്റം കിട്ടാന്‍ സംസ്ഥാനത്ത് 44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി. ഈ സ്ഥാനങ്ങളിലേക്ക് 44 ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കുകയായിരുന്നു. ഉദ്യോഗക്കയറ്റം കിട്ടിയ 30 പേര്‍ക്ക് എതിരെയുണ്ടായിരുന്ന വിജിലന്‍സ് കേസുകളടക്കം തിടുക്കത്തില്‍ തീര്‍പ്പാക്കി. 24ന് അര്‍ധരാത്രിയാണ് 44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി ഉത്തരവിറക്കിയത്. ഒരു കാരണവും കാണിക്കാതെ തഹസില്‍ദാര്‍മാരെ തരംതാഴ്ത്തുന്നത് ആദ്യമാണ്. നോട്ടീസ്പോലും നല്‍കിയില്ല.

1990ല്‍ ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷ നടത്തി ഉണ്ടാക്കിയ മുന്‍ഗണനാപട്ടിക ശരിയല്ലെന്നു പറഞ്ഞാണ് തരംതാഴ്ത്തല്‍ ഉത്തരവ്. പരീക്ഷ ജയിക്കാത്തവര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇവരുടെ പരാതി കൂടി പരിഗണിക്കണമെന്ന് സിംഗിള്‍ബഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതും സര്‍ക്കാര്‍ മറയാക്കി. അങ്ങനെയാണ് 44 ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കിയത്. ഇവരടക്കം 69 തഹസില്‍ദാര്‍മാരെ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി. ഇതില്‍ ഏറ്റവും അവസാനപേരുകാരനായാണ് ഷാനിമോളുടെ ഭര്‍ത്താവ് കെ എ ഉസ്മാനെ ചേര്‍ത്തത്. ഉസ്മാനെ ഏറ്റവും സൗകര്യപ്രദമായ നിലയില്‍ അമ്പലപ്പുഴ തഹസില്‍ദാരായും നിയമിച്ചു. ഉസ്മാന്‍ 84ലാണ് എല്‍ഡി ക്ലാര്‍ക്കായി സര്‍വീസില്‍ പ്രവേശിച്ചത്. എന്നാല്‍ , സര്‍വീസ് പരീക്ഷ ജയിച്ചത് 94ലാണ്. അതുകൊണ്ടു തന്നെ ഉസ്മാനുശേഷം സര്‍വീസില്‍ കയറിയവര്‍ തഹസില്‍ദാര്‍മാരായി. ഇതിനെതിരെയാണ് ഉസ്മാനെപോലെയുള്ളവര്‍ കോടതിയെ സമീപിച്ചത്. ഇവരുടെ പരാതി പരിഗണിക്കാന്‍ മാത്രമാണ് കോടതി പറഞ്ഞത്. പരീക്ഷ ജയിച്ച് സ്ഥാനക്കയറ്റം നേടിയവരെ തരംതാഴ്ത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നില്ല. എന്നാല്‍ , 44 പേരെ തരംതാഴ്ത്തിയാല്‍ മാത്രമേ ഉസ്മാന് സ്ഥാനക്കയറ്റം നല്‍കാനാകൂവെന്ന് ബോധ്യപ്പെട്ടാണ് അങ്ങനെ ഉത്തരവിറക്കിയത്. പരീക്ഷ ജയിച്ച് സ്ഥാനക്കയറ്റം നേടിയ ചിലരെ തരംതാഴ്ത്തിയിട്ടുമില്ല.

തരംതാഴ്ത്താന്‍ നീക്കം നടക്കുന്നുവെന്ന് അറിഞ്ഞ തഹസില്‍ദാര്‍മാര്‍ കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി തിരുവഞ്ചൂരിനെ കണ്ടിരുന്നു. ഒരു കാരണവശാലും തരംതാഴ്ത്തല്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി മണിക്കൂറുകള്‍ക്കം അര്‍ധരാത്രി ഉത്തരവിറക്കി. ഇതിനായി വകുപ്പുതല സ്ഥാനക്കയറ്റ സമിതി(ഡിപിസി) അടിയന്തരമായി വിളിച്ചുചേര്‍ത്തു. സീനിയറായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ 35 പേരുടെ പേരില്‍ വിജിലന്‍സ് അടക്കമുള്ള കേസുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 30 പേരുടെയും കേസുകള്‍ ഉടന്‍ തീര്‍പ്പാക്കി. അഞ്ചു പേരുടെ പേരില്‍ വധശ്രമമടക്കമുള്ള ക്രിമിനല്‍ കേസുകള്‍ ഉള്ളതിനാല്‍ തീര്‍പ്പാക്കാനായില്ല. വിരമിക്കാന്‍ മൂന്നു മാസം മാത്രമുള്ള ഉസ്മാന്‍ അടുത്ത ദിവസം തന്നെ ഉയര്‍ന്ന പദവിയില്‍ മന്ത്രിയാഫീസിലേക്ക് ചേക്കേറുമെന്ന് അറിയുന്നു.
(ഡി ദിലീപ്)

വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ കോഴ നിയമനം

വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ താല്‍ക്കാലിക തസ്തികകളിലും ഡെപ്യൂട്ടേഷന്‍ തസ്തികകളിലും വന്‍തോതില്‍ കോഴ വാങ്ങി നിയമനം. ഓപ്പണ്‍ സ്കൂള്‍ , ഐഎച്ച്ആര്‍ഡി, സാക്ഷരതാ മിഷന്‍ എന്നിവിടങ്ങളിലാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം അനധികൃത നിയമനങ്ങള്‍ നടത്തുന്നത്. മുസ്ലിംലീഗ് നേതാക്കള്‍ ഇടപെട്ട് ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചും വിരമിച്ചവരെ തിരുകിക്കയറ്റിയും നടത്തുന്ന നിയമനങ്ങള്‍ക്ക് വിലപേശല്‍ നടക്കുകയാണ്. കൊടുവള്ളി എംഎല്‍എയുടെ മരുമകന്‍ അബ്ദുള്‍ ജലീലിനെ യോഗ്യതാ മാനദണ്ഡം അട്ടിമറിച്ച് ഓപ്പണ്‍ സ്കൂള്‍ സംസ്ഥാന കോ- ഓര്‍ഡിനേറ്ററായി നിയമിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ ഡെപ്യൂട്ടേഷന്‍ നിയമനം അരങ്ങേറുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ജോയിന്റ് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ എം ബി ഹംസയെ നിയമിച്ചതും ചട്ടം ലംഘിച്ചാണ്. വിരമിച്ച ഉദ്യോഗസ്ഥരായ ശശികുമാര്‍ , യു റഷീദ് എന്നിവരെയാണ് സാക്ഷരതാമിഷനില്‍ യഥാക്രമം ജോയിന്റ് ഡയറക്ടര്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളില്‍ നിയമിച്ചിരിക്കുന്നത്. അക്കാദമിക് കോ- ഓര്‍ഡിനേറ്റര്‍മാരായി ബേബി ഗിരിജ, ഷാനവാസ്, വി കെ മൂസ എന്നിവരെയും ഫിനാന്‍സ് ഓഫീസറായി റിയ അന്‍സാരിയെയും ചട്ടംമറികടന്ന് ഡെപ്യൂട്ടേഷനില്‍ നിയമിച്ചു.

deshabhimani 290112

1 comment:

  1. എഐസിസി അംഗവും രാഹുല്‍ഗാന്ധിയുടെ പ്രത്യേകസംഘാംഗവുമായ ഷാനിമോള്‍ ഉസ്മാന്റെ ഭര്‍ത്താവിനടക്കം ഉദ്യോഗക്കയറ്റം കിട്ടാന്‍ സംസ്ഥാനത്ത് 44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി. ഈ സ്ഥാനങ്ങളിലേക്ക് 44 ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കുകയായിരുന്നു. ഉദ്യോഗക്കയറ്റം കിട്ടിയ 30 പേര്‍ക്ക് എതിരെയുണ്ടായിരുന്ന വിജിലന്‍സ് കേസുകളടക്കം തിടുക്കത്തില്‍ തീര്‍പ്പാക്കി. 24ന് അര്‍ധരാത്രിയാണ് 44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി ഉത്തരവിറക്കിയത്. ഒരു കാരണവും കാണിക്കാതെ തഹസില്‍ദാര്‍മാരെ തരംതാഴ്ത്തുന്നത് ആദ്യമാണ്. നോട്ടീസ്പോലും നല്‍കിയില്ല.

    ReplyDelete