Sunday, August 26, 2012

തന്റെ പാരമ്പര്യം മജിസ്ട്രേട്ടിനറിയില്ല: കെ സുധാകരന്‍


അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്ന് കോടതിയില്‍ ആരാഞ്ഞതിന് മജിസ്ട്രേട്ടിനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ച് കെ സുധാകരന്‍ എംപിയുടെ പരസ്യപ്രസ്താവന. ജുഡീഷ്യറിയുടെ നിലവാരത്തകര്‍ച്ചയാണിതെന്നും കേസിന്റെ കാര്യത്തില്‍ തന്റെ പാരമ്പര്യം മജിസ്ട്രേട്ടിനറിയില്ലെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം റണ്ണിങ് കമന്ററികള്‍ കോടതിക്ക് ഗുണകരമല്ലെന്ന് ഉപദേശിക്കുകയും ചെയ്തു.

ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് നേരിട്ടുകണ്ടെന്ന് പ്രസംഗിച്ചതിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് വൈകിപ്പിക്കുന്നതിനെ തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്(മൂന്ന്) എ ഇജാസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണത്തെ സുധാകരന്‍ ഭയപ്പെടുന്നത് എന്തിനെന്നും കോടതി ചോദിച്ചു. ഇതിനെതിരെയാണ് മജിസ്ട്രേട്ടിനെ വ്യക്തിപരമായി ആക്ഷേപിച്ച് സുധാകരന്‍ രംഗത്തിറങ്ങിയത്. കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലിതെന്നും സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്റെ സൗകര്യാര്‍ഥം കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് മജിസ്ട്രേട്ട് ഇത്രയേറെ ക്ഷുഭിതനാകേണ്ട കാര്യമില്ല. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതിന് ഇത്രയേറെ പ്രതികരണം ആവശ്യമില്ല.

ഒരുപാട് കേസില്‍ തങ്ങള്‍ കോടതി കയറിയിറങ്ങുന്നവരാണ്. നിസ്സാര കേസിന്റെപുറത്ത് നടത്തിയ പരാമര്‍ശം കോടതിയുടെ നിലവാരത്തിന് ചേര്‍ന്നതല്ല. ഒരു ദിവസത്തേക്ക് കേസ് മറ്റിവയ്ക്കില്ലെന്ന കോടതിയുടെ സമീപനം ശരിയല്ല. സാവകാശം ചോദിച്ചാല്‍ ഇങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ല. പ്രസംഗം നടന്ന കൊട്ടാരക്കരയില്‍ വേണമായിരുന്നു കേസ്. കോടതിയുടെ അധികാരപരിധിയെക്കുറിച്ചും തര്‍ക്കമുണ്ട്. തനിക്ക് കിട്ടിയ വിവരം ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നാണ്. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഇതുസംബന്ധിച്ച് കേസുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

deshabhimani 270812

1 comment:

  1. അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്ന് കോടതിയില്‍ ആരാഞ്ഞതിന് മജിസ്ട്രേട്ടിനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ച് കെ സുധാകരന്‍ എംപിയുടെ പരസ്യപ്രസ്താവന. ജുഡീഷ്യറിയുടെ നിലവാരത്തകര്‍ച്ചയാണിതെന്നും കേസിന്റെ കാര്യത്തില്‍ തന്റെ പാരമ്പര്യം മജിസ്ട്രേട്ടിനറിയില്ലെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം റണ്ണിങ് കമന്ററികള്‍ കോടതിക്ക് ഗുണകരമല്ലെന്ന് ഉപദേശിക്കുകയും ചെയ്തു.

    ReplyDelete