Monday, August 27, 2012

എന്‍ഡോസള്‍ഫാന്‍: സര്‍ക്കാരിനെതിരെ സമരപരമ്പര


യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ ചെറുക്കാനും ബഹുജന സമരപരമ്പര വളര്‍ത്തിയെടുക്കാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

പെട്രോള്‍-വൈദ്യുതി നിരക്ക് വര്‍ധന, റേഷന്‍ സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കം, ദുസ്സഹമായ വിലക്കയറ്റം, പങ്കാളിത്ത പെന്‍ഷന്റെ പേരില്‍ ശമ്പളം വെട്ടിക്കുറയ്ക്കാനും പെന്‍ഷന്‍ പദ്ധതി തകിടം മറിക്കാനുമുള്ള നീക്കം, പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ആലോചന, നേഴ്സുമാരും സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ അധ്യാപകരും ജീവനക്കാരും നേരിടുന്ന ചൂഷണം, ചെറുകിട കച്ചവടമേഖല വിദേശ കുത്തകകള്‍ക്കു തുറന്നുകൊടുക്കല്‍, കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയങ്ങള്‍ തുടങ്ങി വിവിധ പ്രശ്നങ്ങള്‍ കൂടുതല്‍ ശക്തമായി ഏറ്റെടുക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെ അതിശക്തമായ യോജിച്ച സമരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ദേശീയ മനുഷ്യാവകാശ കമീഷന്‍ നാലായിരത്തിലധികം പേര്‍ക്ക് ദുരിതാശ്വാസത്തിന് അര്‍ഹതയുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും 150ല്‍ താഴെ ഇരകള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്ന സഹായം യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ പത്തുവീതം വീട്ടമ്മമാര്‍ ഓരോ ദിവസവും സമരം നടത്തിവരികയായിരുന്നു. ഇവര്‍ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലേക്ക് സമരം വ്യാപിപ്പിക്കുകയാണ്.

യുഡിഎഫ് ഭരണത്തില്‍ എത്തിയതുമുതല്‍ നേതൃത്വത്തിന്റെ അഴിമതിക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി മുതല്‍ ഇതിന്റെ സഹായത്താലാണ് പിടിച്ചുനില്‍ക്കുന്നത്. നെല്ലിയാമ്പതി തിരിമറിയോടനുബന്ധിച്ച് ധന-നിയമ മന്ത്രിക്കും സര്‍ക്കാരിന്റെ ചീഫ് വിപ്പിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പൊലീസ് ആറാംപ്രതിയായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ മുസ്ലിംലീഗ് എംഎല്‍എയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കുകയും സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നതിന് സാക്ഷിയാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിക്കെതിരായ അന്വേഷണം അട്ടിമറിച്ച് രക്ഷപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം കോടതിയുടെ കടുത്ത വിമര്‍ശനത്തിനിടയാക്കി. സിപിഐ എമ്മിനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരെ തൊടുന്യായം പറഞ്ഞ് കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാന്‍ വ്യഗ്രത കാട്ടുന്ന സര്‍ക്കാരാണ് വഞ്ചനാപരമായ സമീപനം സ്വീകരിക്കുന്നത്.

മതതീവ്രവാദവും സദാചാര പൊലീസും കേരളത്തില്‍ ഗുരുതര ഭീഷണിയായി ശക്തിപ്പെട്ടു. സര്‍ക്കാര്‍ ജാതി-മത-വര്‍ഗീയശക്തികളുടെ മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങി. അഞ്ചാംമന്ത്രി വിവാദം നീറിപ്പുകയുന്നതിനുപുറമെ ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസ് ഉള്‍പ്പെടെ ഘടക പാര്‍ടികള്‍ക്കുള്ളിലും തര്‍ക്കവും അസംതൃപ്തിയും ആളിക്കത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ അട്ടിമറിച്ച് ജനവിരുദ്ധനയങ്ങള്‍ പിന്തുടരുന്നതിനെതിരെ വളര്‍ന്നുവരുന്ന ബഹുജനസമരങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെകൂടി ഭാഗമായാണ് വ്യാപകമായ കള്ളക്കേസ് എടുക്കലും അറസ്റ്റും ജയിലിലടയ്ക്കലും. ലോക്കപ്പ് മര്‍ദനം സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നു. 69 പേരെ ലോക്കപ്പ് മര്‍ദനത്തിനു വിധേയരാക്കി കണ്ണൂര്‍ ജയിലിലടച്ചു. ഇത്തരം ക്രൂരതകള്‍ക്കെതിരെ ബഹുജന മനഃസാക്ഷി ഉയരണമെന്നും ഈ കടന്നാക്രമണങ്ങള്‍ ശക്തമായി പ്രതിരോധിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

deshabhimani 270812

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ ചെറുക്കാനും ബഹുജന സമരപരമ്പര വളര്‍ത്തിയെടുക്കാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനി

    ReplyDelete