Tuesday, January 31, 2012

പിറന്നുവീഴാനുള്ള അവകാശം സംരക്ഷിക്കലാണ് ഇന്ത്യന്‍ സ്ത്രീ നേരിടുന്ന വെല്ലുവിളി: ആനിരാജ

പിറന്നുവീഴാനുള്ള അവകാശം സംരക്ഷിക്കുക എന്നാണ് ഇന്ത്യന്‍സ്ത്രീ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എന്‍എഫ്‌ഐഡബ്ല്യു ജനറല്‍സെക്രട്ടറി ആനിരാജ പറഞ്ഞു. സിപിഐ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് കൊല്ലം സിഎസ്‌ഐ ഹാളില്‍ 'പൊതുസമൂഹവും സ്ത്രീകളും' എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ആയിരം ആണ്‍കുട്ടികള്‍ പിറക്കുമ്പോള്‍ ആയിരം പെണ്‍കുട്ടികള്‍ പിറക്കാതെ പോകുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ആയിരത്തിന് 935 എന്ന അനുപാതമെങ്കിലും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ധാരാളം പണം ചെലവഴിക്കുന്നുണ്ട്. എന്നിട്ടും ആയിരത്തിന് 914 ആയി കുറയുകയാണ്. ഉദാരവല്‍ക്കരണത്തിന്റെ ഈ നാളുകളില്‍ ജീവനോടെ പിറന്നുവീഴുക എന്ന അവകാശം സംരക്ഷിക്കുകയാണ് ഇന്ത്യന്‍ സ്ത്രീ നേരിടുന്ന പ്രധാന പ്രശ്‌നം. ഒന്നാംക്ലാസില്‍ ചേരുന്ന കുട്ടികളില്‍ വലിയൊരുശതമാനം നാലാംക്ലാസിലെത്തുന്നതിന് മുമ്പായി പഠനം നിര്‍ത്തുന്നു. ഇങ്ങനെ നിര്‍ത്തുന്ന കുട്ടികളില്‍ 60 മുതല്‍ 65 ശതമാനം വരെ പെണ്‍കുട്ടികളാണ്. തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 96 ശതമാനവും അസംഘടിതമേഖലയില്‍ പണിയെടുക്കുന്നവരാണ്. നാല് ശതമാനം മാത്രമാണ് സംഘടിത മേഖലയിലുള്ളത്.

നവ ഉദാരവല്‍ക്കരണനയം സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി മാറ്റുന്നു. ആശാവര്‍ക്കര്‍മാരായും അംഗന്‍വാടി ടീച്ചര്‍മാരായും പണിയെടുക്കുന്നവര്‍ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്നു. അതിദാരുണമായി ഇവര്‍ ചൂഷണം ചെയ്യപ്പെടുകയാണ്. തൊഴിലെടുക്കുന്ന പലമേഖലകളിലും സ്ത്രീകള്‍ക്ക്, പുരുഷന് തുല്യമായ വേതനം ലഭിക്കുന്നില്ല.

സ്ത്രീകള്‍ക്ക് നേരേയുള്ള കടന്നാക്രമണം വര്‍ദ്ധിക്കുന്നു. ഇക്കാര്യത്തില്‍ പ്രായഭേദമില്ല. അക്രമികളെ ശിക്ഷിക്കുന്നില്ല. ചീഫ് വിപ്പാകട്ടെ, മന്ത്രിയാകട്ടെ സ്ത്രീകള്‍ക്കെതിരെ എന്തും പറയാമെന്ന അവസ്ഥയാണുള്ളത്. ഇന്ത്യയുടെ നയരൂപീകരണ സമിതികളില്‍ സ്ത്രീക്ക് യാതൊരു സ്ഥാനവുമില്ല. കഴിഞ്ഞ ബജറ്റില്‍ ഏറെ കെട്ടിഘോഷിച്ച ജന്‍ഡര്‍പ്ലാനിന് ഒരുപൈസ പോലും നീക്കിവച്ചിട്ടില്ല. ഒമ്പതാം പഞ്ചവത്സര പദ്ധതിയില്‍ കൊണ്ടുവന്ന വിമന്‍ കമ്പണന്റ് പ്ലാന്‍ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ല. പതിനൊന്നാംപദ്ധതിയില്‍ അത് പിന്‍വലിക്കുകയും ചെയ്തു.
സദാചാരമൂല്യങ്ങളില്‍ പോലും സ്ത്രീക്കും പുരുഷനും സമൂഹം വ്യത്യസ്തത കല്പിക്കുകയാണെന്ന് മോഡറേറ്ററായ മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് പ്രഫ. മീനാക്ഷി തമ്പാന്‍ അഭിപ്രായപ്പെട്ടു. പുരുഷാധികാരത്തില്‍ അടിച്ചമര്‍ത്തലിന് വിധേയരായി വീടിനുള്ളില്‍ ഒതുങ്ങിക്കഴിയേണ്ട അവസ്ഥയാണ് സ്ത്രീകള്‍ക്കുള്ളത്. വീട്ടുജോലിക്ക് വേതനമില്ല. രാപകല്‍ അടിമപണി ചെയ്യണം. അവിടെയും അടിമ-ഉടമ ബന്ധമാണ് നിലനില്‍ക്കുന്നത്. സാമൂഹ്യക്രമത്തില്‍ സമഗ്രമായ പൊളിച്ചെഴുത്ത് വേണമെന്നും അവര്‍ പറഞ്ഞു. വനിതാസംവരണബില്‍ പാസ്സാക്കണമെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് ആര്‍ ലതാദേവി ആവശ്യപ്പെട്ടു. കേരള നിയമസഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 1957 ല്‍ ആറ് ആയിരുന്നെങ്കില്‍ 2011 ല്‍ അത് ഏഴ് ആയി ഉയര്‍ന്നെന്നുമാത്രം.

നിയമനിര്‍മ്മാണ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിക്കുന്നില്ല സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കുന്ന പദ്ധതികളൊക്കെ ലാപ്‌സാക്കുകയാണെന്നും അവര്‍ പറഞ്ഞു. പൊരുതി നേടിയ നേട്ടങ്ങള്‍ സത്രീകള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവും മുന്‍ എംപിയുമായ സി എസ് സുജാത അഭിപ്രായപ്പെട്ടു.  വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍ചെയര്‍പേഴ്‌സണ്‍ ജമീല ഇബ്രാഹിം, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി കമല സദാനന്ദന്‍, എന്‍ ഇ ഗീത തുടങ്ങിയവര്‍ സംസാരിച്ചു. ജെ ചിഞ്ചുറാണി സ്വാഗതവും വിജയമ്മലാലി നന്ദിയും പറഞ്ഞു.

janayugom 010212

1 comment:

  1. പിറന്നുവീഴാനുള്ള അവകാശം സംരക്ഷിക്കുക എന്നാണ് ഇന്ത്യന്‍സ്ത്രീ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എന്‍എഫ്‌ഐഡബ്ല്യു ജനറല്‍സെക്രട്ടറി ആനിരാജ പറഞ്ഞു. സിപിഐ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് കൊല്ലം സിഎസ്‌ഐ ഹാളില്‍ 'പൊതുസമൂഹവും സ്ത്രീകളും' എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

    ReplyDelete