Wednesday, January 11, 2012

ബിഹാറില്‍ സിപിഐ എം നേതാവിനെ വെടിവച്ചുകൊന്നു

ബിഹാറില്‍ സിപിഐ എം നേതാവ് ഭൂസ്വാമിമാരുടെ ഗുണ്ടകളുടെ വെടിയേറ്റ് മരിച്ചു. സമസ്തിപുര്‍ ജില്ലാകമ്മിറ്റി അംഗം സുരേന്ദ്ര യാദവാ(46)ണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. ന്യൂഡല്‍ഹി-ഗുവാഹത്തി ഹൈവേയിലുള്ള ദള്‍സിങ്സരായിയിലെ സ്പെയര്‍പാര്‍ട്സ് കട പൂട്ടി തൊട്ടടുത്തുള്ള ക്യോട്ടോ ഗ്രാമത്തിലെ വീട്ടിലേക്ക് പോകവെയാണ് ഭൂസ്വാമിമാരുടെ ഗുണ്ടകള്‍ യാദവിനെ വെടിവച്ചുകൊന്നത്. കൊലപാതകവാര്‍ത്തയറിഞ്ഞ് സംഭവസ്ഥലത്തേക്ക് ആയിരങ്ങളെത്തി. ഇവരെ പിരിച്ചയക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു.
ദള്‍സിങ്സരായിയിലെ സിപിഐ എമ്മിന്റെ മുഖമായ യാദവ് ലോക്കല്‍കമ്മിറ്റി സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു. കഴിഞ്ഞവര്‍ഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദള്‍സിങ് സരായിയില്‍ ഭൂസ്വാമിമാരുടെ നേതാവായ ചൗധരികുടുംബത്തിലെ സ്ഥാനാര്‍ഥിക്കെതിരെ വില്ലേജ് മുഖ്യസ്ഥാനത്തേക്ക് മത്സരിച്ച സിപിഐ എം സ്ഥാനാര്‍ഥി നിലം ദേവി 1100 വോട്ടിന് വിജയിച്ചിരുന്നു. ഈ ഘട്ടത്തില്‍ ഐക്യജനതാദള്‍ -ബിജെപി ഭരണസഖ്യത്തിന്റെ പിന്തുണയുള്ള ചൗധരികുടുംബം സുരേന്ദ്രയാദവിനെതിരെ വധഭീഷണി ഉയര്‍ത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നിതീഷ്കുമാറിനും ഡിജിപിക്കും പരാതി അയച്ചിരുന്നു. എങ്കിലും നടപടിയൊന്നുമുണ്ടായില്ല. നേരത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം രാംദവ് മഹാതോയെയും സമസ്തിപുര്‍ ജില്ലയില്‍ ഭൂസ്വാമിമാര്‍ കൊലചെയ്തിരുന്നു. സുരേന്ദ്രയാദവിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച സംസ്കരിച്ചു. ഇരുപതിനായിരത്തോളം പേര്‍ പങ്കെടുത്ത സംസ്കാരച്ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സര്‍വോദയ ശര്‍മ, സമസ്തിപുര്‍ ജില്ലാ സെക്രട്ടറി അജയ്കുമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. സുരേന്ദ്രയാദവിന് മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമുണ്ട്. ഭാര്യ നേരത്തേ മരിച്ചിരുന്നു.

deshabhimani 110112

1 comment:

  1. ബിഹാറില്‍ സിപിഐ എം നേതാവ് ഭൂസ്വാമിമാരുടെ ഗുണ്ടകളുടെ വെടിയേറ്റ് മരിച്ചു. സമസ്തിപുര്‍ ജില്ലാകമ്മിറ്റി അംഗം സുരേന്ദ്ര യാദവാ(46)ണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. ന്യൂഡല്‍ഹി-ഗുവാഹത്തി ഹൈവേയിലുള്ള ദള്‍സിങ്സരായിയിലെ സ്പെയര്‍പാര്‍ട്സ് കട പൂട്ടി തൊട്ടടുത്തുള്ള ക്യോട്ടോ ഗ്രാമത്തിലെ വീട്ടിലേക്ക് പോകവെയാണ് ഭൂസ്വാമിമാരുടെ ഗുണ്ടകള്‍ യാദവിനെ വെടിവച്ചുകൊന്നത്.

    ReplyDelete