Saturday, April 28, 2012

റേഷന്‍കാര്‍ഡ് വിതരണം നിലച്ചു


അപേക്ഷിക്കുന്ന ദിവസം റേഷന്‍കാര്‍ഡ് നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. കാര്‍ഡ് അച്ചടിയുടെ ചുമതലയുണ്ടായിരുന്ന സി-ഡിറ്റിന് രണ്ടരക്കോടി രൂപ കുടിശ്ശിക വരുത്തി സര്‍ക്കാര്‍ കരാര്‍ നിര്‍ത്തലാക്കിയത് കാര്‍ഡ് വിതരണം നിലയ്ക്കാന്‍ ഇടയാക്കി. സി-ഡിറ്റിനുള്ള കരാര്‍ മെയ് ഒന്നുമുതല്‍ നിര്‍ത്തലാക്കി കഴിഞ്ഞദിവസം ഉത്തരവിറങ്ങി. പകരം സപ്ലൈ ഓഫീസുകളിലെ ക്ലര്‍ക്കുമാര്‍ക്ക് പരിശീലനം നല്‍കി കാര്‍ഡ് അച്ചടിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പു നടക്കുന്ന നെയ്യാറ്റിന്‍കര ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഭൂരിപക്ഷം താലൂക്കുകളിലും കാര്‍ഡ് വിതരണം നിലച്ചു. കരാര്‍ നിര്‍ത്തലാക്കി ഉത്തരവിറങ്ങിയതോടെ കാര്‍ഡ് അച്ചടിക്കുന്നതിനും ലാമിനേറ്റ് ചെയ്യുന്നതിനുമുള്ള സാമഗ്രികള്‍ സി-ഡിറ്റ് നല്‍കാന്‍ വിസമ്മതിച്ചതാണ് ഇതിനു കാരണം.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് നിലവിലെ റേഷന്‍കാര്‍ഡുകള്‍ പുതുക്കി ഫോട്ടോപതിച്ച കാര്‍ഡ് വിതരണം തുടങ്ങിയത്. 2007മുതല്‍ 2009വരെ കാര്‍ഡുപുതുക്കല്‍ ജോലികള്‍ നിര്‍ത്തിവച്ചിരുന്നു. ഇതുമൂലം 2009-10ല്‍ അപേക്ഷകരുടെ വന്‍തിരക്കുണ്ടായി. ഇതേത്തുടര്‍ന്ന് കെല്‍ട്രോണിനെ പുതിയകാര്‍ഡ് അടിക്കാന്‍ ചുമതലപ്പെടുത്തി. അവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലാത്തതിനാല്‍ കരാര്‍ റദ്ദാക്കി സി-ഡിറ്റിനെ ഏല്‍പ്പിച്ചു. സി-ഡിറ്റിന്റെ പ്രവര്‍ത്തനം മികച്ച നിലയില്‍ പുരോഗമിക്കവെയാണ് യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയത്. പുതിയ കാര്‍ഡ് അച്ചടിക്കുന്നതിനുള്ള സാധനങ്ങളും യന്ത്രങ്ങളും ലാമിനേറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന പൗച്ചും ഉപകരണങ്ങളും ആവശ്യാനുസരണം സിഡിറ്റ് ലഭ്യമാക്കിയിരുന്നതിനാല്‍ കാര്‍ഡ് വിതരണത്തില്‍ പ്രതിസന്ധിയുണ്ടായിരുന്നില്ല.

എല്‍ഡിഎഫ് അധികാരം ഒഴിയുമ്പോള്‍ 73 ലക്ഷം കാര്‍ഡുകള്‍ വിതരണംചെയ്തിരുന്നു. യുഡിഎഫ് സര്‍ക്കാരാകട്ടെ ഇതുവരെ 5.5 ലക്ഷം കാര്‍ഡുകള്‍ മാത്രമാണ് പുതുതായി നല്‍കിയത്. സിവില്‍-സപ്ലൈസ് വകുപ്പിലെ ക്ലര്‍ക്കുമാരെ ഉപയോഗപ്പെടുത്തി കാര്‍ഡിന്റെ അച്ചടിയും വിതരണവും നടത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിലവില്‍ നൂറ്റമ്പതിലേറെ ക്ലര്‍ക്കുമാരുടെ ഒഴിവുണ്ട് ഈ വകുപ്പില്‍. ശേഷിക്കുന്ന ക്ലര്‍ക്കുമാര്‍ക്ക് പരിശീലനം നല്‍കി കാര്‍ഡ് അടിക്കുമെന്ന് പറയുന്നതും ഉടന്‍ നടപ്പാകില്ല. അതു വകുപ്പിന്റെ പ്രവര്‍ത്തനത്തെ തകിടംമറിക്കും.

deshabhimani 280412

No comments:

Post a Comment