Monday, April 30, 2012

ഗാര്‍ഹിക മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു: സര്‍ക്കാര്‍ മൗനത്തില്‍


ഗാര്‍ഹികാവശ്യത്തിനുള്ള മണ്ണെണ്ണ വന്‍തോതില്‍ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്. വള്ളങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മണ്ണെണ്ണ ആവശ്യത്തിന് വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച് ഗോഡൗണുകളില്‍ നിന്നാണ് കരിഞ്ചന്തയിലേക്ക് ഒഴുകുന്നത്.

ഓരോ തീരപ്രദേശത്തുനിന്നും കടലില്‍ മത്സ്യബന്ധനത്തിനായി ഇറങ്ങുന്ന വള്ളങ്ങള്‍ക്കാണ് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്. ഒരു വള്ളത്തിന് 120 മുതല്‍ 139 ലിറ്റര്‍ വരെയാണ് അനുവദിക്കുന്നത്. നിലവില്‍ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങളുടെ എണ്ണത്തെക്കാള്‍ നാലിരട്ടിയോളം വള്ളങ്ങള്‍ക്കാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. വള്ളങ്ങളുടെ തെറ്റായ കണക്ക് കാണിച്ച് ഗോഡൗണ്‍ കേന്ദ്രീകരച്ച് പ്രവര്‍ത്തിക്കുന്ന ലോബിയാണ് അനധികൃത മണ്ണെണ്ണ പെര്‍മിറ്റ് സംഘടിപ്പിക്കുന്നത്. ഗോഡൗണ്‍ നടത്തിപ്പുകാര്‍ക്കും ഇതില്‍ പ്രധാന പങ്ക് ഉണ്ട്. ഫലത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന വളരെ കുറച്ചു വള്ളങ്ങള്‍ക്ക് മാത്രമാണ് മണ്ണെണ്ണ ലഭിക്കുന്നത്.

വള്ളങ്ങളുടെ പേരില്‍ എത്തുന്ന മണ്ണെണ്ണ വന്‍തോതില്‍ കരിഞ്ചന്തയില്‍ എത്തും. വന്‍കിട ബോട്ടുടമകളാണ് ഇത്തരത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള മണ്ണെണ്ണ കൈക്കലാക്കുന്നത്. ഇതു കൂടാതെ ലിറ്ററിന് എട്ടിരട്ടി അധികം വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്ന ഇതിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ചേര്‍ത്തലയില്‍ 1500 ലിറ്റര്‍ മണ്ണെണ്ണ ഈ അടുത്തകാലത്ത് പിടിച്ചെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ മത്സ്യബന്ധന വള്ളങ്ങള്‍ക്കായി പ്രത്യേകം മണ്ണെണ്ണ അനുവദിച്ചിട്ടില്ല. ഗാര്‍ഹികാവശ്യത്തിനുള്ള മണ്ണെണ്ണയാണ് പ്രത്യേക പെര്‍മിറ്റില്‍ മത്സ്യബന്ധനത്തിന് കൊടുക്കുന്നത്. ഇതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ മത്സ്യബന്ധനത്തിനായി പ്രത്യേകം മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്.

ഇതു മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ ഓരോ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കൂടുതല്‍ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും ബംഗാളിലും കര്‍ണാടകയിലും ആറ് ലിറ്റര്‍ വീതം ജമ്മു കശ്മീരില്‍ 14 ലിറ്റര്‍ മണ്ണെണ്ണയുമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. കേരളത്തിനോട് കേന്ദ്രം എല്ലാത്തിലും എന്നപോലെ വന്‍ അവഗണനയാണ് ഈ വിഷയത്തിലും കാണിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉള്ള വീടെന്നോ ഇല്ലാത്ത വീടെന്നോ തരംതിരിച്ചിട്ടില്ല. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഒരുപോലെ മണ്ണെണ്ണ നല്‍കുന്നു. അതേസമയം കേരളത്തില്‍ തരംതിരിച്ചു വൈദ്യുതീകരിച്ച വീടുകള്‍ക്ക് അര ലിറ്ററാണ് ദാനംപോലെ നല്‍ക്കുന്നത്.

കേരളത്തിനുവേണ്ടി സംസാരിക്കാന്‍ കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ മന്ത്രിമാരും എം പിമാരും ഉണ്ടെങ്കിലും മണ്ണെണ്ണ വിഷയത്തില്‍ ഇവര്‍ മൗനംപാലിക്കുകയാണ് ചെയ്യുന്നത്.
കേരളത്തില്‍ മത്സ്യബന്ധന വള്ളങ്ങള്‍ക്കായി മണ്ണെണ്ണ നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സി പി ഐ നേതാവ് സി ദിവാകരന്‍ കൊണ്ടുവന്ന പദ്ധതി യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കാതെ മാറ്റിവച്ചിരിക്കുകയാണ്. പദ്ധതി നടത്തിപ്പിനായി 15 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ മണ്ണെണ്ണ കരിഞ്ചന്തക്കാരെ സഹായിക്കുന്ന തരത്തിലുള്ള നടപടികളാണ് കൈകൊണ്ടിരിക്കുന്നത്.

janayugom 300412

1 comment:

  1. ഗാര്‍ഹികാവശ്യത്തിനുള്ള മണ്ണെണ്ണ വന്‍തോതില്‍ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്. വള്ളങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മണ്ണെണ്ണ ആവശ്യത്തിന് വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച് ഗോഡൗണുകളില്‍ നിന്നാണ് കരിഞ്ചന്തയിലേക്ക് ഒഴുകുന്നത്.

    ReplyDelete