Monday, August 27, 2012

ജാമ്യം ലഭിച്ചു; ജയരാജന്‍ മോചിതനായി


ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജയില്‍മോചിതനായി. സെന്‍ട്രല്‍ ജയിലിന് പുറത്ത് സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ആക്ടിങ് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കേന്ദ്രകമ്മറ്റിയംഗം കെ കെ ശൈലജ, ജെയിംസ് മാത്യു എംഎല്‍എ, കെ കെ രാഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

നേരത്തെ ഹൈക്കോടതിയാണ് ജയരാജന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബാബു മാത്യു പി ജോസഫാണ് ജയരാജന് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടയണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം ഹൈക്കോടതി തള്ളി. ജയില്‍മോചിതനാവുന്ന ജയരാജന്റെ സാന്നിധ്യം കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലിയുടെ ആവശ്യമാണ് ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് തള്ളിയത്. ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ടിയുടെ ജില്ലാ സെക്രട്ടറിയായ ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടയണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജനങ്ങളുമായി ആഴത്തില്‍ ബന്ധമുള്ള നേതാവായതിനാലാണ് ജാമ്യ ഉപാധിയായി പാസ്പോര്‍ട്ട് ഹാജരാക്കാന്‍പോലും നിര്‍ദേശിക്കാത്തതെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍ സംശയിക്കുന്നതുപോലുള്ള നടപടികളൊന്നും ഉണ്ടാവാനിടയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹര്‍ജിക്കാരന് ജാമ്യ ഉപാധികള്‍ വയ്ക്കാനല്ലാതെ സിപിഐ എമ്മിന് പ്രത്യേക നിര്‍ദേശങ്ങള്‍ ഒന്നും നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. അറസ്റ്റിനുശേഷമുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് ജയരാജന്‍ എങ്ങനെ ഉത്തരവാദിയാകുമെന്നും കോടതി ചോദിച്ചു. ജയിലില്‍ക്കഴിയുന്ന ജയരാജന്‍ ആര്‍ക്കെങ്കിലും പ്രത്യേക നിര്‍ദേശം നല്‍കുകയോ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇത്തരമൊരു ആക്ഷേപമുന്നയിച്ച് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കരുതായിരുന്നു. ജാമ്യത്തിന് ഉപാധിവയ്ക്കാന്‍ മാത്രമേ സാധിക്കൂ. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിവയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ തുടര്‍ന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരമൊരു ഉപാധിവയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജയില്‍മോചിതനായശേഷം പ്രോസിക്യൂഷന് പരാതികള്‍ ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. 25,000 രൂപയുടെ ജാമ്യത്തുകയിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുകയും കുറ്റപത്രവും സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി ജാമ്യാപേക്ഷ സര്‍ക്കാര്‍ നിലപാടറിയാന്‍ മാറ്റുകയായിരുന്നു. നിലപാടറിയികാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടിയതിനെത്തുടര്‍ന്നാണ് ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ഷുക്കൂര്‍ വധക്കേസില്‍ മൊഴിയെടുക്കാന്‍ കണ്ണൂര്‍ ടൗണ്‍ സിഐ ഓഫീസില്‍ ആഗസ്ത് 1 ന് വിളിച്ചുവരുത്തിയാണ് പി ജയരാജനെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ്ചെയ്ത് ജയിലിലടച്ചത്. ജയരാജനെ അന്യായമായി പ്രതിയാക്കിയതിനെതിരെ സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ പ്രതികാര നടപടിക്ക് താക്കീതുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. പ്രതിഷേധത്തെ മര്‍ദിച്ചൊതുക്കാനൊരുങ്ങിയ പൊലീസ് നടപടി പലയിടത്തും സംഘര്‍ഷത്തിന് വഴിവച്ചു. ഷുക്കൂര്‍ വധിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റമാണ് ജയരാജനെതിരെ ചുമത്തിയിരുന്നത്.

ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായ ടി വി രാജേഷിന് ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ജയരാജനും ജാമ്യം അനുവദിക്കണമെന്ന് ജയരാജന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ കോടതിയെ അറിയിച്ചിരുന്നു. എംഎല്‍എ എന്ന നിലയിലാണ് ടി വി രാജേഷിന് ജാമ്യം അനുവദിച്ചതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി അറിയിച്ചു. എന്നാല്‍ സമാന ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട രാജേഷിന് ജാമ്യം അനുവദിച്ചിട്ടുന്നെന്നും പ്രോസിക്യൂഷന്‍ അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും എം കെ ദാമോദരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

deshabhimani

1 comment:

  1. ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജയില്‍മോചിതനായി. സെന്‍ട്രല്‍ ജയിലിന് പുറത്ത് സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ആക്ടിങ് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കേന്ദ്രകമ്മറ്റിയംഗം കെ കെ ശൈലജ, ജെയിംസ് മാത്യു എംഎല്‍എ, കെ കെ രാഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

    ReplyDelete