Thursday, April 26, 2012

വ്യവസായശാലകള്‍ നഷ്ടത്തിലേക്ക്


വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടക്കാന്‍ ഭൂരിപക്ഷം വ്യവസായസ്ഥാപനങ്ങളും ഉല്‍പ്പാദനം കുറച്ചു. ഇത് പല സ്ഥാപനങ്ങളെയും നഷ്ടത്തിലേക്കു നയിക്കും. കേരളത്തിന്റെ വ്യവസായവളര്‍ച്ചയെയും പിറകോട്ടടിക്കും. പ്രതിസന്ധി കണക്കിലെടുത്ത് ചില സ്ഥാപനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപ്പണിയെന്ന പേരില്‍ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാനും ആലോചിക്കുന്നുണ്ട്. അനുവദിച്ച വൈദ്യുതിയുടെ ക്വോട്ട മുഴുവനായി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം വൈദ്യുതിക്ക് യൂണിറ്റിന് 11 രൂപവീതം അധികനിരക്ക് നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനമാണ് തിരിച്ചടിയായത്. 90 ശതമാനം വൈദ്യുതിക്ക് ഏതാണ്ട് യൂണിറ്റൊന്നിന് 3.50 രൂപ ചെലവഴിക്കുമ്പോള്‍ 10 ശതമാനം വൈദ്യുതിക്ക് ഇതിന്റെ മൂന്നിരട്ടിയിലേറെ തുക ചെലവഴിക്കുന്നത് സൃഷ്ടിക്കുന്ന സാമ്പത്തികബാധ്യത ഒഴിവാക്കാനാണ് കമ്പനികള്‍ ഉല്‍പ്പാദനം കുറയ്ക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന വ്യവസായസ്ഥാപനങ്ങളായ ട്രാവന്‍കൂര്‍ കൊച്ചി കെമിക്കല്‍സ് (ടിസിസി), ബിനാനി സിങ്ക്, കാര്‍ബോറണ്ടം യൂണിവേഴ്സല്‍ തുടങ്ങിയ കമ്പനികള്‍ നിലവില്‍ ഉല്‍പ്പാദനം കുറച്ചു. പൊതുമേഖലാ സ്ഥാപനമായ ഫാക്ട് വാര്‍ഷിക അറ്റകുറ്റപ്പണിയുടെ പേരില്‍ തങ്ങളുടെ രണ്ടു ഡിവിഷനിലെയും മുഴുവന്‍ പ്ലാന്റുകളിലെ ഉല്‍പ്പാദനം നിര്‍ത്തി. പ്രതിമാസം 140 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ടിസിസിക്കും ബിനാനി സിങ്കിനും അമിതനിരക്കുമൂലം പ്രതിമാസം വരുന്ന അധികബാധ്യത 99.4 ലക്ഷം രൂപയാണ്. ഇതു താങ്ങാനാവാത്ത സാഹചര്യത്തിലാണ് ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഇരു കമ്പനികളുടെയും വക്താക്കള്‍ പറയുന്നു. സര്‍ക്കാരിന്റെ നിബന്ധനമൂലം 10 ശതമാനം വൈദ്യുതിലോഡ് നിര്‍ബന്ധമായി ഒഴിവാക്കേണ്ട അവസ്ഥയാണ് കമ്പനിക്ക് ഉണ്ടായിട്ടുള്ളതെന്ന് ടിസിസി ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി വി ഗിരീഷ് പറഞ്ഞു. നിലവിലത്തെ പ്രതിസന്ധി ബിനാനി സിങ്കിനെ നഷ്ടത്തിലേക്കു നയിച്ചേക്കുമെന്ന് കമ്പനി ഇലക്ട്രിക്കല്‍ അഡൈ്വസര്‍ എ എ മുഹമ്മദ് നവാസും പറഞ്ഞു.

