Friday, April 27, 2012

ജുഡീഷ്യല്‍ അന്വേഷണം വേണം: പിണറായി


ലീഗിന് ഇന്ന് തീവ്രവാദമുഖം

മുസ്ലിംലീഗ് പരസ്യമായി വര്‍ഗീയനിലപാട് സ്വീകരിക്കുകയും തീവ്രവാദത്തിന്റെ മുഖമായി മാറിയിരിക്കയുമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയപരിവേഷം ഉപേക്ഷിച്ച് വര്‍ഗീയപ്പട്ടം എടുത്തണിഞ്ഞിരിക്കുന്ന ലീഗ് ആരാധനാലയങ്ങളിലൂടെ പണം പിരിച്ച് തീവ്രവാദപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. സദാചാര പൊലീസ് ചമഞ്ഞ് ആളുകളെ ആക്രമിക്കുന്നു. മുസ്ലിം തീവ്രവാദി സംഘടനകള്‍ മുമ്പ് ചെയ്തതാണ് ഇപ്പോള്‍ ലീഗ് ഏറ്റെടുത്തിരിക്കുന്നത്.

പൊലീസില്‍ ചേര്‍ന്ന ഒരു മുന്‍ അധ്യാപകന്‍ തന്റെ വിദ്യാര്‍ഥിനിയോട് സംസാരിച്ചതിന് കഴിഞ്ഞദിവസം കാസര്‍കോട്ട് ആക്രമിക്കപ്പെട്ടു. കോഴിക്കോട്ടും കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരും സദാചാര പൊലീസിന്റെ ആക്രമണമുണ്ടായി. സമുദായ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് സമ്മര്‍ദത്തിലൂടെ അഞ്ചാംമന്ത്രിസ്ഥാനം നേടി. ഇതുകൊണ്ട് സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് ഒരു നേട്ടവുമില്ല. അഞ്ചാംമന്ത്രിക്കെതിരെ ആരെങ്കിലും പറഞ്ഞാല്‍ അവരെ വെറുതെ വിടില്ല എന്ന ഹുങ്കിലാണ് ലീഗ്. അതാണ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ വീട്ടിലേക്കും പെരുന്നയിലേക്കും നടത്തിയ മാര്‍ച്ചില്‍ കണ്ടത്. അഞ്ചാംമന്ത്രി സാമുദായികസന്തുലിതാവസ്ഥ അട്ടിമറിച്ചതായി ഇതിനെല്ലാം നേതൃത്വം കൊടുത്ത ഉമ്മന്‍ചാണ്ടി തന്നെ സമ്മതിച്ചു. കോണ്‍ഗ്രസിലെ മന്ത്രിമാരുടെ സമുദായം നോക്കി മുഖ്യമന്ത്രിതന്നെ വകുപ്പ് മാറ്റിക്കൊടുത്തു. ഇതിലൂടെ കൂടുതല്‍ സാമുദായികവികാരം ഇളക്കിവിട്ടിരിക്കയാണ്.

മന്ത്രിസഭാംഗമായ ആര്യാടന്‍ മുഹമ്മദിനെപ്പോലും വെറുതെ വിടുന്നില്ല. ആര്യാടന്റെ തലയും പട്ടിയുടെ ഉടലുമായി ബോര്‍ഡ് വച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രകടനം നടത്തി. ആര്യാടനെ പ്രസംഗിപ്പിക്കില്ലെന്ന് ശഠിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എയുടെ ജാഥാസ്ഥലത്തേക്ക് പ്രകടനം നടത്തുകയും കോണ്‍ഗ്രസുകാരെ തല്ലുകയും ചെയ്തു. ലീഗിന്റെ അക്രമത്തിനും അഹന്തയ്ക്കും പൊലീസ് കീഴ്പ്പെട്ടു. ഭരണകക്ഷിയായ കോണ്‍ഗ്രസിനോട് ലീഗിന്റെ നിലപാട് ഇതാണെങ്കില്‍ മറ്റുള്ളവരോടുള്ളത് എന്താണെന്ന അവസ്ഥ പറയേണ്ടതില്ലല്ലോ. അഞ്ചാംമന്ത്രി പാടില്ലെന്ന കെപിസിസി നിലപാട് തിരുത്തപ്പെട്ടത് ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ട പ്രകാരമാണ്. കേരളത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ആന്റണിയുമായി ആലോചിക്കാതെ സോണിയ നിലപാട് എടുക്കില്ല. എല്ലാം കഴിഞ്ഞ് ചെന്നിത്തലയെ വിവരം അറിയിച്ചതാകണം. ഇങ്ങനെ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി-ആന്റണി-സോണിയ കൂട്ടുകെട്ടാണ് കേരളത്തെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.

