Thursday, July 5, 2012

കണ്ണുതുറക്കാന്‍ 7 വര്‍ഷം; ചോര്‍ന്നത് 3000 കോടി


ഏഴുവര്‍ഷത്തെ അനാവശ്യ തടസ്സവാദങ്ങള്‍ക്കൊടുവില്‍ കൊച്ചി മെട്രോ പദ്ധതി യാഥാര്‍ഥ്യത്തോടടുത്തപ്പോള്‍ ചോര്‍ന്നത് 3000 കോടിയിലേറെ രൂപ. 2005ല്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച പദ്ധതിയുടെ ദിശയിലും രൂപരേഖയിലുമൊന്നും ഇക്കാലത്തിനിടെ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. എന്നാല്‍, കാലതാമസം നേരിട്ട ഓരോ മണിക്കൂറിലും പദ്ധതിച്ചെലവില്‍ ലക്ഷങ്ങളുടെ വര്‍ധനയാണുണ്ടായത്.

മെട്രോ പദ്ധതിയുടെ ആദ്യ വിശദ പഠനറിപ്പോര്‍ട്ട് ഡിഎംആര്‍സി തയ്യാറാക്കുമ്പോള്‍ 2000 കോടിയായിരുന്നു പ്രതീക്ഷിത ചെലവ്. 2006ല്‍ അത് 3000 കോടിയായി ഉയര്‍ന്നു. നിലവില്‍ കൊച്ചി മെട്രോയുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക കണക്കുപ്രകാരം കൊച്ചി മെട്രോ യാഥാര്‍ഥ്യമാകാന്‍ 5147 കോടി രൂപ ചെലവാകും. ധനമന്ത്രാലയത്തിന്റെയും ആസൂത്രണ ബോര്‍ഡിന്റെയും നഗരവികസനമന്ത്രാലയത്തിന്റെയും തടസ്സവാദങ്ങളില്‍ കുരുങ്ങി പദ്ധതി ത്രിശങ്കുവിലായ ഘട്ടത്തില്‍ ഓരോ മണിക്കൂറിലും ചെലവ് ഉയരുന്ന കാര്യം ഇ ശ്രീധരന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിര്‍മാണം വൈകുന്ന ഓരോ ദിവസവും 30 ലക്ഷം രൂപയുടെ അധികച്ചെലവുണ്ടാകുമെന്നാണ് ഡിഎംആര്‍സി വെളിപ്പെടുത്തിയത്. ഒരുകിലോമീറ്റര്‍ റെയിലും സൗകര്യങ്ങളും തീര്‍ക്കാന്‍ 130 കോടി രൂപ വേണമെന്നായിരുന്നു കണക്ക്. 2011ല്‍ ആലുവ-പേട്ട റൂട്ടില്‍ മണിക്കൂറില്‍ 13,681 യാത്രക്കാരുണ്ടാകുമെന്നും 2025ല്‍ ഇത് 23,621 ആകുമെന്നും ഡിഎംആര്‍സി പഠനത്തില്‍ പറഞ്ഞു. റോഡ് വികസിപ്പിച്ചുമാത്രം ഈ വളര്‍ച്ചയെ നേരിടാനാകില്ലെന്നും എത്രയുംവേഗം മെട്രോയ്ക്ക് അനുമതി നല്‍കുകയാണു വേണ്ടതെന്നും ഇ ശ്രീധരന്‍ ആവശ്യപ്പെട്ടിട്ടും കേന്ദ്രം കണ്ണു തുറന്നില്ല.

മറ്റു വികസനപദ്ധതികള്‍ക്ക് നേരിടേണ്ടിവന്നിട്ടുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട എതിര്‍പ്പും മെട്രോയുടെ കാര്യത്തില്‍കാര്യമായി ഉണ്ടായില്ല. നിലവില്‍ ആവശ്യമുള്ള 31 ഹെക്ടര്‍ ഭൂമിയില്‍ 20 ഹെക്ടറിലേറെ സ്വകാര്യവ്യക്തികളില്‍നിന്ന് ഏറ്റെടുത്തതാണ്. ഇതില്‍ 17.5 ഹെക്ടര്‍ സ്ഥലം ഉപയോഗശൂന്യമായ ചതുപ്പായതും എതിര്‍പ്പില്ലാതാക്കി. ബാക്കി ഭൂമിയാകട്ടെ, പുറമ്പോക്കും റെയില്‍വേ, ദേശീയപാത, പൊതുമരാമത്ത് വകുപ്പുകളുടെ കീഴിലുള്ളതുമായിരുന്നു. 25.253 കിലോമീറ്റര്‍ നീളത്തില്‍ ആലുവമുതല്‍ പേട്ടവരെ നീളുന്ന മെട്രോയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ദിശ മാറ്റാനുമുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഡിഎംആര്‍സിയും മുന്‍ എല്‍ഡിഎഫ് സര്‍ക്കാരും കേന്ദ്രാനുമതിക്കു സമര്‍പ്പിച്ച ഡിപിആറില്‍ ഉറച്ചുനിന്നു. ഈ സാഹചര്യത്തില്‍ യഥാസമയം പദ്ധതിക്ക് കേന്ദ്രാനുമതികൂടി ലഭിച്ചിരുന്നെങ്കില്‍ തെന്നിന്ത്യയിലെ മറ്റു നഗരങ്ങള്‍ക്കൊപ്പം കൊച്ചിക്കും കുതിക്കാന്‍ കഴിയുമായിരുന്നു.

കൊച്ചി മെട്രോ പദ്ധതിക്കുള്ള അനുമതി നല്‍കുന്നതില്‍മാത്രമായിരുന്നില്ല കേന്ദ്രത്തിന്റെ എതിര്‍പ്പ്. അതിലെ പങ്കാളിത്തത്തിന്റെ കാര്യത്തിലും കേന്ദ്രം അറച്ചു. ചെന്നൈ മാതൃകയിലായാല്‍പ്പോലും 1002 കോടിയോളംമാത്രമാണ് കേന്ദ്രം പദ്ധതിയില്‍ മുടക്കേണ്ടത്. 2170 കോടിയോളം വായ്പയും ബാക്കിയുള്ളത് സംസ്ഥാനവിഹിതവുമാണ്. കേരളത്തിലെ മെട്രോയ്ക്ക് ഇത്രയും പണം മുടക്കാന്‍ മടികാണിച്ച് മാറിനിന്ന കേന്ദ്രസര്‍ക്കാര്‍ പിന്നീടുമാത്രം സമര്‍പ്പിച്ച നിരവധി മെട്രോകള്‍ക്ക് വാരിക്കോരി പണം നല്‍കി. ഹൈദരാബാദില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന മെട്രോയ്ക്ക് കേന്ദ്രം നല്‍കിയത് 2500 കോടിയോളമാണ്. അതും തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റായി. 2009ല്‍ കേന്ദ്രാനുമതി കിട്ടിയ ചെന്നൈ മെട്രോയ്ക്ക് 14,000 കോടിയാണ് ചെലവ്. 4000 കോടി കേന്ദ്രവിഹിതമാണ്. 8158 കോടി ചെലവുവരുന്ന ബംഗളൂരു മെട്രോയില്‍ 1500 കോടിയോളം കേന്ദ്രവിഹിതമാണ്.

deshabhimani 050712

1 comment:

  1. ഏഴുവര്‍ഷത്തെ അനാവശ്യ തടസ്സവാദങ്ങള്‍ക്കൊടുവില്‍ കൊച്ചി മെട്രോ പദ്ധതി യാഥാര്‍ഥ്യത്തോടടുത്തപ്പോള്‍ ചോര്‍ന്നത് 3000 കോടിയിലേറെ രൂപ. 2005ല്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച പദ്ധതിയുടെ ദിശയിലും രൂപരേഖയിലുമൊന്നും ഇക്കാലത്തിനിടെ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. എന്നാല്‍, കാലതാമസം നേരിട്ട ഓരോ മണിക്കൂറിലും പദ്ധതിച്ചെലവില്‍ ലക്ഷങ്ങളുടെ വര്‍ധനയാണുണ്ടായത്.

    ReplyDelete