Saturday, April 28, 2012

സര്‍ക്കാര്‍ നടപടി ജനങ്ങളെ ഒറ്റുകൊടുക്കുന്നത്: ഡിവൈഎഫ്ഐ


കണ്ണൂര്‍: എന്‍ഡോസള്‍ഫാന്റെ മാരകഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കീടനാശിനി ലോബിക്കു വേണ്ടി തിരുത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശം ജനങ്ങളെ ഒറ്റുകൊടുക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കാതിരിക്കാനാണ് ഇതെന്ന് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജേഷ് കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മെയ് 5ന് കാസര്‍കോട്ടെ ദുരിതബാധിത മേഖലകളില്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തും. കീടനാശിനി കമ്പനിയ്ക്ക് അനുകൂലമായി പരസ്യം നല്‍കാന്‍ സഹായിച്ച സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് അഗ്രോകെമിക്കല്‍ ചെയര്‍മാനെതിരെ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കുമെന്നും രാജേഷ് വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഡിവൈഎഫ്ഐ നല്‍കിയ ഹര്‍ജി പരിഗണിച്ചുകാണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സര്‍ക്കാറിന്റെ നടപടി. ഇത് കോടതിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോഴിക്കോട് വിസിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: എസ്എഫ്ഐ

ഭൂമിദാനക്കേസില്‍ കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലറെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. വിസിയെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് എസ്ഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജുവും പ്രസിഡന്റ് കെ വി സുമേഷും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിസിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മെയ് 8ന് എസ്എഫ്ഐ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മെയ് 9,10 തീയതികളില്‍ കലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിക്കും.

സ്വാശ്രയമേഖലയില്‍ ഏകീകൃത ഫീസ് ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച കമ്മീഷന്‍ നിലിനില്‍ക്കെ ഇതിനെ അട്ടിമറിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണ്. ഐടിഐ ലിറ്ററസി കോഴ്സ് നടത്തുന്നതിന് ക്വട്ടേഷനോ കരാറോ കൂടാതെ സ്വകാര്യ ഏജന്‍സികളെ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എസ്എഫ്ഐ സംസ്ഥാന പഠനക്യാമ്പ് മെയ് 3, 4, 5 തീയതികളില്‍ നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

deshabhimani news

1 comment:

  1. എന്‍ഡോസള്‍ഫാന്റെ മാരകഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കീടനാശിനി ലോബിക്കു വേണ്ടി തിരുത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശം ജനങ്ങളെ ഒറ്റുകൊടുക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കാതിരിക്കാനാണ് ഇതെന്ന് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജേഷ് കുറ്റപ്പെടുത്തി.

    ReplyDelete