Thursday, August 9, 2012

കേന്ദ്രത്തിനും സംസ്ഥാനത്തിനും സുപ്രീംകോടതി വിമര്‍ശം


കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്ക് നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാനാകുംവിധം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളി. കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ ഭടന്‍മാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കേന്ദ്രവും സംസ്ഥാനവും അലസത തുടരുന്നത്. ജൂലൈ 19ന് സുപ്രീംകോടതി നോട്ടീസ് അയച്ച കേസില്‍ ഇതുവരെ മറുപടി നല്‍കാന്‍പോലും ഇരുസര്‍ക്കാരും തയ്യാറായിട്ടില്ല. മറുപടി ബോധപൂര്‍വം വൈകുന്നതിനെ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. ആഗസ്ത് 16നകം മറുപടി സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. കടല്‍ ക്കൊല നിഷ്ഠുരമെന്ന് ഹൈക്കോടതി നേരത്തെ വിശേഷിപ്പിച്ചത് ശരിയായില്ലെന്നും ജസ്റ്റിസുമാരായ അല്‍ത്തമാസ് കബീര്‍, ജെ ചെലമേശ്വര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ ഭടന്‍മാര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ജൂലൈ 19 നാണ് സുപ്രീംകോടതി പരിഗണിച്ചത്. അപേക്ഷ സ്വീകരിച്ച കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ബുധനാഴ്ച കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ മറുപടി സമര്‍പ്പിക്കാന്‍ ആറാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടു. മറുപടി സമര്‍പ്പിക്കാതിരുന്ന സംസ്ഥാന സര്‍ക്കാരും കൂടുതല്‍ സമയം തേടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇങ്ങനെയെങ്കില്‍ സര്‍ക്കാരുകളുടെ അഭിപ്രായം കേള്‍ക്കാതെ തന്നെ വിചാരണ നടപടി സ്റ്റേ ചെയ്യേണ്ടിവരുമെന്ന് അറിയിച്ചു. കോടതി കര്‍ക്കശനിലപാട് സ്വീകരിച്ചതോടെ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാമെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ്കോണ്‍സല്‍ എം ആര്‍ രമേശ്ബാബു ഉറപ്പുനല്‍കി. കേസ് 16ന് പരിഗണിക്കുമ്പോള്‍ മറുപടി നിര്‍ബന്ധമാണെന്ന് കോടതി പറഞ്ഞു.

കേസില്‍ ഗൗരവപൂര്‍വം ഇടപെടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ താല്‍പ്പര്യമെടുക്കാത്തത് കോടതിയില്‍ ഇറ്റാലിയന്‍ സര്‍ക്കാരിന് ഗുണംചെയ്യുമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകരെവച്ച് കേസ് വാദിക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാട്ടുകയാണ്. ബോധപൂര്‍വം കേസ് തോറ്റ് ഇറ്റാലിയന്‍ ഭടന്‍മാര്‍ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രവും സംസ്ഥാനവും. കടല്‍ക്കൊലയെ ഹൈക്കോടതി നിഷ്ഠുരമെന്ന് വിശേഷിപ്പിച്ചത് ഈ ഘട്ടത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിചാരണയിലിരിക്കുന്ന കേസിനെക്കുറിച്ച് ഹൈക്കോടതി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത് അനുചിതമായെന്ന് സാല്‍വെ വാദിച്ചു. ഇത് ശരിവച്ച സുപ്രീംകോടതി ഇത്തരമൊരു പരാമര്‍ശം പാടില്ലായിരുന്നുവെന്ന് നിരീക്ഷിച്ചു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്ത് അന്താരാഷ്ട്ര കടലില്‍ നടന്ന വെടിവയ്പുസംഭവത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ ഇന്ത്യക്ക് അധികാരമില്ലെന്ന തങ്ങളുടെ വാദത്തിന് സാധുത നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയെന്നും ഹരീഷ് സാല്‍വെ വാദിച്ചു. തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ ദൂരെവരെയുള്ള ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയില്‍ ഇന്ത്യന്‍ ക്രിമിനല്‍നിയമം ബാധകമാണെന്ന് വിജ്ഞാപനം തയ്യാറായിട്ടുണ്ടെങ്കിലും അത് നിലവില്‍ വന്നിട്ടില്ലെന്നാണ് കേന്ദ്രത്തില്‍നിന്ന് ലഭിച്ച മറുപടിയെന്ന് സാല്‍വെ പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 090812

1 comment:

  1. കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്ക് നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാനാകുംവിധം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളി. കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ ഭടന്‍മാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കേന്ദ്രവും സംസ്ഥാനവും അലസത തുടരുന്നത്. ജൂലൈ 19ന് സുപ്രീംകോടതി നോട്ടീസ് അയച്ച കേസില്‍ ഇതുവരെ മറുപടി നല്‍കാന്‍പോലും ഇരുസര്‍ക്കാരും തയ്യാറായിട്ടില്ല. മറുപടി ബോധപൂര്‍വം വൈകുന്നതിനെ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. ആഗസ്ത് 16നകം മറുപടി സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. കടല്‍ ക്കൊല നിഷ്ഠുരമെന്ന് ഹൈക്കോടതി നേരത്തെ വിശേഷിപ്പിച്ചത് ശരിയായില്ലെന്നും ജസ്റ്റിസുമാരായ അല്‍ത്തമാസ് കബീര്‍, ജെ ചെലമേശ്വര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

    ReplyDelete