Sunday, January 9, 2011

ഇന്‍ഫോപാര്‍ക്കില്‍ 1.25 ലക്ഷം പേര്‍ക്ക് തൊഴില്‍: മുഖ്യമന്ത്രി

ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കത്തക്കവിധം കൊച്ചി ഇന്‍ഫോ പാര്‍ക്കിനെ വികസിപ്പിക്കുകയാണെന്നും അത് പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളില്‍ ഒന്നാകുമെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തൃശൂര്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ ടി അടിസ്ഥാന സൌകര്യത്തില്‍ അഞ്ചുമടങ്ങ് വളര്‍ച്ച ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വളര്‍ച്ചാനിരക്കില്‍ രാജ്യത്ത് ഒന്നാം സ്ഥാനവും നേടി. ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും മാത്രം അടിസ്ഥാന സൌകര്യം 19ലക്ഷം ചതുരശ്ര അടിയില്‍നിന്ന് 105 ലക്ഷം ചതുരശ്ര അടിയായി വര്‍ധിച്ചു. പുതിയ എട്ടുപാര്‍ക്കുകള്‍ക്ക് പുറമെ ഗ്രാമങ്ങളില്‍ ഐടി ലോഡ്ജുകള്‍ ആരംഭിച്ചു. സോഫ്റ്റ് വെയര്‍ കയറ്റുമതി 630 കോടിയില്‍നിന്ന് 3200 കോടിയായി. രണ്ട് പാര്‍ക്ക് മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് നാലര വര്‍ഷത്തിനുള്ളില്‍ പത്ത് പാര്‍ക്കായി. ഇന്‍ഫോ പാര്‍ക്കില്‍ ഇന്ന് 50ല്‍ പരം കമ്പനികള്‍ ഉണ്ട്. ഇതിനു കീഴില്‍ ചേര്‍ത്തലയില്‍ 66 ഏക്കര്‍ സ്ഥലത്ത് ഐ ടി പാര്‍ക്ക് ഒരുങ്ങുന്നു. 40 കോടി രൂപ ചെലവില്‍ അവിടെ നിര്‍മിച്ച കെട്ടിടം ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴയില്‍ ആരംഭിച്ച ഐ ടി പാര്‍ക്കിന്റെ പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. ടെക്നോ പാര്‍ക്കിനു കീഴിലുളള കൊല്ലം കുണ്ടറ ഐ ടി പാര്‍ക്കില്‍ കമ്പനികള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. വടക്കന്‍ കേരളത്തില്‍ ഐ ടി വ്യവസായം വ്യാപിപ്പിക്കാനായി. കോഴിക്കോട് സൈബര്‍ സിറ്റി തുടങ്ങി. ഇവിടെ ഐ ടി പാര്‍ക്കിന് നിര്‍മാണവും തുടങ്ങി. കാസര്‍കോട് ചീമേനിയിലും ഐ ടി പാര്‍ക്കായി. കണ്ണൂരില്‍ എരമത്ത് 15ന് ഐ ടി പാര്‍ക്ക് ഉദ്ഘാടനം ചെയ്യും.

കണ്ടല്‍ക്കാടുകളിലും വെള്ളക്കെട്ടുകളിലും മാത്രമേ വികസനം കൊണ്ടുവരൂ എന്ന് ശഠിക്കുന്നവരുടെ ലക്ഷ്യം ഐ ടി വ്യവസായമല്ല. അവരോട് പറയാനുള്ളത് ഇത് സസ്യശ്യാമള കോമളമായ കേരളം എന്നാണ്. ഗുജറാത്തിലും മറ്റും നടക്കുന്ന വികസന പ്രവര്‍ത്തനം മാതൃകയാക്കി കേരളത്തിന്റെ മണ്ണും പ്രകൃതിയും റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് വിട്ടു കൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗം ഭൂമി ലഭ്യമാക്കുന്നുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നിര്‍ദേശ്, കോസ്റ്റല്‍ ഡിഫന്‍സ് അക്കാദമി തുടങ്ങിയ പദ്ധതികള്‍ക്കും ആവശ്യമായ സ്ഥലം കണ്ടെത്തും. ബിഎസ്എഫ് രണ്ടാം കേന്ദ്രത്തിന് നാദാപുരത്ത് 60 ഏക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്. അടുത്തമാസം അതിന്റെ ഉദ്ഘാടനം നടക്കും.

deshabhimani 090111

1 comment:

  1. ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കത്തക്കവിധം കൊച്ചി ഇന്‍ഫോ പാര്‍ക്കിനെ വികസിപ്പിക്കുകയാണെന്നും അത് പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളില്‍ ഒന്നാകുമെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തൃശൂര്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ ടി അടിസ്ഥാന സൌകര്യത്തില്‍ അഞ്ചുമടങ്ങ് വളര്‍ച്ച ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete