Sunday, August 26, 2012

ജഡ്ജിമാര്‍ രാജ്യം ഭരിക്കരുതെന്ന് ചീഫ് ജസ്റ്റിസ്


ജഡ്ജിമാര്‍ രാജ്യം ഭരിക്കുകയോ നയങ്ങള്‍ക്ക് രൂപം നല്‍കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ. നയപരമായ ഒരു വിഷയം ജഡ്ജി മുന്നോട്ടുവയ്ക്കുകയും അത് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയും ചെയ്താല്‍ ജഡ്ജിമാര്‍ കോടതിയലക്ഷ്യനടപടിക്ക് മുതിരുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ജുഡീഷ്യറിയും ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും തമ്മിലുള്ള അധികാര വിഭജനം കൃത്യമായി നിര്‍വചിക്കുന്ന ഭരണഘടനാ തത്വങ്ങള്‍ ജഡ്ജിമാര്‍ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും ഭരണഘടനയുടെ നിയമശാസ്ത്രമെന്ന വിഷയത്തില്‍ സെമിനാറില്‍ സംസാരിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജഡ്ജിമാര്‍ ഒരിക്കലും രാജ്യം ഭരിക്കരുത്. കര്‍ക്കശമായ തത്വങ്ങളുടെ അടിസ്ഥാനത്തിലാകണം ജഡ്ജിമാരുടെ പ്രവര്‍ത്തനം. ജഡ്ജിമാര്‍ നിയമം മുന്നോട്ടുവയ്ക്കുമ്പോള്‍ അതൊരിക്കലും ഭരണനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതാകരുത്. ജഡ്ജിമാര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരല്ല. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ഭാഗമായുള്ള വസ്തുനിഷ്ഠതയ്ക്കാവണം എപ്പോഴും മുന്‍തൂക്കം നല്‍കേണ്ടത്. ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസൃതമായി മാത്രമേ ജഡ്ജിമാര്‍ വിധിതീര്‍പ്പ് നടത്താവൂ. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തില്‍ പരിസ്ഥിതി സംരക്ഷണത്തെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും ഒക്കെ നമ്മള്‍ ഭാഗമാക്കി. ഇപ്പോള്‍ ഉറങ്ങാനുള്ള അവകാശത്തെകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. എങ്ങോട്ടാണ് ജഡ്ജിമാര്‍ പോകുന്നത്. ഇത് വിമര്‍ശമല്ല. ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍ നടപ്പാക്കാന്‍ കഴിയുന്നതാണോ എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. ഈ പരിശോധന ജഡ്ജിമാര്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ വിഷയമാകുന്ന കേസുകളില്‍ ഭരണഘടനാ തത്വങ്ങള്‍ ജഡ്ജിമാര്‍ പാലിക്കണം. കുംഭകോണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യംചെയ്യുമ്പോള്‍ ഫെഡറല്‍ നയത്തില്‍ ഊന്നണം. ഇപ്പോഴത്തെ "കോള്‍ഗേറ്റ്" വിവാദത്തെക്കുറിച്ചല്ല താന്‍ പരാമര്‍ശിക്കുന്നത്. എസ് ആര്‍ ബൊമ്മെ കേസില്‍ ഭരണഘടന ഫെഡറലല്ലെന്നും കേന്ദ്രത്തോട് അനുകൂല ചായ്വിലാണെന്നും ജസ്റ്റിസ് ബി പി റെഡ്ഡി പരാമര്‍ശിച്ചിരുന്നു. എന്നാല്‍, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഇല്ലാതാക്കാവുന്നതാണെന്ന അര്‍ഥം ഇതിനില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പരിസ്ഥിതി ആശങ്കകള്‍ സുസ്ഥിര വികസനത്തിന് സന്തുലിതമായിരിക്കണം. പരിസ്ഥിതി ആശങ്കകള്‍ പരിഗണിക്കുമ്പോള്‍ തൊഴിലില്ലായ്മ, സമ്പദ്വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം. ഈ വിഷയങ്ങളില്‍ ഒരു സന്തുലിത സമീപനം ആവശ്യമാണ്. രാജ്യത്തിന്റെ സുസ്ഥിര വികസനമെന്നത് എപ്പോഴും ജഡ്ജിമാരുടെ മനസ്സിലുണ്ടാകണം- കപാഡിയ പറഞ്ഞു.

deshabhimani 260812

1 comment:

  1. ജഡ്ജിമാര്‍ രാജ്യം ഭരിക്കുകയോ നയങ്ങള്‍ക്ക് രൂപം നല്‍കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ. നയപരമായ ഒരു വിഷയം ജഡ്ജി മുന്നോട്ടുവയ്ക്കുകയും അത് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയും ചെയ്താല്‍ ജഡ്ജിമാര്‍ കോടതിയലക്ഷ്യനടപടിക്ക് മുതിരുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ജുഡീഷ്യറിയും ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും തമ്മിലുള്ള അധികാര വിഭജനം കൃത്യമായി നിര്‍വചിക്കുന്ന ഭരണഘടനാ തത്വങ്ങള്‍ ജഡ്ജിമാര്‍ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും ഭരണഘടനയുടെ നിയമശാസ്ത്രമെന്ന വിഷയത്തില്‍ സെമിനാറില്‍ സംസാരിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

    ReplyDelete