Tuesday, January 10, 2012

അവണൂര്‍ മാനസികാരോഗ്യകേന്ദ്രം തെളിവെടുപ്പ് മൃതദേഹം വിറ്റു

തൃശൂര്‍ : അവണൂരിലെ അനധികൃത മാനസികാരോഗ്യകേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെളിവെടുപ്പില്‍ മൃതദേഹം വിറ്റതായി വ്യക്തമായി. കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. കേന്ദ്രത്തിലെ അന്തേവാസികളില്‍ ആറുപേര്‍ മരിച്ചിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹമാണ് കൊല്ലത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിന് വിറ്റതായി വിവരം ലഭിച്ചത്. മരിച്ചവരുടെ പേരുകള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് മോചിപ്പിച്ച രോഗികളെ ഹൈക്കോടതി നിര്‍ദേശപ്രകാരം മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി അംഗങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന കാരോറിലെ വീട്ടിലും സംഘം തെളിവെടുപ്പു നടത്തി. കേന്ദ്രത്തില്‍നിന്നും കണ്ടെടുത്ത രജിസ്റ്ററില്‍ 75 പേരുടെ പേരുണ്ടായിരുന്നെങ്കിലും 41 പേരെ മാത്രമാണ് കണ്ടെത്താനായത്. മറ്റുള്ളവരെക്കുറിച്ച് സ്ഥാപനം നടത്തിപ്പുകാരനായ ജോഷിയെ സംഘം ചോദ്യം ചെയ്തു. നിലവിലുള്ള രോഗികളെ തിരിച്ചറിയാനുള്ള പരേഡും നടത്തി.

ഇതിനിടെ നിരവധി പരാതികള്‍ നാട്ടുകാര്‍ സ്ഥാപനത്തെക്കുറിച്ച് നിരത്തി. 2010 ജൂണ്‍ 21ന് ഉത്തരേന്ത്യക്കാരനായ ബാബു എന്ന അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. മറ്റൊരു രോഗി ഇയാളെ പട്ടികകൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നായിരുന്നു കേസ്. എന്നാല്‍ സ്ഥാപനത്തില്‍ കൊടും മര്‍ദനം നടന്നിരുന്നുവെന്നാണ് നാട്ടുകരുടെ ആരോപണം. ജില്ലാ ആരോഗ്യവകുപ്പ് കേന്ദ്രത്തെക്കുറിച്ചും രോഗികളുടെ ആരോഗ്യ സ്ഥിതിയെക്കുറി്ച്ചും തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച സിജെഎമ്മിനു സമര്‍പ്പിക്കും.

deshabhimani 100112

1 comment:

  1. അവണൂരിലെ അനധികൃത മാനസികാരോഗ്യകേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെളിവെടുപ്പില്‍ മൃതദേഹം വിറ്റതായി വ്യക്തമായി. കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

    ReplyDelete