Wednesday, January 5, 2011

ജനിതക സാങ്കേതികവിദ്യ സര്‍ക്കാര്‍ വികസിപ്പിക്കണം: എസ് ആര്‍ പി

കോഴിക്കോട്: കാര്‍ഷിക മേഖലയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ജനിതക സാങ്കേതികവിദ്യ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സുരക്ഷ ഉറപ്പുവരുത്തി ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ രാജ്യപുരോഗതിക്ക് പ്രയോജനപ്പെടുത്തണമെന്നാണ് പാര്‍ടി നിലപാടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താതെ കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കാനാകില്ല. ജനിതക സാങ്കേതികവിദ്യയിലൂടെ അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ ലോകത്തെ കൊള്ളയടിക്കുകയാണ്. കുത്തകകളുടെ കൈയിലാണ് സാങ്കേതികവിദ്യയെങ്കില്‍ ജനങ്ങള്‍ക്കും നാട്ടിനും ഗുണവുമുണ്ടാകില്ല. സ്വകാര്യമേഖലയുടെ ലക്ഷ്യം ലാഭം മാത്രമാണ്. അതിനാല്‍ പൊതുമേഖലയെ പ്രയോജനപ്പെടുത്തി ഈ സാങ്കേതികനേട്ടം നാം ആര്‍ജിക്കേണ്ടതും അതിന് സര്‍ക്കാര്‍ മുതല്‍മുടക്കേണ്ടതുമാണ്. ജനിതകവിത്തുകള്‍ കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യണം. ഇവ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം ഒഴിവാക്കാന്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. സ്വകാര്യമേഖലയേക്കാള്‍ അതിന് സാധിക്കുക സര്‍ക്കാരിനും പൊതുമേഖലയ്ക്കുമാണ്. സസ്യജാലങ്ങള്‍ക്കോ ജന്തുജാലങ്ങള്‍ക്കോ അപകടവുമുണ്ടാകരുത്. പ്രദേശങ്ങളുടെ വൈവിധ്യത്തിനനുസരിച്ച് കൃഷിചെയ്യാവുന്ന വിത്തിനങ്ങള്‍ കണ്ടെത്തണം.

2005ല്‍ അഖിലേന്ത്യാ കിസാന്‍സഭ ബംഗളൂരുവില്‍ നടത്തിയ ശില്‍പ്പശാല ജനിതകവിത്ത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സാങ്കേതികവിദ്യയോട് മുഖംതിരിക്കരുത് എന്നാണ് ശില്‍പ്പശാല തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി സാങ്കേതികവിദ്യ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ കരസ്ഥമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. കാര്‍ഷിക മേഖലയില്‍ ജനിതകവിത്ത് ഉപയോഗിക്കരുത് എന്ന് പറയാന്‍ നമുക്കാവില്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ പൂര്‍ണമായും ജൈവിക കൃഷിരീതി മാത്രമാണ് ഉണ്ടായിരുന്നത്. അത്രയും പിറകിലേക്ക് നാം പോകണമെന്ന് പറഞ്ഞാല്‍ പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുണ്ടാക്കുന്ന വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എത്തും. കാര്‍ഷിക കമ്പോളം പിടിക്കാന്‍ അമേരിക്കന്‍, യൂറോപ്യന്‍ ബഹുരാഷ്ട്ര കമ്പനികള്‍ മത്സരിക്കുകയാണ്. അവരുടെ കോര്‍പറേറ്റ് പ്രചാരവേലയില്‍ കുടുങ്ങാതെ വസ്തുനിഷ്ഠമായി വിലയിരുത്തണം. സാങ്കേതികവിദ്യയിലെ കോര്‍പറേറ്റ് മേധാവിത്വം ചെറുക്കണമെങ്കില്‍ നാം അത് കൈവശപ്പെടുത്തണം. ജനിതകവിത്ത് ഉപയോഗപ്പെടുത്തുന്നതോടൊപ്പം ജൈവവൈവിധ്യം സംരക്ഷിക്കുകയും വേണം- എസ് ആര്‍ പി പറഞ്ഞു. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സിപിഐ എം- സിപിഐ സംവാദമല്ല: സി കെ ചന്ദ്രപ്പന്‍

പാലക്കാട്: ജനിതകവിത്ത് സംബന്ധിച്ച് സിപിഐ എം-സിപിഐ സംവാദമല്ല നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. ഇത് ശാസ്ത്രവിഷയമാണ്. ഇക്കാര്യത്തില്‍ ശാസ്ത്രലോകത്തുനിന്ന് സ്വീകാര്യമായ അഭിപ്രായം വരുന്നതുവരെ ജനിതകവിത്തിനെ അനുകൂലിക്കാന്‍ പറ്റില്ലെന്നാണ് സിപിഐ അഭിപ്രായപ്പെട്ടതെന്ന് പാലക്കാട് പ്രസ് ക്ളബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

സിപിഐ എമ്മും സിപിഐയും ഉള്‍പ്പെടെ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജനിതകരഹിതസംസ്ഥാനങ്ങളാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫില്‍ ഒരേ അഭിപ്രായമാണ്. ബഹുരാഷ്ട്രക്കമ്പനികള്‍ കൊള്ളലാഭത്തിനും ജൈവവൈവിധ്യ നാശത്തിനും രാജ്യത്തെ വിത്തുവിഭവങ്ങള്‍ ഇല്ലാതാക്കാനുമാണ് ജനിതക വിത്തുകള്‍ ഉപയോഗപ്പെടുത്തുന്നത്. എല്‍ഡിഎഫില്‍നിന്ന് കൂടുതല്‍ കക്ഷികള്‍ വിടുമെന്ന് പ്രത്യാശിക്കുന്ന ഉമ്മന്‍ചാണ്ടി യുഡിഎഫിലെ കക്ഷികള്‍ വിട്ടുപോവാതെ നോക്കുന്നതായിരിക്കും നല്ലത്. പാര്‍ലമെന്റും ജുഡീഷ്യറിയും എക്സിക്യൂട്ടിവും നേരത്തേതന്നെ പണാധിപത്യത്തിനു കീഴടങ്ങി. ഇപ്പോള്‍ മാധ്യമങ്ങളും ഇതില്‍ കുടുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 050111

2 comments:

  1. കോഴിക്കോട്: കാര്‍ഷിക മേഖലയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ജനിതക സാങ്കേതികവിദ്യ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സുരക്ഷ ഉറപ്പുവരുത്തി ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ രാജ്യപുരോഗതിക്ക് പ്രയോജനപ്പെടുത്തണമെന്നാണ് പാര്‍ടി നിലപാടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
    ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താതെ കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കാനാകില്ല. ജനിതക സാങ്കേതികവിദ്യയിലൂടെ അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ ലോകത്തെ കൊള്ളയടിക്കുകയാണ്. കുത്തകകളുടെ കൈയിലാണ് സാങ്കേതികവിദ്യയെങ്കില്‍ ജനങ്ങള്‍ക്കും നാട്ടിനും ഗുണവുമുണ്ടാകില്ല. സ്വകാര്യമേഖലയുടെ ലക്ഷ്യം ലാഭം മാത്രമാണ്. അതിനാല്‍ പൊതുമേഖലയെ പ്രയോജനപ്പെടുത്തി ഈ സാങ്കേതികനേട്ടം നാം ആര്‍ജിക്കേണ്ടതും

    ReplyDelete