ആഗോളതലത്തില്‍ ഉല്‍പ്പന്നങ്ങളുമായി മത്സരിക്കേണ്ടിവരുന്നതിനാല്‍ കേരളത്തിലെ ഒരു കമ്പനിക്കും വൈദ്യുതിയില്‍ വരുന്ന അമിതച്ചെലവിന് ആനുപാതികമായി ഉല്‍പ്പന്നവില ഉയര്‍ത്താനാവില്ല. ഉല്‍പ്പാദനം കുറച്ച് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാമെങ്കിലും കമ്പനികളുടെ ജീവനക്കാരുടെ ശമ്പളം, ആനുകൂല്യം തുടങ്ങിയ ഇതര ചെലവ് കുറയുന്നില്ല. ഇതിന് ആനുപാതികമായി ഉല്‍പ്പാദനമില്ലാത്തതാണ് കമ്പനികളെ പ്രതിസന്ധിയിലേക്കു നയിക്കുന്നത്. കേന്ദ്രത്തില്‍നിന്നുള്ള 1200 മെഗാവാട്ട് വൈദ്യുതി ഉള്‍പ്പെടെ ലഭ്യമായിട്ടുള്ള നിലവിലത്തെ സാഹചര്യത്തില്‍ വ്യവസായസ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ നിലപാട് നീതീകരിക്കാനാവാത്തതാണെന്ന് കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ കമ്പനി ജനറല്‍ മാനേജറും ഹൈടെന്‍ഷന്‍ എക്സ്ട്രാ ഹൈടെന്‍ഷന്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ എ ആര്‍ സതീഷ് പറഞ്ഞു. അമിതനിരക്കുമൂലം ഒരുമാസം ഫാക്ടിനുണ്ടാകുന്ന അധികബാധ്യത 93.3 ലക്ഷം രൂപയാണ്. കാര്‍ബോറാണ്ടത്തിന് 60.35 ലക്ഷം രൂപയും എച്ച്എന്‍എല്‍, അപ്പോളോ ടയേഴ്സ്, കെഎംഎംഎല്‍ എന്നിവയ്ക്ക് 49.7 ലക്ഷം രൂപയും ഇന്‍ഡ്സില്ലിനും മലബാര്‍ സിമന്റിനും 35.5 ലക്ഷം രൂപയുമാണ് ഒരുമാസത്തെ അധികബാധ്യത.
(ഷഫീഖ് അമരാവതി)

deshabhimani 260412

1 comment:

  1. വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടക്കാന്‍ ഭൂരിപക്ഷം വ്യവസായസ്ഥാപനങ്ങളും ഉല്‍പ്പാദനം കുറച്ചു. ഇത് പല സ്ഥാപനങ്ങളെയും നഷ്ടത്തിലേക്കു നയിക്കും. കേരളത്തിന്റെ വ്യവസായവളര്‍ച്ചയെയും പിറകോട്ടടിക്കും. പ്രതിസന്ധി കണക്കിലെടുത്ത് ചില സ്ഥാപനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപ്പണിയെന്ന പേരില്‍ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാനും ആലോചിക്കുന്നുണ്ട്. അനുവദിച്ച വൈദ്യുതിയുടെ ക്വോട്ട മുഴുവനായി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം വൈദ്യുതിക്ക് യൂണിറ്റിന് 11 രൂപവീതം അധികനിരക്ക് നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനമാണ് തിരിച്ചടിയായത്. 90 ശതമാനം വൈദ്യുതിക്ക് ഏതാണ്ട് യൂണിറ്റൊന്നിന് 3.50 രൂപ ചെലവഴിക്കുമ്പോള്‍ 10 ശതമാനം വൈദ്യുതിക്ക് ഇതിന്റെ മൂന്നിരട്ടിയിലേറെ തുക ചെലവഴിക്കുന്നത് സൃഷ്ടിക്കുന്ന സാമ്പത്തികബാധ്യത ഒഴിവാക്കാനാണ് കമ്പനികള്‍ ഉല്‍പ്പാദനം കുറയ്ക്കുന്നത്.

    ReplyDelete