Saturday, January 28, 2012

വക്കം കമ്മിറ്റി റിപ്പോര്‍ട്ട് കോണ്‍ഗ്രസില്‍ പുതിയ കലാപം

വക്കം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മേല്‍ കോണ്‍ഗ്രസില്‍ പുതിയ കലാപം. കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും നടപ്പിലാക്കരുതെന്നുമുള്ള വാദങ്ങളുമായി ഇരുവിഭാഗങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പി സി ചാക്കോ എം പിയും കെ അച്യുതന്‍ എം എല്‍ എയുമാണ് പരസ്യപ്രസ്താവനകളുമായി ഇതിനകം രംഗത്തെത്തിയിട്ടുള്ളത്. പാര്‍ട്ടി പുന:സംഘടന അടുത്തവേളയിലാണ് ഇവരുടെ പരസ്യപ്രകടനം.

വക്കം കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കോണ്‍ഗ്രസില്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് പി സി ചാക്കോ പറഞ്ഞത്. സ്്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാന്‍ കാരണമെന്നാണ് വക്കം കമ്മിറ്റി കണ്ടെത്തിയിട്ടുള്ളത്. ആ സ്ഥിതിക്ക് ആര്‍ക്കെങ്കിലുമെതിരെ നടപടി എടുക്കുകയല്ല വേണ്ടത്. പോസ്റ്റുമോര്‍ട്ടംകൊണ്ട് ഒരു കാര്യവുമില്ല. അതിനാല്‍ തെറ്റ് തിരുത്താന്‍ പാര്‍ട്ടി തയ്യാറാകുകയാണ് വേണ്ടത്.

കെ പി സി സി പ്രസിഡന്റ് രമേശ്‌ചെന്നിത്തലയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പി സി ചാക്കോ നടത്തിയത്. കെ പി സി സി നിര്‍ജീവമാണെന്ന് തുറന്നുപറയുന്ന ചാക്കോ പാര്‍ട്ടി ഭരണഘടന വിഭാവനം ചെയ്യുന്ന എക്‌സ്‌ക്യൂട്ടീവോ ജനറല്‍ ബോഡിയോ ഇല്ലാത്തതാണു ഈ അവസ്ഥയ്ക്ക് കാരണമെന്നും കുറ്റപ്പെടുത്തുന്നുണ്ട്. കെ പി സി സി എക്‌സിക്യൂട്ടിവ് വെറും ആള്‍ക്കൂട്ടമാണ്. കെ പി സി സി എക്‌സിക്യൂട്ടിവ് ചര്‍ച്ച ചെയ്ത് അംഗീകരിച്ച കാര്യങ്ങളാണ് പ്രസിഡന്റ് പറയേണ്ടതെന്നു കുറ്റപ്പെടുത്താനും ചാക്കോ മടിച്ചില്ല.

ചാക്കോയുടെ ആരോപണങ്ങള്‍ക്ക് തടയിടാന്‍ ഐ ഗ്രൂപ്പ് രംഗത്തിറക്കിയത് കെ അച്യുതന്‍ എം എല്‍ എയായിരുന്നു. എ ഗ്രൂപ്പിനെതിരെ ശക്തമായ വിമര്‍ശനമാണ് അച്യുതന്‍ നടത്തിയത്. മിണ്ടാതിരിക്കുന്നത് സര്‍ക്കാരിന് കുഴപ്പമുണ്ടാക്കരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണെന്ന മുന്നറിയിപ്പും അച്യുതന്‍ നല്‍കിയിട്ടുണ്ട്. നിയമസഭയില്‍ 71 അംഗങ്ങള്‍ മാത്രമാണ് യു ഡി എഫിനുള്ളത്. ഒരംഗം കൂടി കുറഞ്ഞാല്‍ കേവല ഭൂരിപക്ഷം സര്‍ക്കാരിന് നഷ്ടമാകുമെന്നാണ് വ്യംഗന്തരേണ എ ഗ്രൂപ്പിനെ അച്യുതന്‍ ഓര്‍മിപ്പിച്ചത്. ഒരാളുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാരായതിനാല്‍ രാജിവെക്കുന്നില്ലെന്നുപോലും പരസ്യമായിതന്നെ അച്യുതന്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പുനസംഘടനയോടെ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞ അച്യുതന്‍ തഴയപ്പെടാന്‍പോകുന്ന കാര്യവും എ ഗ്രൂപ്പിനെ പരോക്ഷമായി ഓര്‍മിപ്പിക്കുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ പരസ്യമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. നടപടി ഉണ്ടാവുമെന്ന് കെ പി സി സി എക്‌സിക്യൂട്ടീവും വക്കവും ഉറപ്പ് നല്‍കിയിരുന്നതായും അച്യുതന്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം വിഷയത്തില്‍ ഉടന്‍ ഇടപെടേണ്ടതില്ലെന്നാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ തീരുമാനം.

janayugom 280112

1 comment:

  1. വക്കം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മേല്‍ കോണ്‍ഗ്രസില്‍ പുതിയ കലാപം. കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും നടപ്പിലാക്കരുതെന്നുമുള്ള വാദങ്ങളുമായി ഇരുവിഭാഗങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പി സി ചാക്കോ എം പിയും കെ അച്യുതന്‍ എം എല്‍ എയുമാണ് പരസ്യപ്രസ്താവനകളുമായി ഇതിനകം രംഗത്തെത്തിയിട്ടുള്ളത്. പാര്‍ട്ടി പുന:സംഘടന അടുത്തവേളയിലാണ് ഇവരുടെ പരസ്യപ്രകടനം.

    ReplyDelete