Friday, January 7, 2011

റോഡരികില്‍ പൊതുയോഗം പാടില്ലെന്ന് സുപ്രീംകോടതിയും

റോഡരികില്‍ പൊതുയോഗം നിരോധിച്ച കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റിസുമാരായ എച്ച് എല്‍ ദത്തുവും ഡി കെ ജയിനുമടങ്ങിയ ബെഞ്ച് ഫയലില്‍ സ്വീകരിക്കാതെ തള്ളി. റോഡരികിലെ പൊതുയോഗങ്ങള്‍ പലപ്പോഴും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പൊതുയോഗങ്ങള്‍ നിരോധിക്കുന്നത് സര്‍ക്കാരിന് കൂടുതല്‍ കരുത്തുപകരുന്നതല്ലേയെന്നും പിന്നെന്തുകൊണ്ടാണ് സര്‍ക്കാര്‍ ഹൈക്കോടതി വിധിയെ എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു.

നിരോധനത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി ചൂണ്ടിക്കാട്ടി. പൊലീസ് നിയമത്തിലെ 19-ാം വകുപ്പുപ്രകാരമുള്ള ഉപാധികള്‍ പാലിച്ചാണ് യോഗങ്ങള്‍ അനുവദിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാറില്ലെന്ന ഹൈക്കോടതിയുടെ നിഗമനം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ജനങ്ങള്‍ക്ക് യോഗം ചേരുന്നതിനുള്ള അവകാശം നിരോധിക്കുന്നത് മൌലികാവകാശലംഘനമാണ്. തികച്ചും ഏകപക്ഷീയനടപടിയാണ് കോടതിയില്‍നിന്നുണ്ടായത്- സൊറാബ്ജി പറഞ്ഞു.

ആലുവ റെയില്‍വേസ്റ്റേഷന്‍ മൈതാനത്ത് യോഗങ്ങള്‍ ചേരുന്നതിനെതിരായ പരാതിയിലാണ് സംസ്ഥാനത്താകെ റോഡരികില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിധിയിലേക്ക് കോടതി എത്തിച്ചേര്‍ന്ന നടപടിക്രമങ്ങളില്‍ നിരവധി പോരായ്മകളുണ്ട്. മാത്രമല്ല സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കാതെയാണ് കോടതി ആദ്യം വിധി പറഞ്ഞത്. തികച്ചും ഏകപക്ഷീയ നടപടിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും സൊറാബ്ജി പറഞ്ഞു. എന്നാല്‍, ഹൈക്കോടതി ഉത്തരവില്‍ പോരായ്മകളുണ്ടെന്ന് തോന്നുന്നില്ലെന്ന് മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റിസ്കൂടിയായിരുന്ന ജസ്റിസ് എച്ച് എല്‍ ദത്തു പറഞ്ഞു. കേരളത്തിലെ റോഡുകളെ കുറിച്ച് തനിക്ക് നല്ല ധാരണയുണ്ട്. തീരെ വീതികുറഞ്ഞ റോഡുകളാണ് കേരളത്തിലുള്ളത്. റോഡരികിലെ യോഗങ്ങള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. വിധിയുടെ മറ്റ് പോരായ്മകളിലേക്കും നിയമപ്രശ്നങ്ങളിലേക്കും കടക്കാന്‍ സോളി സൊറാബ്ജിയെ കോടതി അനുവദിച്ചില്ല. കേരളത്തിനുവേണ്ടി സ്റാന്‍ഡിങ് കൌണ്‍സല്‍ ജി പ്രകാശും ഹാജരായി.

ദേശാഭിമാനി 070111

1 comment:

  1. റോഡരികില്‍ പൊതുയോഗം നിരോധിച്ച കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റിസുമാരായ എച്ച് എല്‍ ദത്തുവും ഡി കെ ജയിനുമടങ്ങിയ ബെഞ്ച് ഫയലില്‍ സ്വീകരിക്കാതെ തള്ളി. റോഡരികിലെ പൊതുയോഗങ്ങള്‍ പലപ്പോഴും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പൊതുയോഗങ്ങള്‍ നിരോധിക്കുന്നത് സര്‍ക്കാരിന് കൂടുതല്‍ കരുത്തുപകരുന്നതല്ലേയെന്നും പിന്നെന്തുകൊണ്ടാണ് സര്‍ക്കാര്‍ ഹൈക്കോടതി വിധിയെ എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു.

    ReplyDelete