ജുഡീഷ്യല്‍ അന്വേഷണം വേണം: പിണറായി

കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാന കുംഭകോണത്തില്‍ വൈസ് ചാന്‍സലറെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ക്രമക്കേടിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. അധികാരത്തിന്റെ മത്ത് ലീഗിന്റെ തലയ്ക്കുപിടിച്ചതിന്റെ തെളിവാണ് ഈ സംഭവം. 2011 വരെയുള്ള ലീഗല്ല ഇപ്പോഴത്തേത്. രാഷ്ട്രീയപരിവേഷം ഉപേക്ഷിച്ച് വര്‍ഗീയപ്പട്ടം എടുത്തണിഞ്ഞിരിക്കുന്നു. മുന്നണിയിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനെപ്പോലും വില കല്‍പ്പിക്കുന്നില്ല. എന്തുമാകാമെന്ന അഹന്തയാണ് ലീഗിനെന്ന് പിണറായി എ കെ ജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

അതുകൊണ്ടാണ് കോളേജിന്റെ പടികയറാത്തയാളെ കലിക്കറ്റ് യൂണിവേഴ്സിറ്റി വിസിയാക്കാന്‍ നോക്കിയത്. സമൂഹം അതിനെതിരായപ്പോള്‍ ആ തീരുമാനം മാറ്റി. പുതുതായി വന്ന വിസിയാകട്ടെ എന്തും ചെയ്യാന്‍ പോരുന്നയാളാണെന്ന് തെളിയിക്കുന്നു. ഡോ. കെ എന്‍ പണിക്കരെപ്പോലെ ദേശീയ അംഗീകാരമുള്ള വിദ്യാഭ്യാസവിചക്ഷണന്മാര്‍ക്കുപോലും സര്‍വകലാശാലയില്‍ പ്രവേശന നിയന്ത്രണം കല്‍പ്പിച്ചിരിക്കയാണ്. വിസിയുടെ നേതൃത്വത്തില്‍ പ്രധാനമായും നടക്കുന്ന ജോലി ക്യാമ്പസിലെ മരംമുറിയാണ്. സിന്‍ഡിക്കറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ വിയോജിപ്പുപോലും വകവയ്ക്കാതെയാണ് ഭൂമിദാനത്തിന് തീരുമാനമെടുത്തത്. ശനിയാഴ്ച തീരുമാനമെടുത്ത് തിങ്കളാഴ്ച ധൃതിപിടിച്ച് ഉത്തരവിറക്കി. സാധാരണ മിനിറ്റ്സ് അംഗീകരിക്കുന്ന നടപടിക്രമമുണ്ട്. അതുപോലും ചെയ്തില്ല. ഭൂമി ഇടപാട് ലീഗ് നേതൃത്വം അറിഞ്ഞില്ലെന്നാണ് ഇ ടി മുഹമ്മദ്ബഷീറും കുഞ്ഞാലിക്കുട്ടിയും പറയുന്നത്. എന്നാല്‍, വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ചചെയ്തിരുന്നുവെന്ന് വിസി ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ചെയര്‍മാനായ ട്രസ്റ്റിനും കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവും മന്ത്രി മുനീറിന്റെ "പ്രസിദ്ധനായ" ഭാര്യാസഹോദരനും ഭാരവാഹികളായ ട്രസ്റ്റിനും സര്‍വകലാശാല വഴിവിട്ട് ഭൂമി നല്‍കി. സി എച്ച് മുഹമ്മദ്കോയയുടെ പേരില്‍ സര്‍വകലാശാലയില്‍ ചെയര്‍ സ്ഥാപിക്കുന്നതിന് തങ്ങള്‍ക്കാര്‍ക്കും എതിര്‍പ്പില്ല. പക്ഷേ, അതിന്റെ മറപറ്റി വന്‍ ഭൂമി കച്ചവടത്തിനാണ് ശ്രമം. ഭൂമിക്കുള്ള അപേക്ഷ ഹൈദരലി തങ്ങളാണ് നല്‍കിയതെന്ന് യുഡിഎഫിനെ അലോസരപ്പെടുത്താത്ത മനോരമ തന്നെ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്- പിണറായി ചൂണ്ടിക്കാട്ടി.

deshabhimani 270412

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാന കുംഭകോണത്തില്‍ വൈസ് ചാന്‍സലറെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ക്രമക്കേടിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. അധികാരത്തിന്റെ മത്ത് ലീഗിന്റെ തലയ്ക്കുപിടിച്ചതിന്റെ തെളിവാണ് ഈ സംഭവം. 2011 വരെയുള്ള ലീഗല്ല ഇപ്പോഴത്തേത്. രാഷ്ട്രീയപരിവേഷം ഉപേക്ഷിച്ച് വര്‍ഗീയപ്പട്ടം എടുത്തണിഞ്ഞിരിക്കുന്നു. മുന്നണിയിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനെപ്പോലും വില കല്‍പ്പിക്കുന്നില്ല. എന്തുമാകാമെന്ന അഹന്തയാണ് ലീഗിനെന്ന് പിണറായി എ കെ ജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി

    ReplyDelete