Saturday, August 25, 2012

മിച്ചഭൂമിയായി ഹാരിസണ്‍ സര്‍ക്കാരിന് നല്‍കുന്നത് വനഭൂമിയും


ഹാരിസണ്‍ മലയാളം കമ്പനി മിച്ചഭൂമിയായി സര്‍ക്കാറിന് വിട്ടുനല്‍കാമെന്നു പറഞ്ഞതില്‍ സര്‍ക്കാരിന്റെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഭൂമി. നിക്ഷിപ്തവനം, അന്യകൈവശം, സര്‍ക്കാര്‍ കൈവശം, അന്യകൈവശക്കാര്‍ പട്ടയാവകാശത്തോടെ നികുതി അടച്ച് കൃഷിചെയ്തുവരുന്ന ഭൂമി എന്നിവയാണ് മിച്ചഭൂമിയായി അവകാശപ്പെട്ടത്. എച്ച്എംഎല്ലിന് ഒരുതരത്തിലും അവകാശമില്ലാത്ത ഭൂമിയാണ് ഇതെന്ന് ജില്ലാ അധികൃതര്‍ കണ്ടെത്തി. ഹൈക്കോടതിയിലെ കേസില്‍ കമ്പനി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്ന മിച്ചഭൂമി സംബന്ധിച്ചാണ് ഈ തട്ടിപ്പ്. ഇതുവഴി ഹൈക്കോടതിയെയും കബളിപ്പിച്ചു.

പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയാണ് സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ കമ്പനി കൈവശംവെക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഫയല്‍ചെയ്ത കേസില്‍ ആഗസ്ത് എട്ടിന് മിച്ചഭൂമി വിട്ടുകൊടുക്കാനാണ് കോടതി ഉത്തരവിട്ടത്. ഇതിന് കമ്പനി നല്‍കിയ സത്യവാങ്മൂലത്തിലാണ് 834.53 ഏക്കര്‍ മിച്ചഭൂമിയുണ്ടെന്നും ഇത് വിട്ടുനല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചത്. വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കില്‍ കോട്ടപ്പടി, അച്ചൂരാനം, കുന്നത്തിടവക (ഇപ്പോള്‍ ചുണ്ടേല്‍), മൂപ്പൈനാട് വില്ലേജുകളിലായി 298.57 ഏക്കറാണ് കമ്പനി വിട്ടുനല്‍കാമെന്ന് സമ്മതിച്ചത്. വില്ലേജ് ഓഫീസിലെ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് ഈ ഭൂമിയില്‍ എച്ച്എംഎല്‍ കമ്പനിക്ക് നിലവില്‍ ഒരു അവകാശവും ഇല്ലെന്ന് ബോധ്യമായത്. ഈ ഭൂമിയില്‍ വര്‍ഷങ്ങളായി നൂറുകണക്കിനാളുകള്‍ വീടുവെച്ച് താമസിക്കുന്നുണ്ട്. വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയും എച്ച്എംഎല്‍ "മിച്ചഭൂമി"യാക്കി ഔദാര്യം കാണിക്കുന്നുണ്ട്. കോട്ടപ്പടി വില്ലേജില്‍ റിസര്‍വേ നമ്പര്‍ 478ല്‍പ്പെടുന്ന 54.24 ഏക്കര്‍ വനഭൂമിയില്‍ ഏറെയും വനാവകാശനിയമപ്രകാരം പതിച്ചുനല്‍കിയതാണ്. അച്ചൂരാനം വില്ലേജില്‍ സ.നം1/1 ബിയില്‍പ്പെടുന്ന 9.71 ഏക്കര്‍ ആദിവാസി കൈവശമാണ്. മൂപൈനാട് വില്ലേജില്‍ റി.സ. 98ല്‍ 2.33 ഏക്കര്‍ കമ്പനി വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റി.സ. 98ല്‍ നിക്ഷിപ്ത വനഭൂമിയാണ്. പഴയ സര്‍വേനമ്പര്‍ 1058, 1132, 1178/5, 1029 എന്നിങ്ങനെയുള്ള ഭൂമിയും നിക്ഷിപ്തവനമാണ്.

deshabhimani 250812

1 comment:

  1. ഹാരിസണ്‍ മലയാളം കമ്പനി മിച്ചഭൂമിയായി സര്‍ക്കാറിന് വിട്ടുനല്‍കാമെന്നു പറഞ്ഞതില്‍ സര്‍ക്കാരിന്റെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഭൂമി. നിക്ഷിപ്തവനം, അന്യകൈവശം, സര്‍ക്കാര്‍ കൈവശം, അന്യകൈവശക്കാര്‍ പട്ടയാവകാശത്തോടെ നികുതി അടച്ച് കൃഷിചെയ്തുവരുന്ന ഭൂമി എന്നിവയാണ് മിച്ചഭൂമിയായി അവകാശപ്പെട്ടത്. എച്ച്എംഎല്ലിന് ഒരുതരത്തിലും അവകാശമില്ലാത്ത ഭൂമിയാണ് ഇതെന്ന് ജില്ലാ അധികൃതര്‍ കണ്ടെത്തി. ഹൈക്കോടതിയിലെ കേസില്‍ കമ്പനി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്ന മിച്ചഭൂമി സംബന്ധിച്ചാണ് ഈ തട്ടിപ്പ്. ഇതുവഴി ഹൈക്കോടതിയെയും കബളിപ്പിച്ചു.

    ReplyDelete