Sunday, January 29, 2012

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കുന്നു

യൂറോപ്പിന് എണ്ണ വില്‍ക്കുന്നത് ഇറാന്‍ നിര്‍ത്തിവയ്ക്കുന്നു

തെഹ്റാന്‍ : ആണവ പ്രശ്നത്തില്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) എണ്ണ ഉപരോധം പ്രഖ്യാപിച്ചതിനെതിരെ ഇറാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. ഇയു രാജ്യങ്ങള്‍ക്കുള്ള എണ്ണ കയറ്റുമതി ഈയാഴ്ചമുതല്‍ ഇറാന്‍ നിര്‍ത്തിവച്ചേക്കും. ഇത് സംബന്ധിച്ച ബില്‍ ഞായറാഴ്ച ഇറാന്‍ പാര്‍ലമെന്റ് ചര്‍ച്ചചെയ്യും. ഞായറാഴ്ചതന്നെ പാസാക്കുമെന്നും സൂചനയുണ്ട്. തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ കിണഞ്ഞുശ്രമിക്കുന്ന യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകള്‍ക്ക് കനത്ത പ്രഹരമാകും ഇറാന്റെ നീക്കമെന്ന് പാശ്ചാത്യവിദഗ്ധര്‍തന്നെ മുന്നറിയിപ്പ് നല്‍കുന്നു. ഇറാനിയന്‍ എണ്ണയെ വന്‍തോതില്‍ ആശ്രയിക്കുന്ന യൂറോപ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാകും. തകര്‍ച്ച നേരിടുന്ന ഗ്രീസും ഇറ്റലിയും മറ്റുമാകും കൂടുതല്‍ പ്രയാസത്തിലാവുക. ഗ്രീക് റിഫൈനറികള്‍ക്കാവശ്യമായ എണ്ണയില്‍ പകുതിയിലധികവും ഇറാനില്‍നിന്നാണ്.

ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്നവരില്‍ രണ്ടാംസ്ഥാനത്തുള്ള യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ ഉപരോധം നടപ്പാക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ജൂലൈവരെ സമയം അനുവദിച്ചിട്ടുണ്ട്. ഇറാന്‍ എണ്ണ ഇല്ലെങ്കില്‍ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പിടിച്ചുനില്‍ക്കാനാകില്ല എന്നതാണ് പ്രധാന കാരണം. എന്നാല്‍ , ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഈ ആഴ്ചതന്നെ നടപ്പാക്കുമെന്ന് ഊര്‍ജസമിതി അംഗം മുഅയിദ് ഹുസൈനി സദര്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ നഷ്ടം യൂറോപ്യന്‍ യൂണിയനായിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേസമയം, ആണവപ്രശ്നത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി യുഎന്‍ ആണവ പരിശോധകര്‍ ഞായറാഴ്ച ഇറാനില്‍ എത്തുന്നുണ്ട്.

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കുന്നു

വാഷിങ്ടണ്‍ : അതീവ സുരക്ഷിതമായ ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക കൂടുതല്‍ ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 13.6 ടണ്‍ ഭാരമുള്ള പുതിയ ബങ്കര്‍ ബസ്റ്ററുകള്‍ അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ആയുധമായിരിക്കും. നിലവിലുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് കനത്ത ഭൂഗര്‍ഭ കോട്ടകള്‍ തുളച്ചുകടന്ന് ഇറാന്റെ ആണവപദ്ധതിയെ തകര്‍ക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ അമേരിക്ക പുതിയവ നിര്‍മിക്കുന്നത്. എന്നാല്‍ , ഇവയും ലക്ഷ്യം കാണാന്‍ അപര്യാപ്തമാണെന്നാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ കണ്ടത്. അതിനാല്‍ ഇവ കൂടുതല്‍ ശക്തമാക്കാന്‍ ധനസഹായത്തിന് പെന്റഗണ്‍ ഈ മാസമാദ്യം രഹസ്യമായി യുഎസ് കോണ്‍ഗ്രസിനെ സമീപിച്ചിരിക്കുകയാണെന്നും മര്‍ഡോക് പത്രം റിപ്പോര്‍ട്ട് ചെയ്തു.

പുതിയ 20 ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കാന്‍ പെന്റഗണ്‍ ഇതുവരെ 33 കോടി ഡോളറാണ് (1625 കോടി രൂപ) ചെലവഴിച്ചത്. എന്നാല്‍ , ബോംബുകള്‍ കൂടുതല്‍ ശക്തമാക്കാന്‍ 8.2 കോടി ഡോളര്‍കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്. 20 അടി നീളമുള്ള പുതിയ ബങ്കര്‍ ബസ്റ്ററുകളില്‍ 5300 റാത്തല്‍ (2400 കിലോ) സ്ഫോടകവസ്തുവുണ്ടാകും. ഭൂമി തുളച്ച് 200 അടിവരെ താഴെ എത്തിയശേഷമേ അവ പൊട്ടൂ. പുതിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്കന്‍ വ്യോമസേനയുടെ ബി-2 സ്റ്റെല്‍ത് ബോംബര്‍ വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ ബോയിങ്ങിന് നേരത്തെ കരാര്‍ നല്‍കിയിരുന്നു. അമേരിക്കയ്ക്കു പുറമെ ഇസ്രയേലിന് മാത്രമാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുള്ളത്.

deshabhimani 290112

1 comment:

  1. അതീവ സുരക്ഷിതമായ ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക കൂടുതല്‍ ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 13.6 ടണ്‍ ഭാരമുള്ള പുതിയ ബങ്കര്‍ ബസ്റ്ററുകള്‍ അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ആയുധമായിരിക്കും. നിലവിലുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് കനത്ത ഭൂഗര്‍ഭ കോട്ടകള്‍ തുളച്ചുകടന്ന് ഇറാന്റെ ആണവപദ്ധതിയെ തകര്‍ക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ അമേരിക്ക പുതിയവ നിര്‍മിക്കുന്നത്. എന്നാല്‍ , ഇവയും ലക്ഷ്യം കാണാന്‍ അപര്യാപ്തമാണെന്നാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ കണ്ടത്. അതിനാല്‍ ഇവ കൂടുതല്‍ ശക്തമാക്കാന്‍ ധനസഹായത്തിന് പെന്റഗണ്‍ ഈ മാസമാദ്യം രഹസ്യമായി യുഎസ് കോണ്‍ഗ്രസിനെ സമീപിച്ചിരിക്കുകയാണെന്നും മര്‍ഡോക് പത്രം റിപ്പോര്‍ട്ട് ചെയ്തു.

    ReplyDelete