Tuesday, January 31, 2012

യുഡിഎഫ് നിയമവാഴ്ച തകര്‍ത്തു: കോടിയേരി

ഐപിഎസുകാരെ വരുതിയിലാക്കാന്‍ നീക്കം: കോടിയേരി

തളിപ്പറമ്പ്: ഐപിഎസുകാരെ വരുതിയില്‍ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍ എസ്പിക്കെതിരെയുള്ള നീക്കമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാഞ്ഞിരങ്ങാട് വിദ്യാപോഷിണി ഗ്രന്ഥാലയം പരിസരത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ പറയുന്നത് അനുസരിക്കുന്നവര്‍ക്കേ രക്ഷയുള്ളൂ എന്ന സന്ദേശമാണ് അതിലൂടെ നല്‍കുന്നത്. കേന്ദ്രമന്ത്രി വയലാര്‍ രവി കണ്ണൂര്‍ എസ്പിയെ ഭീഷണിപ്പെടുത്തിയത് ഗൗരവമായി കാണണം. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്നവരെയാണ് ജില്ലാ ആസ്ഥാനങ്ങളില്‍ പൊലീസ് മേധാവിയാക്കുന്നത്. കാസര്‍കോട് കലാപം അന്വേഷിച്ച നിസാര്‍ കമീഷനെ ഇല്ലാതാക്കി. ജോസഫ് തോമസ് കമീഷന്‍ നിര്‍ദേശമനസരിച്ചു, മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്ന് മൂന്ന് തവണ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ തലവനെ ലീഗ് നേതാവ് മായിന്‍ഹാജിയെ അറസ്റ്റ് ചെയ്യാനിരിക്കെ മാറ്റി. നാദാപുരത്ത് ബോംബ്നിര്‍മാണത്തിനിടയില്‍ ലീഗുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ സൂപ്പി നരിക്കോട്ടക്കരിയുടെ സഹോദരനെ അറസ്റ്റ് ചെയ്യാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നിയമങ്ങളൊന്നും പാലിക്കാതെയുളള ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫ് നിയമവാഴ്ച തകര്‍ത്തു: കോടിയേരി

കയ്യൂര്‍ : പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ച് യുഡിഎഫ് ഭരണം സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ത്തെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊലീസ് അസോസിയേഷനെ കോണ്‍ഗ്രസ് സംഘടനയാക്കി, പൊലീസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അസോസിയേഷന്‍ നേതാക്കളെ സൂപ്പര്‍ എസ്പിമാരായി നിയമിച്ചിരിക്കയാണ്. ഇതിനായി നേരിട്ട് ഐപിഎസ് ലഭിച്ചവരെ എസ്പിമാരാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 17 പൊലീസ്ജില്ലയില്‍ ഇപ്പോള്‍ നാലുപേരാണ് ഐപിഎസുകാരായുള്ളത്. ഇവരെകൂടി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പോസ്റ്റര്‍ വിവാദം- കോടിയേരി പറഞ്ഞു. കയ്യൂരില്‍ സിപിഐ എം സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഭരണം തീവ്രവാദികളെയും വര്‍ഗീയ വാദികളെയും സംരക്ഷിക്കുകയാണ്. ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് തീരുമാനിച്ചത് ഇതിനു തെളിവാണ്. അന്വേഷണം നടത്തിയാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാകും. സംസ്ഥാന ഭരണത്തിലെ പ്രമുഖര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയമാണുയരുന്നത്. ഒരാളെ കേന്ദ്രീകരിച്ച് 268 മെയില്‍ ഐഡികള്‍ പൊലീസ് പരിശോധിച്ചത് അന്വേഷിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മാറാട് കലാപക്കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ നിയമിച്ച ഉദ്യോഗസ്ഥരെ പിന്‍വലിച്ച് അന്വേഷണം മരവിപ്പിച്ചത് മുസ്ലിംലീഗ് നേതാക്കളെ സംരക്ഷിക്കാനാണ് -കോടിയേരി പറഞ്ഞു.

deshabhimani 310112

1 comment:

  1. ഐപിഎസുകാരെ വരുതിയില്‍ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍ എസ്പിക്കെതിരെയുള്ള നീക്കമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാഞ്ഞിരങ്ങാട് വിദ്യാപോഷിണി ഗ്രന്ഥാലയം പരിസരത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete