Friday, April 27, 2012

അപേക്ഷയില്‍ ഒപ്പിട്ടത് ഹൈദരലി തങ്ങള്‍


കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി ആവശ്യപ്പെട്ട് ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന്‍ നല്‍കിയ അപേക്ഷയില്‍ ഒപ്പിട്ടത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍തന്നെ. സി എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റീസ് എന്ന സ്ഥാപനം തുടങ്ങാന്‍ പത്തേക്കര്‍ ഭൂമി ആവശ്യപ്പെട്ടാണ് ട്രസ്റ്റ് ചെയര്‍മാന്‍കൂടിയായ തങ്ങള്‍ അപേക്ഷ നല്‍കിയത്. ഭൂമിദാനം പാര്‍ടിയുടെ അറിവോടെയല്ലെന്ന മുസ്ലിംലീഗ് നേതൃത്വത്തിന്റെ വാദം ഇതോടെ പൊളിഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 20നാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വൈസ്ചാന്‍സലര്‍ ഡോ. എം അബുദുള്‍ സലാമിന് അപേക്ഷ നല്‍കിയത്.

""സി എച്ച് ചെയറിനായി നല്‍കിയ അപേക്ഷയും പദ്ധതിയും സര്‍വകലാശാല നേരത്തെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, സി എച്ചിന്റെ വ്യക്തിത്വത്തിന്, ചെയര്‍ തുടങ്ങുന്നതിനെക്കാള്‍ അഭികാമ്യം പഠന ഗവേഷണ സ്ഥാപനം തുടങ്ങുകയാണെന്ന് അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അതിനാല്‍ പഴയ അപേക്ഷ പിന്‍വലിക്കുന്നു. സി എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റീസ് എന്ന സ്ഥാപനം തുടങ്ങാന്‍ അനുമതി നല്‍കണം""- തങ്ങള്‍ കത്തില്‍ പറയുന്നു.

പദ്ധതി തുടങ്ങാനാവശ്യമായ പത്തേക്കര്‍ ഭൂമി അനുവദിക്കണമെന്നും അപേക്ഷയില്‍ പ്രത്യേകമായി സൂചിപ്പിക്കുന്നുണ്ട്. 2011 നവംബര്‍ എട്ടിനാണ് സി എച്ച് മുഹമ്മദ്കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റീസ് സ്ഥാപിക്കാന്‍ പത്തേക്കര്‍ സ്ഥലം ആവശ്യപ്പെട്ട് സി എച്ച് ചെയര്‍ ഡയറക്ടര്‍ ആദ്യം അപേക്ഷ നല്‍കിയത്. ചെയറുകള്‍ക്ക് ഇരുപത് സെന്റില്‍ കൂടുതല്‍ നല്‍കാന്‍ സര്‍വകലാശാലാ ചട്ടം അനുവദിക്കുന്നില്ല. ഇക്കാര്യം മനസ്സിലാക്കി ഗ്രേസ് അസോസിയേഷന്‍ എന്ന പേരില്‍ കടലാസ് സംഘടനയുണ്ടാക്കി ലീഗ് പുതിയ അപേക്ഷയുംപദ്ധതി റിപ്പോര്‍ട്ടും സമര്‍പ്പിക്കുകയായിരുന്നു. ഇത് സ്വീകരിച്ചാണ് പദ്ധതി അംഗീകരിക്കാന്‍ മാര്‍ച്ച് 27ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്.

ഗ്രേസിന്റെ അപേക്ഷ പരിഗണിക്കുന്നതില്‍ സിന്‍ഡിക്കേറ്റ് അസ്വാഭാവികമായ തിടുക്കമാണ് കാട്ടിയത്. മാര്‍ച്ച് 20ന് അപേക്ഷ നല്‍കുന്നു. 21ന് വിശദമായ രൂപരേഖ സമര്‍പ്പിക്കുന്നു. കേവലം ഒരാഴ്ചക്കുള്ളില്‍ 27ന് പദ്ധതിക്ക് അനുമതി നല്‍കുന്നു. ബാഹ്യ സമ്മര്‍ദമാണ് ഈ തിടുക്കത്തിന് പിന്നിലെന്ന് വ്യക്തം. ഗ്രേസ് എഡ്യുക്കേഷന്‍ അസോസിയേഷനിലെ ചെയര്‍മാന്‍ പദവി വെറും ആലങ്കാരികം മാത്രമാണെന്നാണ് ലീഗ് നേതാക്കള്‍ ഭൂമിദാനീക്കം വിവാദമായപ്പോള്‍ പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ ഭൂമി ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ എന്തിനാണ് തങ്ങള്‍ ഒപ്പിട്ടതെന്ന ചോദ്യം പ്രസക്തമാകുന്നു. ഭൂമിവെട്ടിക്കാനുള്ള നീക്കത്തില്‍ തന്റെ പങ്ക് പുറത്തുവന്നിട്ടും തങ്ങള്‍ പ്രതികരിക്കാതിരുന്നതിലും ദുരൂഹതയുണ്ട്.
(സി പ്രജോഷ്കുമാര്‍)

deshabhimani 270412

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി ആവശ്യപ്പെട്ട് ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന്‍ നല്‍കിയ അപേക്ഷയില്‍ ഒപ്പിട്ടത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍തന്നെ. സി എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റീസ് എന്ന സ്ഥാപനം തുടങ്ങാന്‍ പത്തേക്കര്‍ ഭൂമി ആവശ്യപ്പെട്ടാണ് ട്രസ്റ്റ് ചെയര്‍മാന്‍കൂടിയായ തങ്ങള്‍ അപേക്ഷ നല്‍കിയത്. ഭൂമിദാനം പാര്‍ടിയുടെ അറിവോടെയല്ലെന്ന മുസ്ലിംലീഗ് നേതൃത്വത്തിന്റെ വാദം ഇതോടെ പൊളിഞ്ഞു.

    ReplyDelete